Image Courtesy: facebook/Privat BUS in Angamaly kalady Perubavur 
News & Views

യാത്രക്കാര്‍ കുറഞ്ഞതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ വന്‍ ഇടിവ്; സര്‍വീസ് അവസാനിപ്പിക്കാന്‍ ബസുടമകള്‍, പ്രതിസന്ധി രൂക്ഷം

നഷ്ടം വര്‍ധിച്ചതോടെ സര്‍വീസ് താത്ക്കാലികമായി നിര്‍ത്താന്‍ ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന് ജി ഫോം നല്‍കി

Dhanam News Desk

സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം വലിയ പ്രതിസന്ധിയിലേക്ക്. കോവിഡിനു ശേഷം യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് ശോഷിച്ച ബസ് വ്യവസായം ഇപ്പോള്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് നൂറിലധികം ബസുകളാണ് ഓട്ടം അവസാനിപ്പിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ പറയുന്നു.

കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെയാണ് സ്വകാര്യ ബസുകളില്‍ പെട്ടെന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. നഷ്ടം വര്‍ധിച്ചതോടെ സര്‍വീസ് താത്ക്കാലികമായി നിര്‍ത്താന്‍ ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന് ജി ഫോം നല്‍കി. നിശ്ചിത കാലയളവില്‍ വാഹനം സര്‍വീസ് നടത്തില്ലെന്ന് അധികൃതരെ മുന്‍കൂട്ടി അറിയിക്കുന്ന നടപടിയാണ് ജി ഫോം.

യാത്രപ്രതിസന്ധി രൂക്ഷമാകും

ജി ഫോം നല്‍കിയ ബസുകള്‍ ജൂലൈ ഒന്ന് മുതല്‍ സര്‍വീസ് നടത്തില്ല. ജി ഫോം നല്‍കിയാല്‍ ആ കാലയളവില്‍ റോഡ് നികുതി അടയ്ക്കേണ്ടതില്ല. കഴിഞ്ഞ മൂന്ന് മാസത്തേക്കുള്ള നികുതിയുടെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബസുടമകള്‍ ഈ നടപടി സ്വീകരിക്കുന്നത്. പല റൂട്ടുകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത് യാത്രപ്രതിസന്ധി രൂക്ഷമാക്കും.

പതിനായിരക്കണക്കിന് പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്കുന്ന ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് ബസ് മേഖലയുടെ ആവശ്യം. സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, ഇന്ധനം പകുതി വിലയ്ക്ക് നല്‍കുക, സൗജന്യ യാത്ര സ്വകാര്യ ബസുകളിലും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടു വയ്ക്കുന്നത്.

കിലോമീറ്ററിന് 60 രൂപയെങ്കിലും സര്‍ക്കാര്‍ സബ്സിഡിയായി നല്‍കിയാല്‍ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ തയാറാണെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വലിയ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറായേക്കില്ല.

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍ വില വര്‍ധനവിലും പ്രിയദര്‍ശിനി സൗജന്യ യാത്രയും മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ തിരിച്ചടിയുടെ തോത് കുറയ്ക്കാന്‍ ആയിരുന്നു പ്രഖ്യാപനം. എന്നാല്‍ നികുതി ഇളവ് കൊണ്ട് മാത്രം നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും അടിയന്തരമായി സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT