image credit : Donald Trump , canva 
News & Views

കുതിച്ചു കയറിയ എണ്ണയ്ക്ക് സഡന്‍ ബ്രേക്ക്, നേരം ഇരുട്ടി വെളുത്തപ്പോള്‍ ക്രൂഡില്‍ എന്തുസംഭവിച്ചു? ഹോര്‍മൂസ് കടലിടുക്കില്‍ ട്രംപിന്റെ മിന്നല്‍ നീക്കം

രണ്ടുദിവസം കൂടി സമാധാന സാഹചര്യം നിലനിന്നാല്‍ വില 75 ഡോളറുകളിലേക്ക് എത്തുമെന്നാണ് വിവരം.

Dhanam News Desk

ഇറാനെതിരായ യുദ്ധം പരിസമാപ്തിയിലേക്ക് നീങ്ങുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനകളില്‍ തട്ടി ക്രൂഡ്ഓയില്‍ വില കുത്തനെ താഴ്ന്നു. ബാരലിന് 120 ഡോളര്‍ പിന്നിട്ട ക്രൂഡ് വില 6%ത്തോളമാണ് ഇടിഞ്ഞത്. സ്വതവേ ദുര്‍ബലമായിരുന്ന ക്രൂഡ് വിലയ്ക്ക് ജീവനേകിയത് പശ്ചിമേഷ്യന്‍ യുദ്ധമാണ്.

60 ഡോളറിന് താഴേക്ക് പോകുമായിരുന്ന സമയത്താണ് യുദ്ധം വന്നത്. ഇതോടെയാണ് പടിപടിയായി വില മൂന്നക്കം പിന്നിട്ടത്. യുദ്ധം ശമിച്ചേക്കുമെന്ന സൂചനകള്‍ വന്നപ്പോള്‍ തന്നെ വില കുറയാന്‍ ഇടയാക്കിയതും ഇതാണ്. ഹോര്‍മൂസ് കടലിടുക്കില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇറാന്‍ ഭീഷണിയുണ്ടെങ്കിലും ഇവിടെ ഇതുവരെ വലിയതോതില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ല.

ബ്രെന്റ് ക്രൂഡ് വില 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ഇന്നലെ (മാര്‍ച്ച് 9). 119 ഡോളര്‍ വരെയെത്തിയ ശേഷം ഇപ്പോള്‍ 94 ഡോളറിലാണ് വില. ഇത് ഇനിയും കുറഞ്ഞേക്കുമെന്നാണ് വിവരം. സംഘര്‍ഷം മൂലം എണ്ണവില കൂടിയപ്പോള്‍ റഷ്യന്‍ ഓയിലിനുള്ള ഉപരോധം യുഎസ് ലഘൂകരിച്ചിരുന്നു. ഇതിന്റെ മറപറ്റി തങ്ങളുടെ കൈവശം അധികമുള്ള എണ്ണ റഷ്യ ആഗോള വിപണിയില്‍ വിറ്റുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും നല്ലൊരു പങ്ക് എണ്ണ വാങ്ങുന്നുണ്ട്.

എണ്ണ ഡിമാന്‍ഡ് കുറവോ?

എണ്ണ വില പെട്ടെന്ന് ഇടിയുന്നതിന്റെ കാരണങ്ങളിലൊന്ന് ലഭ്യത കൂടിയതാണ്. മുമ്പ് ഗള്‍ഫ് ആധിപത്യമായിരുന്നു എണ്ണയില്‍. ഇപ്പോഴത് മാറി. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഉത്പാദനം പതിന്മടങ്ങ് വര്‍ധിച്ചു. എണ്ണയുടെ ലഭ്യത കൂടിയതോടെ വിലപേശല്‍ ശേഷി കുറഞ്ഞു.

അതുകൊണ്ടാണ് യുദ്ധസാഹചര്യത്തില്‍ അയവുണ്ടായതോടെ പെട്ടെന്ന് വില നിലംപൊത്തിയത്. രണ്ടുദിവസം കൂടി സമാധാന സാഹചര്യം നിലനിന്നാല്‍ വില 75 ഡോളറുകളിലേക്ക് എത്തുമെന്നാണ് വിവരം. ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഇന്ത്യ സേഫാണ്

രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നംഗ സമിതി രൂപീകരിച്ചു. എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചത്. ഗാര്‍ഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് സര്‍ക്കാര്‍ നിരീക്ഷിക്കും.

ഇന്ത്യയില്‍ തല്ക്കാലം എല്‍പിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളില്‍ നിന്ന് എല്‍പിജി എത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധന ഇപ്പോഴുണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

എട്ടാഴ്ചത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളും ക്രൂഡ് ഓയിലും ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതിനാല്‍ തല്‍ക്കാലം ഭയക്കാനില്ല. പ്രതിസന്ധി മറികടക്കാന്‍ പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണ ടാങ്കറുകള്‍ വന്നു തുടങ്ങി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT