Travel

യുദ്ധം ചതിച്ചാശാനേ! ഇന്ത്യക്കാരുടെ വിദേശ ടൂറില്‍ വന്‍ ഇടിവ്; 'സംസ്ഥാന ടൂര്‍' മോഡിലേക്ക് യാത്രക്കാര്‍

യാത്രച്ചെലവ് കൂടിയതോടെ വിദേശ ടൂര്‍ അന്വേഷണങ്ങള്‍ കുറഞ്ഞതായി വിവിധ ടൂര്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

Dhanam News Desk

വിമാന ഇന്ധനച്ചെലവ് വര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച, യുദ്ധഭീഷണി എന്നിവ ചേര്‍ന്ന് ഇന്ത്യക്കാരുടെ വിദേശ യാത്രകള്‍ കുത്തനെ കുറഞ്ഞിരിക്കുകയാണ്. ജിഎസ്ടി പരിഷ്‌കരണത്തിലൂടെ ടിസിഎസ് കുറച്ചതും പ്രതീക്ഷിച്ച ഗുണം നല്‍കിയില്ല. യൂറോപ്പ്, ഗള്‍ഫ് ടൂറുകള്‍ പിന്‍മാറുമ്പോള്‍ ജപ്പാന്‍, കൊറിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ ചെലവുകുറഞ്ഞ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇപ്പോള്‍ കൂടുതല്‍ തിരക്ക്.

ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രച്ചെലവ് വലിയതോതില്‍ വര്‍ധിച്ചതോടെ വിദേശ യാത്രകളില്‍ വലിയ ഇടിവ്. കോവിഡ് മഹാമാരിക്കു ശേഷം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധം കനത്തതോടെയാണ് വിദേശ ടൂറുകളില്‍ ഇടിവുണ്ടായത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിദേശ യാത്രച്ചെലവ് 20 മുതല്‍ 25 ശതമാനം വരെ വര്‍ധിച്ചു. വിമാന ഇന്ധനച്ചെലവ് കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കിയത്. യാത്രച്ചെലവ് കൂടിയതോടെ വിദേശ ടൂര്‍ അന്വേഷണങ്ങള്‍ കുറഞ്ഞതായി വിവിധ ടൂര്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍-ജൂണ്‍ വിദേശ ടൂറുകളിലെ പ്രധാനപ്പെട്ട സീസണ്‍ ആണ്. മുന്‍വര്‍ഷങ്ങളില്‍ ഇക്കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ടൂര്‍ കമ്പനികള്‍ക്ക് സാധിച്ചിരുന്നു. ജിഎസ്ടി പരിഷ്‌കരണത്തില്‍ ഓവര്‍സീസ് ടൂറുകള്‍ക്ക് സ്രോതസില്‍ നിന്നുള്ള നികുതി (ടിസിഎസ്) രണ്ടു ശതമാനത്തിലേക്ക് കുറച്ചതിന്റെ പ്രതിഫലനം മാര്‍ക്കറ്റിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ടൂര്‍ കമ്പനികള്‍. എന്നാല്‍ യുദ്ധം എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു.

തിരിച്ചടിയായി യൂറോപ്യന്‍ ട്രിപ്പുകള്‍

യുദ്ധം ഏറ്റവും ആദ്യം ബാധിച്ചത് ടൂറിസം രംഗത്തെയാണ്. ഇന്ത്യയിലേക്കുള്ള വിദേശികളുടെ വരവിനൊപ്പം ഇവിടെ നിന്ന് യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കുള്ള ഒഴുക്കും നിലച്ചു. വിദേശ ടൂര്‍ പാക്കേജുകളെ യുദ്ധം വലിയതോതില്‍ ബാധിച്ചതിനൊപ്പം ട്രിപ്പ് ക്യാന്‍സലേഷനും കൂടിയെന്ന് ബെന്നീസ് റോയല്‍ ടൂര്‍സ് സ്ഥാപകന്‍ ബെന്നി പാനിക്കുളങ്ങര ധനംഓണ്‍ലൈനോട് പറഞ്ഞു.

ടൂറിസം മേഖലയെ സംബന്ധിച്ച് വലിയൊരു സീസണ്‍ ആണ് കടന്നുപോകുന്നത്. വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ വിനോദസഞ്ചാരത്തിന് പോകുന്ന സമയം കൂടിയാണിത്. യുദ്ധംമൂലം ഇന്‍ഡസ്ട്രിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്റര്‍നാഷണല്‍ ട്രാവല്‍ ഡിമാന്‍ഡില്‍ 15-20 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ 35-40 ശതമാനത്തോളം ഇടിവുണ്ടായപ്പോള്‍ യൂറോപ്പിലേക്കുള്ള യാത്രകളിലും വലിയ കുറവാണുണ്ടായത്.

ജപ്പാനും കൊറിയയും നേട്ടമുണ്ടാക്കും

വിദേശ ടൂര്‍ പാക്കേജുകളില്‍ യൂറോപ്പിനുണ്ടായിരുന്ന മുന്‍തൂക്കം യുദ്ധം ഇല്ലാതാക്കി. ഈ സ്ഥാനത്തേക്ക് ജപ്പാനും ദക്ഷിണകൊറിയയും തായ്‌ലന്‍ഡും വിയറ്റ്‌നാമുമെല്ലാം കയറിവന്നു. താരതമ്യേന ചെലവ് കുറവാണെന്നതാണ് ഈ രാജ്യങ്ങളിലേക്കുള്ള യാത്ര വര്‍ധിക്കാന്‍ ഇടയാക്കിയത്.

നേപ്പാള്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. കശ്മീര്‍, ലഡാക്, ഹിമാചല്‍പ്രദേശ്, ആന്‍ഡമാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സഞ്ചരികളുടെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്.

Rising travel costs and geopolitical tensions are pushing Indian tourists away from international trips toward domestic and budget-friendly Asian destinations

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT