News & Views

സ്വര്‍ണത്തിന് 'നാറ്റോ' പേടി, ഉച്ചയ്ക്ക് ശേഷം വിലയില്‍ വലിയ കയറ്റം; നിക്ഷേപക ഭയത്തില്‍ കേരളത്തിലും ആശങ്ക

ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ അമേരിക്കയും ഡെന്മാര്‍ക്കും തമ്മില്‍ വാക്പയറ്റ് തുടരുന്നതാണ് ഇപ്പോഴത്തെ വര്‍ധനയ്ക്ക് വഴിയൊരുക്കുന്നത്.

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചയ്ക്കുശേഷം വര്‍ധന. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയര്‍ന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 45 രൂപയുടെ വര്‍ധനയുണ്ട്. 14 കാരറ്റ് സ്വര്‍ണത്തില്‍ ഗ്രാമിന് ഉച്ചയ്ക്കുശേഷം വര്‍ധിച്ചത്. 35 രൂപയാണ്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ 1,02,160 രൂപയാണ്. ഇന്നൊരു ദിവസം മാത്രം പവന് കൂടിയത് 960 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,468 ഡോളറാണ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന.

ഡെന്മാര്‍ക്കിന്റെ റോളെന്ത്?

വെനസ്വേലയില്‍ അമേരിക്ക നടത്തിയ ഇടപെടലായിരുന്നു കഴിഞ്ഞ ദിവസത്തെ കയറ്റത്തിന് വഴിയൊരുക്കിയത്. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ അമേരിക്കയും ഡെന്മാര്‍ക്കും തമ്മില്‍ വാക്പയറ്റ് തുടരുന്നതാണ് ഇപ്പോഴത്തെ വര്‍ധനയ്ക്ക് വഴിയൊരുക്കുന്നത്. ഗ്രീന്‍ലന്‍ഡിനെ കൈവശപ്പെടുത്താന്‍ വന്നാല്‍ നാറ്റോ സഖ്യം യുഎസിനെ നേരിടുമെന്ന് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്രിക്‌സണ്‍ മുന്നറിയിപ്പ് നല്കിയത് സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉയരുമ്പോള്‍ നിക്ഷേപകര്‍ ഓഹരി, ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് സ്വര്‍ണത്തിലേക്ക് വഴിമാറുന്നത് സ്വഭാവികമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണിത്. ഗ്രീന്‍ലന്‍ഡ് പ്രശ്‌നം ചൂടുപിടിച്ചാല്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കും. ഇത് കേരളത്തിലെ കുടുംബങ്ങളുടെ വിവാഹ ചെലവ് വര്‍ധിക്കാന്‍ കാരണമാകും.

ഒരു പവന്‍ ആഭരണത്തിന്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,160 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് 11,,11,155 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും. ഇത് ആഭരണങ്ങളുടെ വിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT