canva
News & Views

യുദ്ധം ഏശാതെ സ്വര്‍ണം, ഒറ്റയടിക്ക് വന്‍ ഇടിവ്; വിലയില്‍ ഇനിയും കുറവ് പ്രതീക്ഷിക്കാമോ?

സാധാരണ ഗതിയില്‍ യുദ്ധങ്ങളോ സംഘര്‍ഷങ്ങളോ കനക്കുമ്പോള്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ നോട്ടം കൂടാറുണ്ട്. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു പ്രവണത ദൃശ്യമല്ല

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ വലിയ തോതില്‍ ഉയരുന്ന പ്രവണത കാണിച്ച ശേഷമാണ് സ്വര്‍ണം താഴേക്കു പോയത്. ഇന്ന് ഗ്രാമിന് 105 രൂപയാണ് ഇടിഞ്ഞത്. പവനില്‍ 840 രൂപയും. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,200 രൂപയാണ്.

പവന്‍വില 73,600 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,550 രൂപയാണ്, ഇന്ന് 85 രൂപയുടെ കുറവ്. വെള്ളിവില 115 രൂപയില്‍ തന്നെ നില്‍ക്കുന്നു.

ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ ജൂണ്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. അന്ന് 74,560 രൂപയായിരുന്നു വില. പിന്നീട് പക്ഷേ കുറയുന്ന പ്രവണതയാണ് കണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മറ്റു രാജ്യങ്ങള്‍ അണിനിരക്കാത്തതും യുദ്ധം പെട്ടെന്ന് അവസാനിച്ചേക്കാമെന്ന നിഗമനങ്ങളും സ്വര്‍ണത്തെ സ്വാധീനിച്ചെന്നാണ് വിവരം.

സാധാരണ ഗതിയില്‍ യുദ്ധങ്ങളോ സംഘര്‍ഷങ്ങളോ കനക്കുമ്പോള്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ നോട്ടം കൂടാറുണ്ട്. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു പ്രവണത ദൃശ്യമല്ല.

ഒരു പവന് എത്ര കൊടുക്കണം?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,600 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലും കൂടുതല്‍ വേണം. അഞ്ച് ശതമാനമെങ്കിലും പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് 79,652 രൂപയെങ്കിലും വേണം.

സ്വര്‍ണവില അടിക്കടി വര്‍ധിച്ചു തുടങ്ങിയതോടെ കേരളത്തിലെ ജുവലറികള്‍ നടപ്പിലാക്കിയ അഡ്വാന്‍സ് ബുക്കിംഗ് പദ്ധതി വലിയ സ്വീകാര്യതയാണ് നേടിയത്. സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT