Image Courtesy: Canva 
News & Views

₹ 22,000 കോടിയുടെ തട്ടിപ്പ്, ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സൈബർ കുറ്റകൃത്യം; തട്ടിപ്പുകാര്‍ എത്തിയത് ഇങ്ങനെ

നിക്ഷേപിക്കുന്ന പണത്തിന് ഇരട്ടി ലാഭം നൽകാമെന്ന വാഗ്‌ദാനത്തിൽ ഓഹരി വിപണിയുടെ മറവിലായിരുന്നു തട്ടിപ്പ്

Dhanam News Desk

രാജ്യത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പ് അസം പോലീസ് റിപ്പോർട്ട് ചെയ്തു. നിക്ഷേപിക്കുന്ന പണത്തിന് ഇരട്ടി ലാഭം നൽകാമെന്ന വാഗ്‌ദാനത്തിൽ ഓഹരി വിപണിയുടെ മറവിലാണ് തട്ടിപ്പു നടത്തിയത്.

ദിബ്രുഗഡിൽ നിന്നുള്ള ഓൺലൈൻ വ്യാപാരിയായ വിശാൽ ഫുക്കൻ (22), ഗുവാഹത്തിയിൽ നിന്നുള്ള സ്വപ്‌നിൽ ദാസ് എന്നിവരെ തട്ടിപ്പുമായി ബന്ധപെട്ടു ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിൽ നിരവധി അറസ്റ്റുകൾ പ്രതീക്ഷിക്കുന്നുവെന്നും പിന്നിലുള്ള വൻമാഫിയയെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.

തട്ടിപ്പ് നടത്തിയ വിധം

നിക്ഷേപിച്ച തുകക്ക് രണ്ടു മാസം കൊണ്ട് 30 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പുകാര്‍ ആളുകളെ നിക്ഷേപത്തിലേക്ക് അടുപ്പിച്ചത്. ആഡംബര ജീവിതം നടത്തിയിരുന്ന പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ അഴിമതിയുമായി ബന്ധപ്പെട്ട കോടികളുടെ രേഖകളാണ് പോലീസ് പിടിച്ചെടുത്തത്. കോടിക്കണക്കിന് സ്വത്തുക്കൾ കൈവശം വെച്ചിരുന്ന മുഖ്യപ്രതി വിശാൽ ഫുക്കന് സ്വന്തമായി നാല് വ്യാജ കമ്പനികളാണ് ഉണ്ടായിരുന്നത്.

ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ വഴി ഓഹരി വിപണിയിൽ നിക്ഷേപം നടത്തി വഞ്ചിതരാകരുതെന്നും തട്ടിപ്പുകാരുടെ കെണിയിൽ അകപെടാതെ സൂക്ഷിക്കണമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജനങ്ങളോട് അഭ്യർത്ഥിച്ചു. അനധികൃത ഇടനിലക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ഇത്തരത്തിലുള്ള തട്ടിപ്പ് മാഫിയകളെ മുഴുവനായി തകർക്കുമെന്നും അനധികൃത ഓൺലൈൻ വ്യാപാരം തടയാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെബിയുടെയോ ആർ.ബി.ഐയുടെയോ മാർഗനിർദേശങ്ങൾ പാലിക്കാതെ നിരവധി ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ സംസ്ഥാനത്ത് ബിസിനസ് നടത്തുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT