പ്രതീകാത്മക ചിത്രം Image Source: Canva/wipro.com
Markets

കണ്ടകശനി കൊണ്ടേ പോകൂ! വിപ്രോ നിഫ്റ്റി-50 സൂചികയിൽ നിന്ന് പുറത്തേക്ക്? വിപണിയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത

സെപ്റ്റംബറിൽ നടക്കുന്ന നിഫ്റ്റി-50 സൂചികയുടെ പുനഃസംഘടനയിൽ വിപ്രോ പുറത്തായേക്കുമെന്നും ബി.എസ്.ഇ ഓഹരി പകരക്കാരനായേക്കും എന്നും റിപ്പോർട്ട്

Dhanam News Desk

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 2026 സെപ്റ്റംബർ അർധവാർഷിക പുനഃസംഘടനയിൽ വിപ്രോ ഓഹരി, നിഫ്റ്റി-50 സൂചികയിൽ നിന്ന് പുറത്താകാൻ സാധ്യത. സാമ്പത്തിക പ്രകടനത്തിലെ ഇടിവും എ.ഐ വളർച്ചയെത്തുടർന്നുള്ള ഐടി മേഖലയിലെ വെല്ലുവിളികളും ഓഹരിക്ക് തിരിച്ചടിയായി. വിപ്രോ പുറത്തായാൽ ഏകദേശം 2,300 കോടി രൂപയുടെ വിദേശ പാസീവ് ഫണ്ട് ഔട്ട്‌ഫ്ലോയും നിഫ്റ്റി നെക്സ്റ്റ്-50 ലേക്ക് മാറ്റവും പ്രതീക്ഷിക്കുന്നു.

2026 സെപ്റ്റംബറിൽ അരങ്ങേറുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻ.എസ്.ഇ) അടിസ്ഥാന ഓഹരി സൂചികയുടെ അർധവാർഷിക പുനഃസംഘടനയിൽ (Index Rejig) രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ വിപ്രോ ലിമിറ്റഡ് (BSE: 507685, NSE: WIPRO) നിഫ്റ്റി 50-യിൽ (‌Nifty 50) നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നുവാമ ആൾട്ടർനേറ്റീവ് & ക്വാണ്ടിറ്റേറ്റീവ് റിസർച്ച് നൽകുന്ന സൂചനയനുസരിച്ച്, നിഫ്റ്റി-50-യുടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിപ്രോ ഓഹരികൾ, എൻ.എസ്.ഇയുടെ ബെഞ്ച്മാർക്ക് സൂചികയിൽ നിന്ന് പുറത്താകുന്നത്.

2013 ഏപ്രിൽ-സെപ്റ്റംബർ കാലയളവിനിടെ ഐടി ഇതര ബിസിനസുകൾ വേർപെടുത്തിയതിനെ (Demerger) തുടർന്ന് ആറ് മാസത്തോളം താത്കാലികമായി പുറത്തായതൊഴിച്ചാൽ, വിപ്രോ ഓഹരികൾ നിഫ്റ്റിയുടെ ഭാ​ഗമായ 50 ബ്ലൂ-ചിപ് ഓഹരികളുടെ കൂട്ടത്തിൽ സൂചികയുടെ രൂപീകരണം മുതലിങ്ങോട്ട് തുടർച്ചയായി സ്ഥാനം നിലനിർത്തിപോരുകയായിരുന്നു. വിപ്രോ നിഫ്റ്റി സൂചികയിൽ നിന്നും പുറത്താക്കപ്പെട്ടാൽ വിദേശ പാസീവ് ഫണ്ടുകളിൽ നിന്നും ഏകദേശം 24.6 കോടി ഡോളർ (ഏകദേശം 2,300 കോടി രൂപ) മൂല്യം വരുന്ന നിക്ഷേപം പിൻവലിക്കുന്നതിന് (Outflows) വിപ്രോ ഓഹരി സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് നി​ഗമനം.

പകരക്കാരനാകാൻ ബി.എസ്.ഇ മുന്നിൽ

വിപ്രോയ്ക്ക് പകരം നിഫ്റ്റി-50 സൂചികയിലേക്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (BSE) ഓഹരി തിരഞ്ഞെടുക്കപ്പെടാനാണ് ഉയർന്ന സാധ്യതയെന്ന് നുവാമയുടെ റിസർച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം ബി.എസ്.ഇ ഓഹരിയെ ബെഞ്ച്മാർക്ക് സൂചികയിൽ ഉൾപ്പെടുത്തിയാൽ നിഫ്റ്റി-50-യെ അടിസ്ഥാനമാക്കുന്ന പാസീവ് ഫണ്ടുകളിൽ നിന്ന് 74.1 കോടി ഡോളറിന്റെ (ഏകദേശം 7,000 കോടി രൂപ) നിക്ഷേപം ഒഴുകിയെത്തുമെന്നാണ് (Inflows) പൊതുവായ പ്രതീക്ഷ. എന്നാൽ സൂചികയുടെ പുനഃസംഘടനയുടെ നിബന്ധനകളിൽ മാറ്റം വരുത്തിയാൽ ടി.വി.എസ് മോട്ടോർ (BSE: 532343, NSE: TVSMOTOR) ഓഹരി പകരമായി വരാനും സാധ്യതയുണ്ട്.

നിഫ്റ്റി-50 സൂചികയിൽ നിന്ന് പുറത്തായാൽ വിപ്രോ ഓ​ഹരികൾ നിഫ്റ്റി നെക്സ്റ്റ്-50 (Nifty Next 50) എന്ന സൂചികയുടെ ഭാഗമാകും. വേദാന്ത അലുമിനിയം, ഹിറ്റാച്ചി എനർജി, വോഡഫോൺ ഐഡിയ, പോളികാബ്, ബി.എച്ച്.ഇ.എൽ (BHEL) എന്നിവയാണ് നിഫ്റ്റി നെക്സ്റ്റ് 50-ലേക്ക് കടന്നുവരാൻ സാധ്യതയുള്ള മറ്റ് കമ്പനികൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ അതിവേ​ഗ വള‌ർച്ചയെ തുടർന്ന് ഐടി വ്യവസായം കനത്ത വെല്ലുവിളി നേരിടുന്നതാണ് വിപ്രോ ഓഹരിക്കും തിരിച്ചടിയായത്. ഈ വർഷം ഇതുവരെയുള്ള കാലയളവിൽ 30 ശതമാനത്തിലേറെ ഇടിവ് വിപ്രോ ഓഹരിയിൽ നേരിട്ടു. കോവിഡിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വിപ്രോ ഓഹരികൾ ഇപ്പോഴുള്ളത്.

റീറ്റ്സുകൾക്കും പുതിയ അവസരം

രാജ്യത്തെ ഓഹരി വിപണിയുടെ റെ​ഗുലേറ്ററായ സെബിയുടെ (SEBI) പുതിയ സർക്കുലർ പ്രകാരം, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾക്കും (REITs) ഇനിമുതൽ നിഫ്റ്റി ഇക്വിറ്റി സൂചികകളിൽ ഇടം നേടാനാകും. ഇതിനെ തുടർന്ന് എംബസി ഓഫീസ് പാർക്ക്സ് റീറ്റ് (BSE: 542602, NSE: EMBASSY), ബ്രൂക്ക്ഫീൽഡ് ഇന്ത്യ റീറ്റ് (BSE: 543261, NSE: BIRET) എന്നിവ നിഫ്റ്റി മിഡ്‌ക്യാപ്-150, സ്മോൾ ക്യാപ്-250 ഓഹരി സൂചികകളിൽ ഇടം പിടിച്ചേക്കും.

നിഫ്റ്റി സൂചികയിൽ നിന്നും ഒഴിവാക്കിയേക്കും എന്ന റിപ്പോർട്ടുകളെ തുടർന്ന്, ഇന്ന് (ഓ​ഗ​സ്റ്റ് 10) രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോൾ വിപ്രോ ഓഹരിയിൽ ഇടിവ് നേരിടുകയാണ്. നിലവിൽ (12.30pm) ഒന്നര ശതമാനത്തോളം താഴ്ന്ന് 186 രൂപയിലാണ് വിപ്രോ ഓഹരിയിലെ വ്യാപാരം പുരോ​ഗമിക്കുന്നത്. മറുവശത്ത് നിഫ്റ്റി സൂചികയിൽ ഉൾ‌പ്പെടുത്തിയേക്കും എന്ന സൂചനകളെ തുടർന്ന് 3.50 ശതമാനത്തിലേറെ കുതിച്ചുയർന്ന് 3,585 രൂപ നിലവാരത്തിലാണ് ബി.എസ്.ഇ ഓഹരികളുടെ വ്യാപാരം നടക്കുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT