canva
News & Views

വിലയിടിവിന് 'ബ്രേക്ക്', ഒറ്റദിവസം കുതിച്ചത് 880 രൂപ! പെട്ടെന്നുള്ള മാറ്റത്തിന് കാരണമെന്ത്?

സ്വര്‍ണവില കൂടിയും കുറഞ്ഞും നില്ക്കുകയാണെങ്കിലും കേരള വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല. നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,445 രൂപയിലെത്തി. പവന്‍ വില 91,560 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 90 രൂപയുടെ വര്‍ധനയില്‍ 9,415 രൂപയായി. പവന്‍ വില 75,320 രൂപയും. വെള്ളിവില 163 രൂപയാണ്.

ഒക്ടോബറില്‍ അടിക്കടി വര്‍ധിച്ച സ്വര്‍ണവിലയില്‍ മെല്ലെപ്പോക്കിനാണ് നവംബര്‍ സാക്ഷ്യം വഹിക്കുന്നത്. നവംബര്‍ ഒന്നിന് പവന് 90,200 രൂപയായിരുന്നു. അഞ്ചിന് 89,080 രൂപ താഴ്ന്ന ശേഷം 13ന് 94,320 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ദൃശ്യമാണ്.

സ്വര്‍ണത്തിലെ കയറ്റിറക്കങ്ങള്‍ക്ക് ഇപ്പോഴത്തെ കാരണം യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമോ ഇല്ലയോ എന്ന സംശയമാണ്. ഇന്നലെ ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഔണ്‍സിന് 21 ഡോളറിലധികം വര്‍ധിച്ചു.

ചൊവ്വാഴ്ച 4030-4080 ഡോളര്‍ പരിധിയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഔണ്‍സിന് 4068.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നുരാവിലെ വില 4079.00 ഡോളര്‍ വരെ കയറിയിട്ട് 4060.70 ഡോളറിലേക്കു താഴ്ന്നു.

വില്പനയില്‍ കുറവില്ല

സ്വര്‍ണവില കൂടിയും കുറഞ്ഞും നില്ക്കുകയാണെങ്കിലും കേരള വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല. നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വിവാഹ പാര്‍ട്ടികള്‍ മുന്‍കൂര്‍ സ്വര്‍ണം ബുക്ക് ചെയ്യുന്ന ട്രെന്റും വര്‍ധിച്ചിട്ടുണ്ട്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 99,162 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT