വിദേശ വിമാനങ്ങള്‍ക്ക് ഒരു ദിവസം ഒറ്റത്തവണ മാത്രമായി സര്‍വീസ് പരിമിതപ്പെടുത്തി ദുബൈ. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം മുന്‍നിര്‍ത്തിയാണ് മെയ് 31 വരെ ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിമാനക്കമ്പനികളെയും പ്രവാസികളെയുമാകും ഈ നീക്കം ഏറ്റവും ദോഷകരമായി ബാധിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് ഏത് രാജ്യത്തെ വിമാനക്കമ്പനികളെക്കാളും കൂടുതല്‍ സര്‍വീസുകള്‍ ദുബൈലേക്ക് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത് ഇന്ത്യന്‍ കമ്പനികളാണ്. ഇന്ധനവില വര്‍ധന മൂലം വിമാനക്കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ പുതിയ തിരിച്ചടി. വിമാന ഇന്ധനമായ എടിഎഫിന്റെ വില ഇന്ത്യയില്‍ ഏകദേശം ഇരട്ടിയായാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു കിലോ ലിറ്ററിന് 2.07 ലക്ഷം രൂപയ്ക്ക് മുകളിലാണ് നിലവിലെ വില.
ഇതിനുപുറമെ, പാകിസ്താനുമായുള്ള സൈനിക അസ്വാരസ്യങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ പാക് വ്യോമപാത ഉപയോഗിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് കൂടുതല്‍ ദൂരമുള്ള ആകാശപാതകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നത് ചെലവ് വീണ്ടും വര്‍ധിപ്പിക്കുന്നു.
ദുബൈ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇടപെടണമെന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (FIA) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബൈ അധികൃതരുമായി ചര്‍ച്ച നടത്തണമെന്നും, നടപടി പരാജയപ്പെട്ടാല്‍ എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ തുടങ്ങിയ ദുബൈ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും മാര്‍ച്ച് 31-ന് സര്‍ക്കാരിന് അയച്ച കത്തില്‍ FIA ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബൈ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ മാര്‍ച്ച് 27-ന് വിമാനക്കമ്പനികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശം പ്രകാരം, ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും (DXB), അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും (DWC) ഏപ്രില്‍ 20 മുതല്‍ മെയ് 31 വരെയുള്ള വേനല്‍ക്കാല സീസണില്‍ ഒരു ദിവസം ഒരു സര്‍വീസ് (round trip) മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്സിനും ഫ്‌ളൈ ദുബായിക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാക്കിയിട്ടില്ല. ഇത് ഇന്ത്യന്‍ വിമാനക്കമ്പനികളെ അസമമായ രീതിയില്‍ ദോഷകരമായി ബാധിക്കുമെന്നും വലിയ തോതിലുള്ള വരുമാനനഷ്ടത്തിന് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
2025-ല്‍ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഏറ്റവും വലിയ യാത്രാ സ്രോതസ് ഇന്ത്യയായിരുന്നു; ഏകദേശം 1.19 കോടി യാത്രക്കാരാണ് ഈ ഹബ്ബ് വഴി കടന്നുപോയത്. സിറിയം (Cirium) പുറത്തുവിട്ട ഏപ്രില്‍, മെയ് മാസങ്ങളിലെ ഷെഡ്യൂള്‍ വിവരങ്ങള്‍ പ്രകാരം ദുബൈ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണം ഇന്ത്യന്‍ വിമാനക്കമ്പനികളെ ഗുരുതരമായി ബാധിക്കും.
ഈ കാലയളവില്‍ എയര്‍ ഇന്ത്യയും അതിന്റെ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും ദുബൈലേക്ക് 750-ലധികം സര്‍വീസുകളാണ് പ്ലാന്‍ ചെയ്തിരുന്നത്. ഇന്‍ഡിഗോയ്ക്ക് 481 സര്‍വീസുകളുണ്ട്. സൗദിയ (480), ഗള്‍ഫ് എയര്‍ (404) എന്നിവയാണ് തൊട്ടുപിന്നില്‍. സ്‌പൈസ് ജെറ്റ് 61 സര്‍വീസുകളാണ് പദ്ധതിയിട്ടിരുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്‌ളൈറ്റ്റഡാര്‍24 (Flightradar24) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, പ്രതിദിനം ഒരു സര്‍വീസ് എന്ന നിയന്ത്രണം വരുന്നതോടെ ഓരോ വിദേശ വിമാനക്കമ്പനിക്കും മാസത്തില്‍ പരമാവധി 30 അല്ലെങ്കില്‍ 31 സര്‍വീസുകള്‍ മാത്രമേ നടത്താന്‍ സാധിക്കൂ. എന്നാല്‍ ഇതേസമയം ദുബൈ കമ്പനികളായ എമിറേറ്റ്സും ഫ്‌ളൈ ദുബായിയും പ്രതിദിനം നൂറുകണക്കിന് സര്‍വീസുകളാണ് നടത്തുന്നത്.
Dubai Imposes New Flight Limitations Due to Geopolitical Issues: Indian Airlines Urge Government Action