കൊറോണ വൈറസ് വാക്സിന്‍ വികസിപ്പിക്കുന്നതിനായുള്ള
ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ സന്നദ്ധ
പ്രവര്‍ത്തകരെ നിയോഗിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്.
ബയോടെക്‌നോളജി
കമ്പനിയായ മോഡേണ തെറാപ്പിക്‌സ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഫെബ്രുവരി
24 ന് മേരിലാന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ്
ഇന്‍ഫെക്ഷ്യസ് ഡിസീസസി(എന്‍ഐഐഡി) ലേക്ക് അയച്ചതായി ദി വാള്‍സ്ട്രീറ്റ്
ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ അവസാനത്തോടെ ക്ലിനിക്കല്‍
ട്രയല്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏജന്‍സി. പരിശോധന നടത്താന്‍ കൈസര്‍
പെര്‍മനന്റ് വാഷിംഗ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ
സ്‌പോണ്‍സര്‍ ചെയ്യുമെന്ന് എന്‍ഐഐഐഡി ഡയറക്ടര്‍ ആന്റണി ഫൗസി
വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
പ്രാഥമിക
പരീക്ഷണത്തില്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 45 സന്നദ്ധ
പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തും.നിര്‍ദ്ദിഷ്ട വാക്‌സിന്‍ രോഗപ്രതിരോധ
പ്രതികരണത്തിന് കാരണമാകുമോ എന്നും നല്‍കിയ ഡോസ് പ്രതികൂല
പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമോ എന്നും നിര്‍ണ്ണയിക്കുകയാണ് ലക്ഷ്യം .
മീസില്‍സ്
പോലുള്ള മറ്റ് വൈറസുകള്‍ക്കായി വാക്‌സിനുകള്‍ വികസിപ്പിച്ച രീതിയിലല്ല
പുതിയ മരുന്ന് രൂപപ്പെടുത്തിയത്. ദുര്‍ബലമായതോ നിര്‍ജീവമായതോ ആയ വൈറസിനെ
അല്ല ഇതില്‍ അടിസ്ഥാനമായി ഉപയോഗിക്കുന്നത്. ലബോറട്ടറിയില്‍ നിര്‍മ്മിച്ച
ജനിതക വസ്തുക്കളുടെ ഒരു ചെറിയ അംശമാണിതിന്റെ കാതല്‍.
ഇതിനിടെ,
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇസ്രായേലിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍
വികസിപ്പിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.നൂറു കണക്കിന്
ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ശ്രീലങ്കയില്‍ നിന്നാണ് ഈ വാര്‍ത്ത
പ്രചരിച്ചത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഇപ്പോഴും
പ്രവര്‍ത്തിക്കുകയാണെന്നും ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും ഇസ്രായേലിന്റെ
മൈഗല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.
ലോകാരോഗ്യ
സംഘടനയുടെ കണക്കനുസരിച്ച്, നിലവില്‍ ആഗോളതലത്തില്‍ 20 ലധികം വാക്‌സിനുകള്‍
വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂടാതെ നിരവധി ചികിത്സകള്‍ ക്ലിനിക്കല്‍
പരീക്ഷണങ്ങളിലാണ്.90 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെ നേരിടാന്‍ വാക്‌സിന്‍
നല്‍കാമെന്ന് ചില ഇസ്രായേല്‍ ഗവേഷകര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine