News & Views

പ്രതിഭകളെ കണ്ടെത്തുക വലിയ വെല്ലുവിളി : റിഷാദ് പ്രേംജി

വര്‍ക്ക് ഫ്രം ഹോം തുടരുമ്പോൾ തൊഴിലിടത്തില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക വെല്ലുവിളിയെന്നും വിപ്രോ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍

Dhanam News Desk

രാജ്യത്ത് ടെക്‌നോളജി പ്രഫഷണലുകളുടെ ഡിമാന്റ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ കമ്പനികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രതിഭകളെ കണ്ടെത്തുകയാണെന്ന് വിപ്രോ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ റിഷാദ് പ്രേംജി. മൈക്രോസോഫ്റ്റ് ഫ്യൂച്ചര്‍ റെഡി ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സാഹചര്യത്തില്‍ മികച്ച പ്രകിഭകളെ കണ്ടെത്തുന്ന കമ്പനികളാവും നേട്ടമുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപ്രോ 9,000 പേരെയാണ് പുതുതായി എടുത്തത്. ആ സാമ്പത്തിക വര്‍ഷം 17,000 ഫ്രഷര്‍മാരെ ആവശ്യമാണ്. കഴിവുള്ള പ്രഫഷണലുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും റിഷാദ് പ്രേംജി അറിയിച്ചു. എല്ലാ ഐടി കമ്പനികളും തുടക്കക്കാരെ നിയമിക്കുന്നത് വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വലിയ നാല് ഐടി കമ്പനികള്‍ ചേര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷം 1.6 ലക്ഷം ജോലികളാണ് തുടക്കക്കാര്‍ക്ക് വേണ്ടി സൃഷ്ടിക്കുന്നത്.

മികച്ച അവസങ്ങള്‍ മാത്രമല്ല ഓഫീസ് അന്തരീഷവും ആളുകള്‍ ജോലി ഉപേക്ഷിക്കാന്‍ കാരണമാണ്. അതിനാല്‍ ജീവനക്കാരുടെ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരെ കമ്പനിയില്‍ പിടിച്ചു നിര്‍ത്താന്‍ വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിഷാദ് പ്രേംജി വ്യക്തമാക്കി. സംസ്‌കാരവും പുതുമയുമാണ് ആളുകളെ ബന്ധിപ്പിക്കുന്നത്. കൊവിഡിന് തുടങ്ങിയ ശേഷം 60,000 പേരോളം കമ്പനിയില്‍ പുതുതായി എത്തി. ഇവരെല്ലാം ടീം ലീഡര്‍മാരോട് മാത്രമാണ് സംസാരിച്ചിട്ടുണ്ടാവുക. കമ്പനിയുടെ വളര്‍ച്ചയ്ക്ക് എല്ലാവരും ഓഫീലേക്ക് തിരിച്ചെത്തേണ്ടത് ആവശ്യമാണ്.

ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴാണ് പുതിയ ആശയങ്ങളും ചിന്തകളും ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ കമ്പനിയിലെ 35-40 ശതമാനം പേരും സ്വന്തം നാട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എവിടെ നിന്നും ജോലി ചെയ്യാവുന്ന സൗകര്യത്തോടെ ഓഫീസിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരും കുറവല്ല. ഈ സാഹചര്യത്തില്‍ തൊഴിലിടത്തില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT