Markets

നാലാംപാദ നഷ്ടം 7585 കോടി; ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയില്‍ അഞ്ചുശതമാനത്തിലേറെ ഇടിവ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 7585 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയത് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വിലയെ വലിച്ചുതാഴ്ത്തി

Dhanam News Desk

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലെ നഷ്ടം ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വിലയെ വലിച്ചുതാഴ്ത്തുന്നു. ഇന്ന് രാവിലെ വിപണിയില്‍ വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഓഹരി വില അഞ്ചു ശതമാനത്തിലേറെയാണ് താഴ്ന്നത്.

ടാറ്റാ മോട്ടോഴ്‌സ് കടം കുറച്ചതിനെ ബ്രോക്കറേജ് കമ്പനികള്‍ നല്ല നീക്കമായി കാണുന്നുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ ഇല്ലാത്തത് ജെഎല്‍ആറിന് ദീര്‍ഘകാല ആശങ്കയാണെന്ന വിലയിരുത്തലില്‍ ടാറ്റാ മോട്ടോഴ്‌സ് ഓഹരികളുടെ വില പലരും കുറച്ചു.

നൊമുറ ടാറ്റ മോട്ടോഴ്‌സ് ഓഹരി വില 313 രൂപയായാണ് രാവിലെ താഴ്ത്തിയത്. ഗോള്‍ഡ്മാന്‍ സാക്‌സ് ടാറ്റാ മോട്ടോഴ്‌സിന് സെല്‍ കോള്‍ ആണ് നല്‍കിയത്. പ്രതീക്ഷിക്കുന്ന ഓഹരി വില 254 രൂപയും. 'ന്യൂട്രല്‍' കോള്‍ നല്‍കിയ യുബിഎസ് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയുടെ ടാര്‍ഗറ്റ് പ്രൈസ് പറഞ്ഞിരിക്കുന്നത് 360 രൂപയാണ്. ടാറ്റയുടെ ഇന്ത്യന്‍ ബിസിനസില്‍ യുബിഎസ് പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ചിപ്പ് ക്ഷാമം വാഹന നിര്‍മാണത്തെ ബാധിക്കാനിടയുണ്ടെന്ന് ഇവര്‍ വിലയിരുത്തുന്നു.

ബ്രോക്കിംഗ് കമ്പനിയായ സിഎല്‍സിഎ ടാറ്റാ മോട്ടോഴ്‌സിന് ബൈ കോളാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ ടാര്‍ഗറ്റ് പ്രൈസ് 403 രൂപയാണ്. ബൈ കോള്‍ തന്നെയാണ് സിറ്റിയും നല്‍കിയിരിക്കുന്നത്. ടാര്‍ഗറ്റ് പ്രൈസ് 395 രൂപ. അതേ സമയം കോട്ടക്, ടാര്‍ഗറ്റ് പ്രൈസ് 205 എന്ന അനുമാനത്തില്‍ സെല്‍ കോളാണ് നല്‍കുന്നത്.

മുന്‍വര്‍ഷം ടാറ്റാ മോട്ടോഴ്‌സിന്റെ ഇതേ കാലയളവിലെ നഷ്ടം 9,864 കോടി രൂപയായിരുന്നു. വാഹന വില്‍പ്പനയിലെ വര്‍ധന കാരണമാണ് ഇത്തവണ നഷ്ടം കുറഞ്ഞത്. നാലാംപാദത്തിലെ ആകെ വരുമാനത്തിലും വര്‍ധനയുണ്ട്. ജെഎല്‍ആറിന്റെ അടക്കം കടം എഴുതിതള്ളിയതാണ് നഷ്ടത്തിന് കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT