Entertainment

മലയാള സിനിമയ്ക്ക് ഇറാന്‍ പ്രഹരം! മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് ആശങ്കയില്‍

ഗള്‍ഫ് മേഖല ഒഴിവാക്കി ഇന്ത്യയില്‍ മാത്രം പ്രദര്‍ശനത്തിനെത്തിച്ചാല്‍ വലിയ സാമ്പത്തികനഷ്ടം നേരിടേണ്ടി വരുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Dhanam News Desk

പശ്ചിമേഷ്യയെ അശാന്തമാക്കി മുന്നേറുന്ന യുദ്ധം കേരളത്തിലെ വിനോദ വ്യവസായത്തിനും തിരിച്ചടിയാകുന്നു. മലയാള സിനിമയുടെ പ്രധാന മാര്‍ക്കറ്റായ ജിസിസി രാജ്യങ്ങളിലെ റിലീസിംഗ് അവതാളത്തിലായതോടെ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ റിലീസിംഗ് അനിശ്ചിതത്വത്തിലായി.

അടുത്ത ഒരു മാസത്തിനിടെ വലിയ ബജറ്റില്‍ എത്തുന്ന മൂന്ന് മലയാളം ചിത്രങ്ങളാണ് തീയറ്ററില്‍ എത്തേണ്ടത്. മോഹന്‍ലാലിന്റെ ദൃശ്യം 3 ഏപ്രില്‍ രണ്ടിനും മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റ് ഏപ്രില്‍ 23നുമാണ് റീലിസിംഗ് നിശ്ചയിച്ചിരിക്കുന്നത്. യുദ്ധം കനത്താല്‍ ഈ ചിത്രങ്ങളുടെ റിലീസിംഗ് മാറ്റിവയ്‌ക്കേണ്ടിവരും. ഗള്‍ഫ് മേഖല ഒഴിവാക്കി ഇന്ത്യയില്‍ മാത്രം പ്രദര്‍ശനത്തിനെത്തിച്ചാല്‍ വലിയ സാമ്പത്തികനഷ്ടം നേരിടേണ്ടി വരുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

മാര്‍ച്ച് 18ന് ജയസൂര്യ നായകനായെത്തുന്ന ആട് 3 റിലീസിംഗ് നിശ്ചയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ റിലീസിംഗ് മാറ്റിവച്ചേക്കുമെന്നാണ് സൂചന. ഏപ്രില്‍ 9ന് ടൊവീനോ തോമസ് നായകനായെത്തുന്ന പള്ളിച്ചട്ടമ്പിയും റീലിസിന് തയാറെടുക്കുകയാണ്.

മലയാള സിനിമയ്ക്ക് ഗള്‍ഫ് വിപണി

മലയാള സിനിമയെ സംബന്ധിച്ച് വലിയ വിപണിയാണ് ഗള്‍ഫ്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫില്‍ നിന്നാണ് സിനിമകളുടെ കളക്ഷന്റെ 30 ശതമാനത്തിലധികം തീയറ്റര്‍ കളക്ഷന്‍ ലഭിക്കുന്നത്.

2026ലെ പ്രധാന ഹിറ്റായ നിവിന്‍ പോളി ചിത്രം 'സര്‍വം മായ'യ്ക്ക് മൊത്തം ലഭിച്ച തീയറ്റര്‍ കളക്ഷന്‍ 151.25 കോടി രൂപയാണ്. ഇതില്‍ 90.65 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍. 60.6 കോടി രൂപ വന്നത് വിദേശ മാര്‍ക്കറ്റില്‍ നിന്നാണ്. ഓവര്‍സീസ് കളക്ഷന്റെ 80 ശതമാനത്തിലേറെയും ഗള്‍ഫ് മേഖലയില്‍ നിന്നാണ്.

പ്രധാനപ്പെട്ട മാര്‍ക്കറ്റായതിനാല്‍ ഇപ്പോള്‍ സിനിമ റിലീസിനു മുമ്പ് ഗള്‍ഫ് പ്രേക്ഷകരുടെ സൗകര്യം കൂടി നോക്കാറുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT