News & Views

സ്വര്‍ണം ജൂലൈയിലെ ഉയര്‍ന്ന നിലയില്‍; കേരളത്തില്‍ വിലയില്‍ ആശയക്കുഴപ്പം; ഇന്നത്തെ നിരക്കറിയാം

സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കയറ്റം തുടരുന്നു. ഇന്നലെ (ജൂലൈ 18) രണ്ടുതവണ വില വര്‍ധിച്ച സ്വര്‍ണം ഇന്നും കയറ്റത്തിലാണ്. ജൂലൈയിലെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 20 വര്‍ധിച്ച് 9,170 രൂപയിലാണിപ്പോള്‍. പവന്‍ വില 73,360 രൂപയാണ്. 160 രൂപയാണ് ഇന്ന് പവനില്‍ കൂടിയത്. ജൂലൈ ഒന്‍പതിന് പവന്‍ വില 72,000 രൂപയായി കുറഞ്ഞിരുന്നു. ഇതിനുശേഷം വിലയില്‍ 1,360 രൂപയുടെ വര്‍ധനയുണ്ടായി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,520 രൂപയാണ്. 15 രൂപയുടെ വര്‍ധന. വെള്ളിവില 123 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. വരുംദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കുമെന്ന സൂചനകളാണ് വ്യാപാരികള്‍ നല്കുന്നത്.

വിലയില്‍ ആശയക്കുഴപ്പം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഒരിടവേളയ്ക്കുശേഷം ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ട്. സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. അടുത്ത കാലത്ത് സംഘടന രണ്ടായി പിളര്‍ന്നിരുന്നു.

ജസ്റ്റിന്‍ പാലത്രയുടെ നേതൃത്വത്തിലുള്ള ആള്‍ കേരള മര്‍ച്ചന്‍സ് അസോസിയേഷനും അബ്ദുള്‍നാസര്‍ ജനറല്‍ സെക്രട്ടറിയായുള്ള സംഘടനയുമാണത്. ഇരുകൂട്ടരും അടുത്ത ദിവസം വരെ ഒരേ പോലെയായിരുന്നു വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ധാരണ തെറ്റി.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 79,392 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ടാകുമെന്ന് മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT