canva
News & Views

രാജ്യത്തെ ഇന്ധന ഗുണനിലവാരം സുരക്ഷിതം; കണ്ടെത്തിയത് രണ്ട് മലിനീകരണ കേസുകള്‍ മാത്രമെന്ന് പെട്രോളിയം മന്ത്രാലയം

മായം കലര്‍ത്തല്‍ കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

Dhanam News Desk

രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം.

ഇന്ധനത്തില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

രാജ്യത്തെ എണ്ണക്കമ്പനികള്‍ ഇന്ധനത്തിന്റെ ഗുണനിലവാരം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. ഈ പരിശോധനകള്‍ സ്ഥിരമായി നടത്തുന്നതാണ്. ക്ലോറൈഡ്, സള്‍ഫൈഡ് എന്നിവയുടെ സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ 2,000-ത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

രാജ്യത്താകെ ഇതുവരെ ക്ലോറൈഡ് മലിനീകരണം കണ്ടെത്തിയത് രണ്ട് കേസുകളില്‍ മാത്രമാണ്. ആ പമ്പുകളില്‍ നിന്നുള്ള വില്‍പന ഉടന്‍ തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

കര്‍ശന നിരീക്ഷണം

ഇന്ധന വിതരണ ശൃംഖലയില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ രാജ്യത്തെ 87,000-ത്തിലധികം ഇന്ധന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും കൃത്യമായ പരിശോധന നടക്കാറുണ്ട്. ദിവസവും 8 മുതല്‍ 12 തവണ വരെ ഇത്തരം പരിശോധനകള്‍ നടത്തിവരുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ, ക്ലോറൈഡ്, സള്‍ഫൈഡ് തുടങ്ങിയ മലിനീകരണ ഘടകങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്ധന സാമ്പിളുകള്‍ ഇതിനകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

ഇന്ധനത്തില്‍ മായം കലര്‍ത്തല്‍ കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT