Entertainment

ജിയോ സ്റ്റാറും സീയുമായി പുതിയ പോരാട്ടം, പ്രേക്ഷകരുടെ രീതി മാറി; എന്റര്‍ടൈന്‍മെന്റ് വ്യവസായത്തില്‍ സംഭവിക്കുന്നതെന്ത്?

ഇന്ത്യയിലെ വിനോദ വ്യവസായം ഇപ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. പരമ്പരാഗത ടിവി പ്രേക്ഷകര്‍ കുറയുന്നു. ഒടിടി പ്ലാറ്റ്ഫോമുകള്‍ ലാഭത്തിലേക്ക് എത്താന്‍ കഠിനമായി ശ്രമിക്കുന്നു.

Dhanam News Desk

ഇന്ത്യയിലെ വിനോദ വ്യവസായ രംഗത്ത് ഇതുവരെ കണ്ടതില്‍ വലിയൊരു കോര്‍പറേറ്റ് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷേ ഈ പോരാട്ടം നടക്കുന്നത് സിനിമാ സ്‌ക്രീനുകളിലോ ടിവി ചാനലുകളിലോ അല്ല. കോടതി മുറികളിലാണ്. റിലയന്‍സ്-ഡിസ്നി സംയുക്ത സംരംഭമായ ജിയോസ്റ്റാര്‍ ഇപ്പോള്‍ സീ എന്റര്‍ടെയ്ന്‍മെന്റിനെതിരെ പുതിയ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ചില ബോളിവുഡ് ചിത്രങ്ങള്‍ അനുമതിയില്ലാതെ സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ കമ്പനികളിലൊന്നായ ജിയോസ്റ്റാറും സീയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ കടുത്തിരിക്കുകയാണ്.

എന്താണ് സംഭവിക്കുന്നത്?

റോയിട്ടേഴ്സ് പുറത്തുവിട്ട നിയമരേഖകള്‍ പ്രകാരം, ചില ബോളിവുഡ് ചിത്രങ്ങളുടെ സംപ്രേഷണാവകാശം ജിയോസ്റ്റാറിനുണ്ടായിരുന്ന സമയത്ത് സീ എന്റര്‍ടെയ്ന്‍മെന്റ് ആ സിനിമകള്‍ പലതവണ ടെലികാസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. ഏകദേശം 20 തവണയോളം ചിത്രങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആകെ 12 ഹിന്ദി സിനിമകളാണ് കേസിലുള്ളത്. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ മീഡിയ കമ്പനികള്‍ക്ക് സിനിമാ സംപ്രേഷണാവകാശം വെറും വിനോദ ബിസിനസ് മാത്രമല്ല. അത് കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ്. ഒരു സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് വാങ്ങിയാല്‍ ടെലിവിഷന്‍ പ്രീമിയര്‍, ഉത്സവകാല സംപ്രേഷണം, റീടെലികാസ്റ്റ്, ഡിജിറ്റല്‍ സ്ട്രീമിംഗ്, ഭാഷാമാറ്റ പതിപ്പുകള്‍ തുടങ്ങി പല വഴികളിലൂടെയും വലിയ വരുമാനം നേടാം. അതുകൊണ്ടുതന്നെ ഒരു സിനിമ അനുമതിയില്ലാതെ സംപ്രേഷണം ചെയ്യപ്പെട്ടുവെന്ന ആരോപണം പോലും വലിയ സാമ്പത്തിക തര്‍ക്കമായി മാറും.

ജിയോസ്റ്റാറിന്റേത് ഗുരുതര ആരോപണം

കേസില്‍ ജിയോസ്റ്റാര്‍ സീയെ 'habitual infringer' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതായത്, സ്ഥിരമായി അവകാശലംഘനം നടത്തുന്ന സ്ഥാപനമെന്ന തരത്തിലുള്ള ഗുരുതര ആരോപണം. ഇപ്പോള്‍ വിഷയം ഡല്‍ഹി ഹൈക്കോടതിയുടെ ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലേക്ക് എത്തിയിരിക്കുകയാണ്. അദ്യം മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കും. അത് പരാജയപ്പെട്ടാല്‍ കേസ് കൂടുതല്‍ വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങാനാണ് സാധ്യത. പക്ഷേ ഈ പോരാട്ടം ഇപ്പോള്‍ തുടങ്ങിയതല്ല. ഇത് മാസങ്ങളായി കടുപ്പം കൂടിക്കൊണ്ടിരിക്കുന്ന വലിയ മീഡിയ യുദ്ധത്തിന്റെ ഭാഗമാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സീ എന്റര്‍ടെയ്ന്‍മെന്റും ജിയോസ്റ്റാറിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടും ചില സംഗീത ഉള്ളടക്കങ്ങള്‍ ജിയോസ്റ്റാര്‍ ഉപയോഗിച്ചുവെന്നായിരുന്നു സീയുടെ ആരോപണം. ആ കേസില്‍ ഏകദേശം 30 ലക്ഷം ഡോളറിന്റെ നഷ്ടപരിഹാരമാണ് സീ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇപ്പോള്‍ ഇരുപക്ഷവും പരസ്പരം പകര്‍പ്പവകാശ ലംഘന ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

തര്‍ക്കം ക്രിക്കറ്റിലും

സിനിമയും സംഗീതവും മാത്രമല്ല ഈ യുദ്ധത്തിന്റെ കേന്ദ്രം. ക്രിക്കറ്റ് സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട വന്‍ തര്‍ക്കവും ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഭാഗമായി ലണ്ടനില്‍ ആര്‍ബിട്രേഷന്‍ നടപടികളും നടക്കുകയാണ്. ക്രിക്കറ്റ് സബ്-ലൈസന്‍സിംഗ് കരാര്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട ഈ തര്‍ക്കത്തില്‍ ഏകദേശം 100 കോടി ഡോളറിനടുത്ത് വരെ സാമ്പത്തിക അവകാശവാദങ്ങളുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഇന്ത്യയിലെ മീഡിയ മേഖല അതിവേഗ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. റിലയന്‍സും ഡിസ്നിയും ചേര്‍ന്ന് രൂപീകരിച്ച ജിയോസ്റ്റാര്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മീഡിയ ശക്തികളിലൊന്നായി മാറിയിരിക്കുകയാണ്. ടെലിവിഷന്‍ ചാനലുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍, ക്രിക്കറ്റ് സംപ്രേഷണാവകാശം, സിനിമ ലൈബ്രറികള്‍, ഡിജിറ്റല്‍ പരസ്യശക്തി... എല്ലാം ഒരേ കുടക്കീഴില്‍ എത്തി. ഇതോടെ ഇന്ത്യന്‍ മീഡിയ മേഖലയിലെ മത്സരത്തിന്റെ സ്വഭാവം തന്നെ മാറിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉള്ളടക്കം അവകാശമാണ്

സീ പോലുള്ള കമ്പനികള്‍ക്ക് ഇനി നിലനില്‍ക്കാന്‍ മികച്ച കണ്ടന്റ് അവകാശങ്ങളും ലൈസന്‍സിംഗ് കരാറുകളും സംരക്ഷിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. കാരണം ഇന്നത്തെ മീഡിയ ലോകത്ത് ഏറ്റവും വലിയ ശക്തി കണ്ടന്റിനാണ്. ഒരു സിനിമ തിയേറ്ററില്‍ ഓടിയതോടെ അതിന്റെ ബിസിനസ് അവസാനിക്കുന്നില്ല. ടിവി റൈറ്റ്‌സ്, ഒടിടി റൈറ്റ്‌സ്, വിദേശ വിതരണാവകാശം, മ്യൂസിക് റൈറ്റ്‌സ്, യൂട്യൂബ് ക്ലിപ്പുകള്‍, ഷോര്‍ട്ട് വീഡിയോ ലൈസന്‍സുകള്‍... വര്‍ഷങ്ങളോളം അതിലൂടെ വരുമാനം ലഭിക്കാം.

ക്രിക്കറ്റിന്റെ കാര്യം പറയേണ്ടതില്ല. ഐപിഎല്‍, ഐസിസി ടൂര്‍ണമെന്റുകള്‍ പോലുള്ളവയാണ് ഇന്ത്യയിലെ ടിവി-സ്ട്രീമിംഗ് യുദ്ധങ്ങളുടെ പ്രധാന ഇന്ധനം. അതുകൊണ്ടുതന്നെ ഓരോ കരാറിനും, ഓരോ ലൈസന്‍സിനും, ഓരോ സംപ്രേഷണാവകാശത്തിനും പിന്നില്‍ ഇപ്പോള്‍ കോടിക്കണക്കിന് രൂപയുടെ പോരാട്ടമാണ് നടക്കുന്നത്.

എന്റര്‍ടൈന്‍മെന്റ് വ്യവസായം സമ്മര്‍ദത്തില്‍

ഇന്ത്യയിലെ വിനോദ വ്യവസായം ഇപ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. പരമ്പരാഗത ടിവി പ്രേക്ഷകര്‍ കുറയുന്നു. ഒടിടി പ്ലാറ്റ്ഫോമുകള്‍ ലാഭത്തിലേക്ക് എത്താന്‍ കഠിനമായി ശ്രമിക്കുന്നു. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം റീലുകള്‍, ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലേക്ക് പ്രേക്ഷകര്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ പ്രീമിയം കണ്ടന്റ് കൈവശം വയ്ക്കുന്നത് അത്യന്തം നിര്‍ണായകമാകുന്നു. അതുകൊണ്ടുതന്നെയാണ് സിനിമ, സംഗീതം, ക്രിക്കറ്റ് സംപ്രേഷണാവകാശം എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിയമപോരാട്ടങ്ങള്‍ ഇപ്പോള്‍ വര്‍ധിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഇത് ഉടന്‍ വലിയ മാറ്റമുണ്ടാക്കില്ലായിരിക്കാം. സിനിമകള്‍ ടിവിയിലും ഒടിടിയിലും തുടരും. പക്ഷേ തിരശ്ശീലയ്ക്ക് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ യുദ്ധമാണ് നടക്കുന്നത്. ഈ കേസുകളുടെ അന്തിമഫലം ഇന്ത്യയിലെ ഭാവിയിലെ മീഡിയ കരാറുകളെയും കണ്ടന്റ് ബിസിനസ് രീതികളെയും സ്വാധീനിച്ചേക്കും. സീയും ജിയോസ്റ്റാറും തമ്മിലുള്ള പോരാട്ടം ഇനി ഒരു സിനിമാ തര്‍ക്കം മാത്രമല്ല. ഇന്ത്യയിലെ മീഡിയ സാമ്രാജ്യങ്ങളുടെ അധികാര പോരാട്ടമായി അത് മാറിക്കഴിഞ്ഞു. അത് ഇന്ത്യന്‍ വിനോദ വ്യവസായത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കാനിടയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT