ഇൻസൈറ്റിൽ ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റ Image Source: Canva/tata.com
Markets

ടാറ്റ സൺസ് ഐ.പി.ഒ നടത്തിയാൽ ആർക്കാണ് യഥാർത്ഥ നേട്ടം? ആർബിഐ വടി എടുത്തത് എന്തുകൊണ്ട്?

ആർ.ബി.ഐയുടെ 'അപ്പർ ലെയർ' നിബന്ധനയും നിർബന്ധിത ലിസ്റ്റിംഗും ടാറ്റ ട്രസ്റ്റുകളുടെ നിയന്ത്രണാവകാശത്തെയും എസ്.പി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതീക്ഷകളെയും എങ്ങനെയാണ് പുനർനിർവചിക്കുന്നത്?

Pintu Prakash

ആർബിഐ ടാറ്റ സൺസിനെ ‘അപ്പർ ലെയർ’ എൻബിഎഫ്‌സിയായി തുടർന്നും കണക്കാക്കുകയും, സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റിംഗ് നിർബന്ധമെന്ന നിലപാട് ഉറപ്പിക്കുകയും ചെയ്തതോടെ, ടാറ്റ ട്രസ്റ്റുകളും എസ്.പി ഗ്രൂപ്പും തമ്മിലുള്ള ദീർഘകാല തർക്കം വീണ്ടും കത്തുകയാണ്. ലിസ്റ്റിംഗ് വന്നാൽ എസ്.പി ഗ്രൂപ്പിന് ദ്രവ്യതയും വൻ സാമ്പത്തിക നേട്ടവും ലഭിക്കുമ്പോൾ, ടാറ്റ ട്രസ്റ്റുകളുടെ തന്ത്രപരമായ നിയന്ത്രണം കുറയുമോ എന്ന ആശങ്കയും ശക്തമാകുന്നു.

രണ്ടു വർഷത്തോളമായി റിസർവ് ബാങ്കുമായി (RBI) ടാറ്റ സൺസ് നടത്തിവന്ന തർക്കത്തിന് വിരാമമായിരിക്കുന്നു. തങ്ങളെ ഒരു രജിസ്റ്റർ ചെയ്ത വായ്പ സേവനദാതാവായി (Lender) കാണുന്നത് നിർത്തണമെന്നും, അതോടൊപ്പം സ്റ്റോ്ക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനുള്ള ബാധ്യത ഒഴിവാക്കണം എന്നുമുള്ള ടാറ്റ സൺസിന്റെ ആവശ്യം ആർ.ബി.ഐ തള്ളിക്കളഞ്ഞു. 'അപ്പർ ലെയർ' വിഭാ​ഗത്തിലുള്ള നോൺ-ബങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC) എന്ന പദവി ഒഴിവാക്കണമെന്ന ആവശ്യമാണ് സെപ്റ്റംബർ 11-ന് അയച്ച കത്തിലൂടെ ആർ.ബി.ഐ നിരസിച്ചത്.

രാജ്യത്തെ ഏറ്റവും മൂല്യമേറിയ പ്രൈവറ്റ് ഹോൾഡിംഗ് കമ്പനി (Holding Company), പൊതു നിക്ഷേപകരോട് പൂർണമായും ഉത്തരവാദിത്തം പുലർത്താൻ ബാധ്യസ്ഥരാണെന്ന ശക്തമായ സന്ദേശമാണ് ആർ.ബി.ഐയുടെ ഈ നീക്കം പകർന്നു നൽകുന്നത്. അതേസമയം ടാറ്റ സൺസ് ഇനിയും നിയമപോരാട്ടം തുടരുമോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. എന്തായാലും 2024 മുതൽ ടാറ്റ സൺസ് കരുതിവെച്ചിരുന്ന പഴുതാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്. ഇത് ടാറ്റ ഗ്രൂപ്പിനുള്ളിൽ വർഷങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന വലിയൊരു തർക്കത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

ആർ.ബി.ഐ ഇടപെടലും സി.ഐ.സി പദവിയും

ടാറ്റ സൺസ് കേവലമൊരു കോർപ്പറേറ്റ് മാതൃകമ്പനി (Principal Holding Company) മാത്രമല്ല; ടാറ്റ ഗ്രൂപ്പിന്റെ മുഖ്യ പ്രൊമോട്ടറും സാമ്പത്തിക ഇടപാടുകളും ബാധ്യതകളും ഒക്കെ നിയന്ത്രിക്കുന്ന പ്രധാന കോർ ഇൻവെസ്റ്റ്മെന്റ് കമ്പനിയുമാണിത് (CIC). രാജ്യത്തെ വ്യവസായ/വാണിജ്യ മേഖലയിൽ നിർണായക സ്വാധീനമുള്ള ബിസിനസ് ​ഗ്രൂപ്പുകളുടെ സാമ്പത്തിക സുസ്ഥിരതയെ സ്വാധീനിക്കുന്ന ഇത്തരത്തിലുള്ള മുൻനിര ധനകാര്യ സ്ഥാപനങ്ങളെ ആർ.ബി.ഐ അതീവ കർശനമായാണ് നിയന്ത്രിക്കുന്നത് (Scale-Based Regulation).

ഈ വിഭാഗത്തിൽ വരുന്ന മുൻനിര സ്ഥാപനങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവയും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടണം എന്നുമാണ് ചട്ടം. 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ടാറ്റ സൺസിന് ഈ നിബന്ധനയിൽ നിന്ന് ഇളവ് ലഭിക്കുക എളുപ്പമല്ലെന്നാണ് വിദ​ഗ്ദർ സൂചിപ്പിക്കുന്നത്.

ബോർഡ് റൂം ഭിന്നതകൾ: ആർക്ക് നേട്ടം, നഷ്ടം?

നിലവിലെ സംഭവവികാസങ്ങളുടെ യഥാർത്ഥ കാരണം റെഗുലേറ്ററി മാറ്റങ്ങളല്ല, മറിച്ച് ടാറ്റ സൺസിലെ ഏറ്റവും വലിയ രണ്ട് ഓഹരി ഉടമകൾ തമ്മിലുള്ള ദീർഘകാല തർക്കങ്ങളിലാണ്.

  • ടാറ്റ ട്രസ്റ്റുകൾ: ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികൾ കൈവശം വെച്ചിരിക്കുന്ന ജീവകാരുണ്യ സംഘടനകളായ ടാറ്റ ട്രസ്റ്റുകൾ (Tata Trusts) വർഷങ്ങളായി കമ്പനിയുടെ ലിസ്റ്റിംഗിനെ എതിർക്കുകയാണ്. ഓഹരി വിപണിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന നിരന്തരമായ പരിശോധനകളും സുതാര്യതാ വ്യവസ്ഥകളും തങ്ങളുടെ ജീവകാരുണ്യ ലക്ഷ്യങ്ങൾക്കും ദീർഘകാല കാഴ്ചപ്പാടുകൾക്കും തടസ്സമാകുമെന്ന് അവർ ഭയപ്പെടുന്നു.

  • എസ്.പി ഗ്രൂപ്പ്: ഇതിന് വിപരീതമായി ടാറ്റ സൺസിൽ ഏകദേശം 18.4 ശതമാനം ഓഹരി വിഹിതം സ്വന്തമായുള്ള ഷപൂർജി പല്ലോൺജി ഗ്രൂപ്പ് (SP Group) ലിസ്റ്റിംഗിനെ അനുകൂലിക്കുന്നു. വായ്പകൾക്കായി പണയം വെച്ചിരിക്കുന്ന ഈ ഓഹരികൾ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് ആയതുകൊണ്ട് എളുപ്പത്തിൽ വിൽക്കാനോ വില തിട്ടപ്പെടുത്താനോ സാധിക്കുന്നില്ല. ടാറ്റ സൺസ് വിപണിയിൽ ലിസ്റ്റ് ചെയ്താൽ ഈ ദ്രവ്യതയില്ലാത്ത ആസ്തി (illiquid asset) എളുപ്പം പണമാക്കി മാറ്റാൻ സാധിക്കുമെന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി അവർ ഇതിനായി വാദിക്കുന്നു.

ചുരുക്കത്തിൽ, എസ്.പി ഗ്രൂപ്പിന് ഇത് വലിയൊരു സാമ്പത്തിക നേട്ടമാകുമ്പോൾ, ടാറ്റ ട്രസ്റ്റിന് ടാറ്റ സൺസിലുള്ള തന്ത്രപരമായ നിയന്ത്രണ സ്വാധീനം ചെറുതായി കുറയാൻ ഇത് കാരണമായേക്കാം.

മറ്റ് ടാറ്റ കമ്പനികളെ ഇത് എങ്ങനെ ബാധിക്കും?

ടി.സി.എസ് (TCS), ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ കമ്പനി തുടങ്ങി എല്ലാ ലിസ്റ്റഡ് ടാറ്റ ​ഗ്രൂപ്പ് കമ്പനികളെയും ടാറ്റ സൺസിന്റെ ലിസ്റ്റിം​ഗിനുള്ള നീക്കം സ്വാധീനം ചെലുത്തുന്നതായിരിക്കും. ഈ കമ്പനികളുടെയെല്ലാം മാതൃ സ്ഥാപനമായ ടാറ്റ സൺസ് ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ, ഡിവിഡൻഡ് നയം, ഗ്രൂപ്പ് കമ്പനികൾ തമ്മിലുള്ള ഇടപാടുകൾ, മൂലധന വിനിയോഗം എന്നിവയിൽ പൊതുവിപണിയുടെ കർശന നിരീക്ഷണം ഉണ്ടാകും. പ്രത്യേകിച്ച് ഗ്രൂപ്പിന്റെ കൺസ്യൂമർ, റീട്ടെയിൽ ബിസിനസുകൾ കൂടുതൽ സുതാര്യത പുലർത്തേണ്ടി വരുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആകുമോ?

വിപണി വിദഗ്ധരുടെ കണക്കുകൂട്ടൽ പ്രകാരം ടാറ്റ സൺസിന്റെ ഐ.പി.ഒ മൂല്യം ഏകദേശം 9,600 കോടി ഡോളർ (ഏകദേശം 9.2 ലക്ഷം കോടി രൂപയിലധികം) വരെയായേക്കാം. 2022-ലെ എൽ.ഐ.സി (LIC) ഐ.പി.ഒയെയും ടാറ്റയുടെ തന്നെ സമീപകാല ടാറ്റ കാപ്പിറ്റൽ ഐ.പി.ഒയെയും ഇത് മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും വിപണി സാഹചര്യങ്ങൾക്കനുസരിച്ച് മാത്രമേ ഇതിൽ അന്തിമ തീരുമാനമുണ്ടാകൂ.

പുതിയ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ടാറ്റ സൺസ് പോലുള്ള മുൻനിര ഹോൾഡിംഗ് കമ്പനികളിൽ പണം നിക്ഷേപിക്കുക എന്നത് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ പ്രമുഖ കമ്പനികളുടെയും സംയോജിത മൂല്യത്തിൽ ഒരേസമയം നിക്ഷേപിക്കുന്നതിന് തുല്യമാണ്. ഐ.പി.ഒയ്ക്ക് മുന്നേയുള്ള കമ്പനിയുടെ നീക്കങ്ങളും ഡിവിഡൻഡ് പ്രഖ്യാപനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് വിപണിയിലെ വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി അറിയാൻ നിക്ഷേപകരെ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT