Demat account  Image : Canva
Markets

വിദേശനാണ്യം വരും, ഓഹരികൾ തിരിച്ചുകയറി, ബാങ്ക് നിഫ്റ്റി നേട്ടത്തില്‍; രൂപ ദുര്‍ബലം

കടപ്പത്രങ്ങളിൽ നിക്ഷേപിച്ചു ലാഭത്തിൽ വിറ്റാൽ 12.5 ശതമാനം മൂലധനാദായ നികുതിയും 30 ശതമാനം വിത്ഹോൾഡിംഗ് നികുതിയും ഉണ്ട്. ഇവ ഒഴിവാക്കാൻ ഓർഡിനൻസ് ഇറക്കുമെന്നാണ് റിപ്പോർട്ട്

T C Mathew

ഗവണ്മെൻ്റ് കടപ്പത്രങ്ങളിലെ നിക്ഷേപത്തിനു വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് നികുതി ഒഴിവ് നൽകും എന്ന സൂചന ഇന്നു രാവിലെ ഇന്ത്യൻ ഓഹരി വിപണിയെ നഷ്ടത്തിൽ നിന്ന് ഉയർത്തി. താഴ്ചയിൽ നിന്നു സെൻസെക്സ് 540 പോയിൻ്റും നിഫ്റ്റി 160 ഉം പോയിൻ്റ് ഉയർന്നു നേട്ടത്തിലായി. ബാങ്ക് നിഫ്റ്റിയും നഷ്ടത്തിൽ നിന്നു നേട്ടത്തിലേക്കു മാറി. പിന്നീടു സൂചികകൾ ഗണ്യമായി ഉയർന്നു.

കടപ്പത്രങ്ങളിൽ നിക്ഷേപിച്ചു ലാഭത്തിൽ വിറ്റാൽ 12.5 ശതമാനം മൂലധനാദായ നികുതിയും 30 ശതമാനം വിത്ഹോൾഡിംഗ് നികുതിയും ഉണ്ട്. ഇവ ഒഴിവാക്കാൻ ഓർഡിനൻസ് ഇറക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തേക്കു കൂടുതൽ വിദേശനാണ്യം എത്താൻ സഹായിക്കുന്നതാകും ഈ നടപടി. രൂപയുടെ വില ഉയർത്താനും ഇതു സഹായിക്കും.

കടപ്പത്ര വ്യാപാരം വർധിക്കും എന്ന പ്രതീക്ഷയിൽ പിഎൻബി ഗിൽറ്റ്സ് 10 ശതമാനം കുതിച്ചു.

കണക്കിലെ തട്ടിപ്പ് പുറത്തായതിനെ തുടർന്നു രാജേഷ് എക്സ്പോർട്സ് ഓഹരി രാവിലെ അഞ്ചു ശതമാനം ഇടിഞ്ഞു. കമ്പനിയിൽ 10 ശതമാനം ഓഹരി ഉള്ള എൽഐസിയുടെ ഓഹരിവില ഒന്നര ശതമാനം താഴ്ന്നു. കമ്പനിയിൽ ഓഹരി ഉള്ള ഏക ധനകാര്യ സ്ഥാപനമാണ് എൽഐസി.

ഡൽഹി എൻസിആറിൽ പഴയ ഡീസൽ വാഹനങ്ങൾ മാറ്റി പുതിയതു വാങ്ങാൻ ധനസഹായം നൽകുന്ന സ്കീം പ്രഖ്യാപിച്ചതിനെ തുടർന്ന് ഇലക്‌ട്രിക് ബസ് നിർമാണ കമ്പനി ഒലെക്ട്ര ഗ്രീൻടെക് ആറു ശതമാനം ഉയർന്നു.

എംഎസ് സിഐ സൂചികയിൽ സ്ഥാനം പിടിച്ച ഫെഡറൽ ബാങ്ക് ഓഹരി രാവിലെ 303.80 രൂപ എന്ന റെക്കോർഡ് വിലയിൽ എത്തി

ടാറ്റാ ഗ്രൂപ്പിലെ റീട്ടെയിൽ കമ്പനിയായ ട്രെൻ്റിൻ്റെ ലക്ഷ്യവില 4910 രൂപയായി ഉയർത്തിയ എച്ച്എസ്ബിസി ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ബോണസ് അലോട്ട്മെൻ്റ് കണക്കാക്കി ട്രെൻ്റ് ഓഹരി രണ്ടര ശതമാനം താഴ്ന്നു. 1:2 ബോണസിൻ്റെ റെക്കോർഡ് തീയതിയാണ് ഇന്ന്.

കൊട്ടക് മഹീന്ദ്ര ബാങ്ക് വാങ്ങിക്കാൻ സിഎൽഎസ്എ ശിപാർശ ചെയ്തു. ഓഹരിക്ക് അവർ 440 രൂപ ലക്ഷ്യവില നിർണയിച്ചു.

ഹിറ്റാച്ചി എനർജി ഓഹരിക്ക് സിറ്റി 46,700 രൂപ ലക്ഷ്യവില നിർണയിച്ചു.

ജിഇ വെർണോവയ്ക്ക് 6200 രൂപ ലക്ഷ്യവില നിശ്ചയിച്ച സിറ്റി ആ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

ഇലക്ട്രിക് ബസുകളിൽ കഴിഞ്ഞ മാസം 49 ശതമാനം വിപണി വിഹിതം നേടിയ ജെബിഎം ഓട്ടോ രാവിലെ ആറു ശതമാനം കുതിച്ചു.

രൂപ ഇന്നു രാവിലെ നാമമാത്ര നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു ദുർബലമായി. ഡോളർ ഒരു പൈസ കുറഞ്ഞ് 95.70 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.74 രൂപയിലേക്കു കയറി. എന്നാൽ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളെ നികുതികളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതായ റിപ്പോർട്ട് ഡോളറിനെ 95.65 രൂപയിലേക്കു താഴ്‌ത്തി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4475 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപ ആയി.

ക്രൂഡ് ഓയിൽ വില രാവിലെ അൽപം താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 97.17 ഡോളറിലും ഡബ്ള്യുടിഐ ഇനം 95.52 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT