ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 2026-27 സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ജൂൺ പാദത്തിൽ കമ്പനിയുടെ ലാഭം തൊട്ടുമുമ്പത്തെ മാർച്ച് പാദവുമായി (Q4 FY26) താരതമ്യം ചെയ്യുമ്പോൾ 2.7 ശതമാനം കുറഞ്ഞ് 13,349 കോടി രൂപയായി. എങ്കിലും, കമ്പനിയുടെ വരുമാനം വിപണി വിദഗ്ദ്ധർ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച് 72,275 കോടി രൂപയിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 13.9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഹരി ഉടമകൾക്കായി ഓരോ ഓഹരിക്കും 12 രൂപ വീതം ഇടക്കാല ലാഭവിഹിതം (Interim Dividend) നൽകാൻ കമ്പനി ബോർഡ് തീരുമാനിച്ചു. ജൂലൈ 15 ആണ് ലാഭവിഹിതത്തിന് അർഹരായവരെ നിശ്ചയിക്കുന്ന റെക്കോർഡ് തീയതി; തുക ജൂലൈ 31-ന് വിതരണം ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ വലിയ താല്പര്യമാണ് കമ്പനി പ്രകടിപ്പിക്കുന്നത്. ഈ പാദത്തിൽ എഐയുമായി ബന്ധപ്പെട്ട വരുമാനം 13.6 ശതമാനം വർദ്ധിച്ച് 2.6 ബില്യൺ ഡോളറിലെത്തി. ആന്ത്രോപിക് (Anthropic), മിസ്ട്രൽ (Mistral) തുടങ്ങിയ പ്രമുഖ എഐ കമ്പനികളുമായി ടിസിഎസ് തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഈ പാദത്തിൽ കമ്പനി ഒപ്പിട്ട കരാറുകളുടെ ആകെ മൂല്യം (TCV) 9.5 ബില്യൺ ഡോളറാണ്. ഇതിൽ എസ്‌കെഎഫുമായി (SKF) ചേർന്നുള്ള 800 ദശലക്ഷം ഡോളറിന്റെ വലിയ കരാറും ഉൾപ്പെടുന്നു. ആഗോളതലത്തിലുള്ള ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികൾക്കിടയിലും കമ്പനി മികച്ച വളർച്ച തുടരുകയാണെന്ന് സിഇഒ കെ കൃതിവാസൻ വ്യക്തമാക്കി. നിലവിൽ 5,93,798 ജീവനക്കാരാണ് ടിസിഎസിലുള്ളത്. ഐടി മേഖലയിലെ പ്രധാന വെല്ലുവിളിയായ ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്ന നിരക്ക് (Attrition rate) 13.6 ശതമാനമായി മെച്ചപ്പെട്ടത് കമ്പനിക്ക് ആശ്വാസകരമാണ്. കുറഞ്ഞ അറ്റാദായത്തിനിടയിലും എഐ ബിസിനസിലും വരുമാനത്തിലും കൈവരിച്ച മുന്നേറ്റം കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് കരുത്തേകുന്നു.
ടിസിഎസ് ഓഹരികൾ ഇന്ന് 0.07 ശതമാനം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine