Canva, Facebook / Donald Trump
News & Views

''വല്ലാതെ കടന്നു പോയി'', ട്രംപിനെ പറഞ്ഞതില്‍ മസ്‌കിന് കുറ്റബോധം, മനം മാറ്റത്തിന് പിന്നിലെന്ത്?

ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യനും ഏറ്റവും ശക്തനായ ഭരണാധികാരിയും തമ്മില്‍ കൊച്ചുകുട്ടികളെപ്പോലെ തര്‍ക്കിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു

Dhanam News Desk

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ചില പോസ്റ്റുകള്‍ വല്ലാതെ കടന്നുപോയെന്നും അദ്ദേഹം കുറിച്ചു. യു.എസ് സര്‍ക്കാരിലെ ചെലവ് ചുരുക്കല്‍ ചുമതലയില്‍ നിന്ന് പടിയിറങ്ങയതിന് പിന്നാലെ മസ്‌കും ട്രംപും നടത്തിയ വാഗ്വാദങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. യു.എസിന്റെ പൊതുകടം കുത്തനെ ഉയര്‍ത്തുന്ന നികുതി ബില്ലിനെച്ചൊല്ലിയായിരുന്നു മസ്‌കിന്റെ പരിഭവം. ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ (ഡോജ്) തന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ട്രംപിന്റെ നടപടികളെന്നും മസ്‌ക് ആരോപിച്ചിരുന്നു.

സി.ബി.എസ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ആരോപണങ്ങള്‍ മസ്‌ക് പിന്നെയും തുടര്‍ന്നെങ്കിലും ആദ്യഘട്ടത്തില്‍ മസ്‌ക് മൗനം പാലിക്കുകയായിരുന്നു. പിന്നാലെ ഓവല്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മസ്‌കിനോടുള്ള നീരസം ട്രംപ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് മസ്‌ക് മറുപടി പറഞ്ഞതോടെ രംഗം കൊഴുത്തു. മസ്‌കിന്റെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ അടച്ചുപൂട്ടുമെന്നായിരുന്നു ഇതിന് ട്രംപിന്റെ മറുപടി. മസ്‌കിന്റെ കമ്പനികള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളെയെത്തിക്കുന്ന ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റ് പദ്ധതി നിറുത്തുമെന്നായിരുന്നു മസ്‌കിന്റെ മറുപടി.

ഇടപെട്ട് പിതാവ്

ഇരുവരും തമ്മിലുള്ള തര്‍ക്കം അതിരുകടന്നതോടെ മസ്‌കിന്റെ പിതാവ് എരോള്‍ മസ്‌കും വിഷയത്തില്‍ ഇടപെട്ടു. ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചതില്‍ ഇലോണ്‍ മസ്‌കിന് തെറ്റിയെന്നായിരുന്നു പിതാവിന്റെ പ്രതികരണം. ഭാര്യയും ഭര്‍ത്താവും തര്‍ക്കിക്കുന്നത് പോലെയാണ് ഇരുവരും പെരുമാറുന്നതെന്നും പിണക്കം തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് നാടകീയമായി ട്രംപിനോട് ക്ഷമചോദിച്ച് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം എത്തിയതെന്നും ശ്രദ്ധേയമാണ്.

വെടിനിറുത്തലിനോ?

ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യനും ഏറ്റവും ശക്തനായ ഭരണാധികാരിയും തമ്മില്‍ കൊച്ചുകുട്ടികളെപ്പോലെ തര്‍ക്കിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കങ്ങള്‍ ഇരുവരും തമ്മില്‍ വെടിനിറുത്തലിന്റെ സൂചനയാണെന്നാണ് കരുതപ്പെടുന്നത്.

Elon Musk admits he went “too far” in his recent posts about Donald Trump and publicly expresses regret over his social media remarks.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT