Image : Canva 
News & Views

സിലിണ്ടറിന് കൂട്ടിയത് 42 രൂപ, എല്‍പിജി വിലയില്‍ വീണ്ടും വര്‍ധന; പ്രഹരം ഹോട്ടലുകള്‍ക്കും കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും

പൈപ്പ് വഴിയുള്ള പ്രകൃതി വാതകം അഥവാ പി.എന്‍.ജി കണക്ഷന്‍ ഉള്ള വീടുകളില്‍ ഇനി എല്‍.പി.ജി കണക്ഷന്‍ ഉപയോഗിക്കാനാവില്ല

Dhanam News Desk

രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് 42 രൂപ ഉയര്‍ത്തിയത്. വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് വര്‍ധന ബാധകമല്ല. പുതിയ വിലകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു.

പശ്ചിമേഷ്യയില്‍ യുദ്ധം മൂലം പ്രകൃതിവാതക, ഇന്ധന ലഭ്യത കുറയുകയും വില കൂടുകയും ചെയ്തിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. അഞ്ചുകിലോയുടെ എഫ്ടിഎല്‍ സിലിണ്ടറുകളില്‍ 11 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.

കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ ഡല്‍ഹിയിലെ വില 3,113 രൂപയാണ്. കൊല്‍ക്കത്തയില്‍ 3,255 രൂപയും. കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിണ്ടര്‍ വില 993 രൂപ വര്‍ധിപ്പിച്ചിരുന്നു.

പ്രതിസന്ധി വര്‍ധിക്കും

കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഹോട്ടല്‍ മേഖലയ്ക്ക് പുതിയ നിരക്ക് വലിയ തിരിച്ചടിയാകും. യുദ്ധത്തിനു ശേഷം എല്‍പിജി വില വര്‍ധിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും ഉയര്‍ന്നിരുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ ഇന്ന് നിലവില്‍ വരും. പൈപ്പ് വഴിയുള്ള പ്രകൃതി വാതകം അഥവാ പി.എന്‍.ജി കണക്ഷന്‍ ഉള്ള വീടുകളില്‍ ഇനി എല്‍.പി.ജി കണക്ഷന്‍ ഉപയോഗിക്കാനാവില്ല. പി.എന്‍.ജി കണക്ഷനുള്ളവര്‍ എല്‍.പി.ജി സിലിണ്ടറും കണക്ഷനും സറണ്ടര്‍ ചെയ്യണം.

ഗ്യാസ് കമ്പനികള്‍ ഇതിനകം തന്നെ ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ എല്‍.പി.ജി കണക്ഷന്‍ ഉപേക്ഷിക്കേണ്ടിവരും. പിഎന്‍ജി ഇല്ലാത്ത പ്രദേശങ്ങളിലേക്ക് താമസം മാറിയാല്‍ എല്‍പിജി കണക്ഷനുകള്‍ പുനഃസ്ഥാപിക്കാനാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT