News & Views

'രാജ്യത്ത് വരാനിരിക്കുന്നത് നിര്‍ണായക നാളുകള്‍!' കോവിഡ് മുന്നറിയിപ്പ് ഇങ്ങനെ

ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുന്നതോടെ ഇന്ത്യയുടെ കോവിഡ് കണക്കുകള്‍ ഉയര്‍ത്തും, എത്രത്തോളം നാം കോവിഡ് പ്രതിരോധത്തില്‍ മുന്നിലെന്നറിയാമെന്നും വിദഗ്ധര്‍. ജാഗ്രതാ നിര്‍ദേശം.

Dhanam News Desk

നവംബര്‍ ആദ്യവാരം രാജ്യത്ത് നടക്കുന്ന ആഘോഷവേളകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദഗ്ധര്‍. രാജ്യത്ത്, പ്രധാനമായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുന്നതോടെ ഇന്ത്യ അഭിമുഖീകരിക്കാനൊരുങ്ങുന്നത് കോവിഡിന്റെ നിര്‍ണായക ദിനങ്ങളായിരിക്കുമെന്ന് വിദഗ്ധര്‍. ദീപാവലിക്ക് ഒരാഴ്ച കഴിഞ്ഞ് റിയാലിറ്റി ചെക്ക് നല്‍കുമെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (പിഎച്ച്എഫ്‌ഐ) പ്രസിഡന്റ് കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. നിലവില്‍ എട്ടുശതമാനമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ നിരക്കിലെ വര്‍ധന.

1.21 ആണ് നിലവില്‍ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മാത്രമല്ല മരണനിരക്കിലും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് ബാധിച്ച് 461 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് കാരണം മരണം സംഭവിച്ചവരുടെ ഔദ്യോഗിക കണക്കുകള്‍ 4,59,652 ആയി ഉയര്‍ന്നു. എന്നാല്‍ ഈ വരുന്ന ദിനങ്ങളില്‍ ഇന്ത്യാക്കാരുടെ പ്രതിരോധശേഷി എത്രയെന്നറിയാന്‍ കഴിയുമെന്നും പിഎച്ച്എഫ്‌ഐ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 12,885 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാള്‍ ഏട്ടു ശതമാനം വര്‍ധനയാണ് ഇക്കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. ബുധനാഴ്ച മാത്രം രാജ്യത്ത് 11,903 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ രണ്ട് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,48,579 ആയി ഉയര്‍ന്നു. ഇത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതരുടെ 0.45 ശതമാനമാണ്.

സൂപ്പര്‍സ്‌പ്രെഡ് ജാഗ്രത!

ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് നടക്കുന്ന ആഘോഷങ്ങളും ഷോപ്പിംഗ് മഹോത്സവങ്ങളുമെല്ലാം കോവിഡ് വ്യാപനത്തിലേക്ക് നയിച്ചേക്കും എന്നാല്‍ അതിനുശേഷം രാജ്യത്തെ ജനങ്ങള്‍ എത്രത്തോളം പ്രതിരോധം കൈവരിച്ചെന്നതും വ്യക്തമാകുമെന്ന് വിദഗ്ധര്‍. സൂപ്പര്‍സ്‌പ്രെഡ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യവകുപ്പും വിദഗ്ധരും നിര്‍ദേശം നല്‍കുന്നത്. എന്നാല്‍ ആന്റിബോഡി പോസിറ്റിവിറ്റിയും വാക്സിന്‍ കവറേജും കൂടുതലായതിനാല്‍ ആഘോഷങ്ങള്‍ക്ക് ശേഷവും കൊവിഡ്-19 ന്റെ നേരിയ വര്‍ധനവ് മാത്രമേ ഉണ്ടാകൂ എന്നും ചില ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫോര്‍ട്ടിസ്-സി-ഡി ഒ സി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡയബറ്റിസ്, മെറ്റബോളിക് ഡിസീസ് ആന്‍ഡ് എന്‍ഡോക്രൈനോളജി ചെയര്‍മാന്‍ അനൂപ് മിശ്ര ദേശീയ മാധ്യമത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്, രോഗലക്ഷണങ്ങള്‍ കുറവായതിനാല്‍ കോവിഡ് രോഗികളുടെ കണക്കിലും വ്യത്യാസമുണ്ടഡായേക്കാമെന്നാണ്. ഡാറ്റ കൃത്യമായി വരാതിരിക്കാനും ഇത് കാരണമായേക്കാമെന്ന് ആരോഗ്യമേഖലയിലുള്ളവരും ആശങ്കപ്പെടുന്നു. എന്നിരുന്നാലും ദീപാവലിയും അനുബന്ധ ആഘോഷങ്ങളിലും അതീവ ജാഗ്രത പാലിക്കാനാണ് വിദഗ്ധനിര്‍ദേശം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT