News & Views

ലാറ്റിനമേരിക്കന്‍ ഇംപാക്ട് നിലയ്ക്കുന്നില്ല; സ്വര്‍ണത്തിന് ഉച്ചയ്ക്കുശേഷവും വില വ്യത്യാസം; പുതിയ വില അറിയാം

വെനസ്വേലയിലെ അധിനിവേശം ലോകത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് (ജനുവരി 5) ഉച്ചയ്ക്കുശേഷവും മാറ്റം. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ അമേരിക്കയുടെ ഇടപെടലാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം.

വെനസ്വേലയിലെ അധിനിവേശം ലോകത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്. കൂടുതല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടുന്നതാണ് വില കൂടാന്‍ കാരണമാകുന്നത്. ഇന്ന് രാവിലെ സ്വര്‍ണവില ഗ്രാമിന് 145 രൂപ കൂടിയിരുന്നു.

നിലവില്‍ ഒരു ഗ്രാമില്‍ കൂടിയത് 40 രൂപയാണ്. പവന്‍ വിലയില്‍ ഉച്ചയ്ക്കുശേഷം 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 35 രൂപ കൂടിയിട്ടുണ്ട്.

ഉച്ചയ്ക്കുശേഷം ഒരു പവന്‍ സ്വര്‍ണത്തിന് 1,01,080 രൂപ നല്കണം. വരും ദിവസങ്ങളിലും ഈ ട്രെന്റ് തുടരുമെന്നാണ് വിപണി നല്കുന്ന സൂചന.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകുന്നത് സ്വഭാവികമാണ്. കഴിഞ്ഞ വര്‍ഷം ഇറാന്‍-ഇസ്രയേല്‍ യുദ്ധം തുടങ്ങിയ സമയത്തും സ്വര്‍ണവില അതിവേഗത്തില്‍ ചലിച്ചിരുന്നു. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചു സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്പര്യം കാണിക്കും.

വിവാഹ സീസണില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന കുതിപ്പ് കുടുംബങ്ങളെയാണ് ഏറെ ബാധിക്കുക. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,10,200 രൂപയെങ്കിലും നല്കണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT