ആളുകൾ സ്ഥിര നിക്ഷേപത്തിനായി ബാങ്കുകളെ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണയായി ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കിനെയാണ് സമീപിക്കുക. നിക്ഷേപത്തിന്റെ കാലാവധി കൂടുന്തോറും പലിശ നിരക്ക് കൂടും എന്നതാണ് ബാങ്കുകള്‍ പൊതുവേ സ്വീകരിക്കുന്ന സമീപനം.
ഹ്രസ്വകാല ബാങ്ക് എഫ്.ഡികൾക്ക് (ആറ് മാസം വരെ) സാധാരണയായി പ്രതിവർഷം 3 മുതൽ 4.5 ശതമാനം വരെ പലിശ നിരക്കാണ് നല്‍കപ്പെടുന്നത്. എഫ്.ഡിയുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടുമ്പോൾ, പലിശ നിരക്ക് 6 ശതമാനമായി ഉയരുന്നതാണ്. അതിനാൽ, കാലാവധി വർദ്ധിക്കുന്നതിനനുസരിച്ച് കൂടിയ പലിശനിരക്കും വാഗ്ദാനം ചെയ്യപ്പെടുന്നു.
ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) : ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ സാധാരണ പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 6.5 ശതമാനം വാഗ്ദാനം ചെയ്യുന്നു, അതേസമയം മുതിർന്ന പൗരന്മാർക്ക് അതേ കാലയളവിൽ 7.5 ശതമാനമാണ് ലഭിക്കുക. 2024 ജൂൺ 15 മുതൽ ഈ പലിശ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് (പി.എന്‍.ബി): 2024 ജൂൺ 10 മുതൽ പ്രാബല്യത്തിൽ വന്ന പലിശ നിരക്കുകൾ പ്രകാരം പി.എന്‍.ബി സാധാരണ പൗരന്മാർക്ക് അഞ്ച് വർഷത്തെ കാലാവധിയിൽ 6.5 ശതമാനം വാഗ്ദാനം ചെയ്യുന്നു, മുതിർന്ന പൗരന്മാർക്ക് 7 ശതമാനം ലഭിക്കാൻ അർഹതയുണ്ട്.
ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി): ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബി.ഒ.ബി അഞ്ച് വർഷത്തെ നിക്ഷേപത്തിന് 6.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനമാണ് ലഭിക്കുക. 2024 ജൂൺ 12 മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക്: ഐ.സി.ഐ.സി.ഐ ബാങ്ക് സാധാരണ പൗരന്മാർക്ക് അഞ്ച് വർഷത്തെ കാലാവധിയിൽ 7 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് അവരുടെ അഞ്ച് വർഷത്തെ എഫ്.ഡിയിൽ 7.5 ശതമാനം ലഭിക്കാൻ അർഹതയുണ്ട്. 2024 ജൂലൈ 12 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിലുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര ബാങ്ക് അതിന്റെ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.2 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.7 ശതമാനവും വാഗ്ദാനം ചെയ്യുന്നു. 2024 ജൂൺ 14 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്ക് : ഈ സ്വകാര്യ ബാങ്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ അധികമായി നല്‍കുന്നു. 2024 ജൂൺ 12 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
Read DhanamOnline in English
Subscribe to Dhanam Magazine