News & Views

മഴക്കുറവ് പകുതിയോളം; ചൂട് ഇനിയും കൂടും

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങും

Dhanam News Desk

വരും ദിവസങ്ങളില്‍ കേരളത്തില്‍ ചൂട് ഗണ്യമായി ഉയരുമെന്ന് കാലവസ്ഥാ വകുപ്പ്. മഴ പേരിനു മാത്രം പെയ്തൊഴിഞ്ഞതോടെ കടുത്ത വേനലാണ് ഇനി വരാന്‍പോകുന്നത്. പുഴകളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നു. 46% മഴക്കുറവാണ് സംസ്ഥാനത്താകെ ഉണ്ടായിട്ടുള്ളത്.

വൈദ്യുതി പ്രതിസന്ധിയിലേക്ക്

ഏറ്റവും ബാധിച്ചത് ഒന്‍പതു ജില്ലകളിലാണ്. ഇവിടെ 40 ശതമാനത്തിലേറെ മഴയുടെ കുറവാണുള്ളത്. ഇതില്‍ ഏറ്റവും മഴകുറവ് ഇടുക്കി ജില്ലയിലാണ്. 783 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇതുവരെ കിട്ടിയത്. 2076 മില്ലിമീറ്റര്‍ മഴ കിട്ടേണ്ടിടത്താണിത്. 62% മഴ കുറഞ്ഞതോടെ ജില്ലയിലെ ജലസംഭരണികള്‍ വറ്റിത്തുടങ്ങി.സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറയുന്നതോടെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങും.

സംഭരണശേഷിയുടെ 30% വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്. ജലസേചന ഡാമുകളില്‍നിന്ന് പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചിട്ടുണ്ട്. മഴക്കുറവിനെ തുടര്‍ന്ന് വയനാടും കോഴിക്കോടും പാലക്കാടും തൃശൂരും കോട്ടയവും ജലക്ഷാമത്തിന്റെ വക്കിലാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. വയനാട്ടില്‍ 56%, കോഴിക്കോട് 54%, പാലക്കാട് 52%, തൃശൂരില്‍ 50%, കോട്ടയത്ത് 52% വീതമാണ് മഴയുടെ കുറവ്. സാധാരണ കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ടതിന്റെ പകുതി മഴ പോലും ഈ ജില്ലകളില്‍ കിട്ടിയില്ല. അടുത്തമാസം പ്രതീക്ഷിച്ച തോതില്‍ മഴകിട്ടിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഓഗസ്റ്റിലേക്കാള്‍ മഴ കൂടുതല്‍ കിട്ടിയേക്കും എന്നുമാത്രമാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT