ഇൻസൈറ്റിൽ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി Image Source: Canva/veegaland.com
Markets

കേരളത്തിലെ ആദ്യ റിയൽ എസ്റ്റേറ്റ് IPOയുടെ ലിസ്റ്റിങ്; വീഗാലാൻഡ് ഓഹരികൾക്ക് മികച്ച തുടക്കം

140 രൂപ ഇഷ്യൂ വിലയുള്ള വീഗാലാൻഡ് ഡെവലപ്പേഴ്സ് ഓഹരി എൻ.എസ്.ഇയിൽ 154 രൂപയിലും ബി.എസ്.ഇയിൽ 151 രൂപയിലും ലിസ്റ്റ് ചെയ്തു

Dhanam News Desk

വീഗാലാൻഡ് ഡെവലപ്പേഴ്സ് ഓഹരികൾ ബി.എസ്.ഇ, എൻ.എസ്.ഇയിൽ 140 രൂപ ഇഷ്യൂ വിലയെ അപേക്ഷിച്ച് പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു. എൻ.എസ്.ഇയിൽ 154 രൂപ (10% നേട്ടം), ബി.എസ്.ഇയിൽ 151 രൂപ (7.85% ഉയർച്ച) വരെ എത്തിയ ഓഹരി പ്രോഫിറ്റ് ബുക്കിംഗിനെ തുടർന്ന് 146 രൂപയ്ക്കടുത്ത് സ്ഥിരത തേടുന്നു; ഇഷ്യൂ വിലയിൽ നിന്ന് 4–5% വരെ എം.ടി.എം നേട്ടം നിലനിൽക്കുന്നു.

വി​ഗാർഡ് ​ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യ പ്രൊമോട്ടറായി കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ ഓഹരികൾ വിപണിയിൽ അരങ്ങേറ്റം കുറിച്ച്. ഇന്ന് (സെപ്റ്റംബർ 18) രാവിലെ 10 മണിക്കാണ് കേരളത്തിൽ നിന്നുള്ള ആ​ദ്യ റിയൽറ്റി ഓഹരിയുടെ ലിസ്റ്റിങ് ബി.എസ്.ഇ, എൻ.എസ്.ഇ തുടങ്ങിയ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നടന്നത്. 140 രൂപ ഇഷ്യൂ വിലയിൽ നിന്ന് പ്രീമിയത്തോടെ ലിസ്റ്റ് ചെയ്ത ഓഹരികൾ പിന്നീട് പ്രോഫിറ്റ് ബുക്കിംഗിനെ തുടർന്ന് ആദ്യ സെഷനിൽ തന്നെ നേരിയ തോതിൽ താഴേക്കുവന്നു.

എക്സ്ചേഞ്ചുകളിലെ പ്രകടനം

  • എൻ.എസ്.ഇ (NSE): 154 രൂപയ്ക്കാണ് ഓഹരി വ്യാപാരം തുടങ്ങിയത് (10% ലിസ്റ്റിങ് നേട്ടം). രാവിലെ തന്നെ ഇൻട്രാഡേ ഹൈയായ 154 രൂപ തൊട്ട ശേഷം 146 രൂപ നിലവാരത്തിലേക്ക് ഓഹരി താഴ്ന്നു.

  • ബി.എസ്.ഇ (BSE): 151 രൂപയിൽ ലിസ്റ്റ് ചെയ്ത (7.85% പ്രീമിയം) ഓഹരി 153.95 രൂപ വരെ ഉയർന്ന ശേഷം 146.30 രൂപയിലേക്ക് താഴ്ന്നാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

സ്മാൾ-മിഡ് ക്യാപ് ഐ.പി.ഒകളിൽ പതിവുള്ളതുപോലെ ലിസ്റ്റിംഗ് ഹൈയിൽ (Listing High) നിന്ന് പുൾബാക്ക് നേരിട്ട ഓഹരി, നിലവിൽ 145–147 രൂപ പരിധിയിലുള്ള സപ്പോർട്ട് സോണിൽ സ്ഥിരത കണ്ടെത്താനാണ് ശ്രമിക്കുന്നത്. നിലവിൽ ബി.എസ്.ഇ, എൻ.എസ്.ഇ എക്സ്ചേഞ്ചുകളിൽ 146 രൂപ നിലവാരത്തിനടുത്ത് വ്യാപാരം തുടരുന്ന ഓഹരിക്ക് ഇഷ്യൂ വിലയിൽ നിന്ന് 4-5 ശതമാനം മാർക്ക്-ടു-മാർക്കറ്റ് (MTM) നേട്ടമാണുള്ളത്.

ഫണ്ട് വിനിയോഗവും ബിസിനസ് പശ്ചാത്തലവും

210 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂവായി എത്തിയ വീ​ഗാലാൻഡ് ഡെവലപ്പേഴ്സ് ഐ.പി.ഒ 13 ഇരട്ടിയിലേറെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ക്യു.ഐ.ബി (QIB), എൻ.ഐ.ഐ (NII) വിഭാഗങ്ങളുടെ ശക്തമായ പിന്തുണയാണ് മൊത്തം സബ്‌സ്ക്രിപ്ഷൻ ഉയർത്തിയത്. 5 മുതൽ 12 രൂപ വരെയായിരുന്ന ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) സൂചനകളെ മറികടന്നാണ് എൻ.എസ്.ഇയിൽ 14 രൂപയോളം പ്രീമിയം ലഭിച്ചുവെന്നതും ശ്രദ്ധേയം.

കൊച്ചിയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും റെസിഡൻഷ്യൽ പ്രോജക്റ്റുകളുണ്ട്. ഐ.പി.ഒ വഴി സമാഹരിച്ച പുതിയ മൂലധനം പ്രധാനമായും നിലവിലെ പദ്ധതികളുടെ പൂർത്തീകരണത്തിനും ലാൻഡ് ബാങ്ക് വികസനം, ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി വിനിയോഗിക്കും.

ദീർഘകാല നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

ഹ്രസ്വകാല ട്രേഡർമാർ പ്രോഫിറ്റ് ബുക്കിംഗിലേക്ക് കടക്കുമ്പോൾ, ദീർഘകാല നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് വിപണിയിലെ മാർജിൻ ട്രെൻഡുകൾ, പുതിയ കരാറുകൾ, പ്രോജക്റ്റുകളുടെ പൂർത്തീകരണ വേഗത എന്നിവയാണ് ഇനി പ്രധാനമായും നിരീക്ഷിക്കേണ്ടത്. അതുപോലെ ഐ.പി.ഒ വഴി സമാഹരിച്ച മൂലധനം, പ്രകടമായ വിൽപ്പനയായും (Visible Sales) യഥാർത്ഥ കാഷ് ഫ്ലോയായും മാറ്റാൻ വീഗാലാൻഡ് ഡെവലപ്പേഴ്സിന് കഴിയുന്നുണ്ടോ എന്നതായിരിക്കും വരുംപാദങ്ങളിൽ കമ്പനിയുടെ ഓഹരി റേറ്റിംഗിനെ നിർണയിക്കുകയെന്നും അനലിസ്റ്റുകൾ സൂചിപ്പിച്ചു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT