Image courtesy: Canva
News & Views

വീണ്ടും കോവിഡ്: ഗുരുതരമാകുന്നത് ആര്‍ക്കൊക്കെ?, പഴയ വാക്സിന്‍ ഫലപ്രദമാണോ?, ലക്ഷണങ്ങള്‍ എന്തൊക്കെ?

മിക്ക കേസുകളും തീവ്രമല്ലെന്നും ആശങ്കകള്‍ ആവശ്യമില്ലെന്നും അധികൃതര്‍

Dhanam News Desk

തെക്കുകിഴക്കൻ ഏഷ്യയിൽ കോവിഡ്-19 വ്യാപനം വർദ്ധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യയിലും പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം മിക്ക കേസുകളും തീവ്രമല്ലെന്നും ആശങ്കകള്‍ ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ലക്ഷണങ്ങള്‍

കോവിഡ് വൈറസിന്റെ JN.1 ഉപ വകഭേദമാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. പ്രതിരോധശേഷി മറികടക്കാനും കൂടുതൽ പകരാനും സാധ്യതയുളള വകഭേദമാണ് ഇത്. തൊണ്ടവേദന, ചുമ, പനി തുടങ്ങിയവയാണ് പരക്കെയുളള ലക്ഷണങ്ങള്‍. ചിലർ ഓക്കാനം, ചെങ്കണ്ണ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാം.

മറ്റ് രോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം തീവ്രമാകാനുളള സാധ്യത കൂടുതലാണ്. അനിയന്ത്രിതമായ പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, എച്ച്.ഐ.വി, ട്രാൻസ്പ്ലാന്റ് രോഗികൾ തുടങ്ങിയവര്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്കാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതല്‍.

പഴയ വാക്സിന്‍

പഴയ വാക്സിനുകൾ മുന്‍ വകഭേദങ്ങള്‍ പ്രതിരോധിക്കാനായി വികസിപ്പിച്ചെടുത്തവയാണ്. അതിനാല്‍ പഴയ വാക്സിനേഷൻ ഒരു റൗണ്ട് കൂടി ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. പുതിയ സാഹചര്യത്തില്‍ ജെംകോവാക്-19 പോലുള്ള mRNA വാക്സിനുകളാണ് ആവശ്യം. രോഗപ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കുന്നതിനായി ലാബ് നിർമ്മിത mRNA ഉപയോഗിച്ച് പ്രോട്ടീൻ സൃഷ്ടിക്കുന്നവയാണ് ഇവ.

തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, രോഗബാധിതരുമായി അടുത്ത ബന്ധം ഒഴിവാക്കുക തുടങ്ങിയ മുന്‍കാലങ്ങളില്‍ സ്വീകരിച്ച പ്രതിരോധ നടപടികൾ പിന്തുടരുന്നതും രോഗ വ്യാപനം നിയന്ത്രിക്കാന്‍ സഹായകമാണ്.

COVID resurges in India with JN.1 variant; high-risk groups warned as old vaccines lose effectiveness.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT