image credit : canva , Kerala tourism 
News & Views

സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളില്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി, കെ.ടി.ഡി.സി പാര്‍ലറുകളും ബാറുകളാകും

നിലവില്‍ സംസ്ഥാനത്ത് 802 ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്

Dhanam News Desk

കേരളത്തിലെ 74 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി. ഇതുസംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെ ഈ സ്ഥലങ്ങളിലെ ക്ലാസിഫൈഡ് റെസ്റ്റോറന്റുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് എടുക്കാമെന്നാണ് റിപ്പോര്‍ട്ട്. വിനോദ സഞ്ചാര വകുപ്പ് ടൂറിസം കേന്ദ്രങ്ങളായി അംഗീകരിച്ച സ്ഥലങ്ങളിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ടൂറിസം മേഖലയുടെ ഏറെക്കാലമായുള്ള ആവശ്യങ്ങളില്‍ ഒന്നാണിപ്പോള്‍ നടപ്പിലാക്കിയത്.

സംസ്ഥാനത്തെ 15 ടൂറിസം കേന്ദ്രങ്ങളില്‍ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ 2003ല്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിദേശ ടൂറിസ്റ്റുകള്‍ കൂടുതലായെത്തുന്ന പ്രദേശങ്ങളിലെ റെസ്റ്റോറന്റുകളിലും മദ്യം വിളമ്പാന്‍ അനുവദിക്കണമെന്ന് ഹോട്ടല്‍ വ്യവസായികള്‍ സര്‍ക്കാരിന് മുന്നില്‍ ഏറെക്കാലമായി ആവശ്യപ്പെടുകയാണ്. വീര്യം കുറഞ്ഞ മദ്യം ഭക്ഷണത്തോടൊപ്പം വിളമ്പുന്നത് വിനോദസഞ്ചാര മേഖലക്ക് കരുത്താകുമെന്നായിരുന്നു ഇവരുടെ വാദം. ഇക്കാര്യം പരിശോധിച്ചാണ് നൂറ്റമ്പതോളം കേന്ദ്രങ്ങളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പ് എക്‌സൈസിനെ സമീപിച്ചത്. ഇതില്‍ നിന്നും തീര്‍ത്ഥാടക കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് 74 കേന്ദ്രങ്ങള്‍ക്ക് അനുമതി. 2002ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ റൂള്‍സ്, വിദേശമദ്യ ചട്ടം എന്നിവ അനുസരിച്ചാണ് നടപടി.

കെ.ടി.ഡി.സി പാര്‍ലറുകള്‍ ബാറുകളാകും

കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന് (കെ.ടി.ഡി.സി) കീഴിലുള്ള 62 ബിയര്‍ പാര്‍ലറുകള്‍ ഘട്ടം ഘട്ടമായി ബാറുകളാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. നിലവില്‍ കെ.ടി.ഡി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടലിലും ചൈത്രം ഹോട്ടലിലും ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നവീകരണം പൂര്‍ത്തിയാകുന്ന മുറക്ക് മറ്റ് സ്ഥാപനങ്ങളിലും ബാര്‍ തുടങ്ങാനാണ് നീക്കം. നിലവില്‍ സംസ്ഥാനത്ത് 802 ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT