News & Views

കയറ്റുമതി കൂടി, ഉത്പാദനം കുറഞ്ഞു, കേരളത്തില്‍ മുട്ട വിലയില്‍ വര്‍ധന

ഒരു ദിവസം 50 ലക്ഷത്തിലധികം മുട്ട അതിര്‍ത്തി കടന്നു കേരളത്തിലേക്ക് വരുന്നുണ്ട്

Dhanam News Desk

സംസ്ഥാനത്ത് മുട്ട വിലയില്‍ വര്‍ധന. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. ക്രിസ്മസിനോട് അനുബന്ധിച്ച് ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണം. കേരളത്തിന് ആവശ്യമുള്ള മുട്ടയുടെ സിംഹഭാഗവും വരുന്നത് തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ്. ഇവിടെ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വര്‍ധിച്ചിട്ടുണ്ട്. ഇതും വില കൂടാന്‍ കാരണമായി.

സംസ്ഥാനത്ത് 6.90 രൂപ മുതലാണു ചില്ലറവില്‍പന വില. തമിഴ്‌നാട്ടില്‍ മുട്ടയുടെ അടിസ്ഥാനവില 5.65 രൂപയില്‍ നിന്ന് 5.90 രൂപയായി നിശ്ചയിച്ചു. കേരളത്തിലേക്കു മുട്ട കൊണ്ടുവരുമ്പോള്‍ വാഹനച്ചെലവ്, കയറ്റിറക്കുകൂലി, ഏജന്റുമാരുടെ ലാഭം എന്നിവയെല്ലാം കൂട്ടണം. 6.50 രൂപയ്ക്കാണ് കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ മുട്ട വില്‍പന നടത്തുന്നത്.

സര്‍ക്കാരിന്റെ എന്‍ട്രി ഫീയും

ഒരു ദിവസം 50 ലക്ഷത്തിലധികം മുട്ട അതിര്‍ത്തി കടന്നു കേരളത്തിലേക്ക് വരുന്നുണ്ട്. സേലം, നാമയ്ക്കല്‍, തിരുപ്പൂര്‍ ജില്ലകളാണ് കേരളത്തിലേക്ക് മുട്ട കയറ്റിയയ്ക്കുന്നതില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ നിന്നും മുട്ട വരുന്നുണ്ടെങ്കിലും തമിഴ്നാടുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടയ്ക്ക് എന്‍ട്രി ഫീ ഏര്‍പ്പെടുത്തിയിരുന്നു. ഒരു മുട്ടയ്ക്ക് 2 പൈസ വീതമാണ് എന്‍ട്രി ഫീ ഈടാക്കുന്നത്. സര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീ ഏര്‍പ്പെടുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT