കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു.  
News & Views

ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 100 കിടക്കകളുമായി ആസ്റ്റര്‍ മെഡ്സിറ്റിക്ക് പുതിയ ടവര്‍

ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു

Dhanam News Desk

ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. ഒരു ലക്ഷം ചതുരശ്രയടി വലിപ്പമുള്ള വിശാലമായ പുതിയ നാലാമത്തെ ടവറില്‍ 100 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഉന്നതചികിത്സയ്ക്ക് ആഗോളതലത്തില്‍ ജെ.സി.ഐ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി.

ആസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ്, ആസ്റ്റര്‍ ഏസ്‌തെറ്റിക്‌സ്, പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി, ഡെര്‍മറ്റോളജി എന്നീ വിഭാഗങ്ങള്‍ ഇനിമുതല്‍ പുതിയ കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

കേരളം ഒരു ലോകോത്തര മെഡിക്കല്‍ ടൂറിസം കേന്ദ്രമായി അതിവേഗം വളരുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പൊതു-സ്വകാര്യ മേഖലകളുടെ പരസ്പര സഹകരമാണ് അതിന്റെ പ്രധാന ശക്തി. സംസ്ഥാനം കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ നേട്ടത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി നല്‍കുന്ന ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരു പ്രധാന ഘടകമാണെന്ന് പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

നവീകരിച്ച ആസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സിന്റെ ഉദ്ഘാടനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. 360 ഡിഗ്രി ഹാര്‍ട്ട് കെയര്‍ വിഭാഗം ടി.ജെ. വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അറ്റുപോയ കൈപ്പത്തി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ചികിത്സയിലൂടെ വിജയകരമായി തുന്നിചേര്‍ത്ത എം. ജി മനോജാണ് ഏസ്തറ്റിക്‌സ് വിഭാഗം ഉദ്ഘാടനം ചെയ്തത്.

കേരളത്തില്‍ ലോകോത്തര നിലവാരമുള്ള ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ നിതാന്തപരിശ്രമങ്ങളുടെ തെളിവാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ വളര്‍ച്ചയെന്ന് സ്ഥാപക ചെയര്‍മാനായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 40 ഏക്കറിലാണ് ആസ്റ്റര്‍ ക്യാമ്പസ് നിലകൊള്ളുന്നത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍, നസീറ മൂപ്പന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടറും കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സിന്റെ ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ആസ്റ്റര്‍ ഇന്ത്യ സി.ഒ.ഒ രമേശ് കുമാര്‍, ആസ്റ്റര്‍ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ് എന്നിവര്‍ സന്നിഹിതരായിരുന്നു. മധ്യകേരളത്തില്‍ ഉന്നതനിലവാരമുള്ള നൂതന ചികിത്സാരീതികള്‍ക്ക് തേടിയെത്തുന്ന വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് കൂടുതല്‍ സൗകര്യങ്ങളുമായി ആശുപത്രി വികസിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT