News & Views

എണ്ണക്കപ്പല്‍ വാടകയില്‍ ചരിത്രത്തിലെ വലിയ വര്‍ധന; പ്രതിദിനം 8 ലക്ഷം ഡോളര്‍ വരെ ഈടാക്കി ഷിപ്പിംഗ് കമ്പനികള്‍

ആഗോള എണ്ണ ടാങ്കറുകളുടെ ശേഷിയുടെ ഏകദേശം 20 ശതമാനം 20 വര്‍ഷത്തിലേറെ പഴക്കമുള്ള കപ്പലുകളാണ്. ഇവയില്‍ പലതിനും സര്‍വീസ് നിയന്ത്രണങ്ങളുണ്ട്.

Dhanam News Desk

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുകയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുകയും ചെയ്തതോടെ ആഗോള എണ്ണ ടാങ്കര്‍ വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്ന് ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന വലിയ എണ്ണ ടാങ്കര്‍ വിഭാഗത്തിലുള്ളവയുടെ (Very Large Crude Carrier-VLCC) നിരക്കുകള്‍ പ്രതിദിനം 7 ലക്ഷം മുതല്‍ 8 ലക്ഷം ഡോളര്‍ വരെയെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം തുടക്കത്തില്‍ പ്രതിദിനം 1,37,000 ഡോളര്‍ മാത്രമായിരുന്നു ഇവയുടെ വാടക നിരക്ക്. ഇതാണ് കുത്തനെ ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 42,065 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധന ഏകദേശം 226 ശതമാനം.

യാത്രസമയത്തിലും വര്‍ധന

മിഡില്‍ ഈസ്റ്റിലെ പുതിയ സംഘര്‍ഷ സാഹചര്യമാണ് നിരക്ക് കുതിപ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ നീക്കം തടസപ്പെട്ടതോടെ ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പലുകളുടെ യാത്രാ സമയം വര്‍ധിച്ചു. ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക വര്‍ധിച്ചതായി ഷിപ്പിംഗ് മേഖലയില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള എണ്ണ ടാങ്കറുകളുടെ ശേഷിയുടെ ഏകദേശം 20 ശതമാനം 20 വര്‍ഷത്തിലേറെ പഴക്കമുള്ള കപ്പലുകളാണ്. ഇവയില്‍ പലതിനും സര്‍വീസ് നിയന്ത്രണങ്ങളുണ്ട്. ഉപയോഗിക്കാവുന്ന കപ്പലുകളുടെ ലഭ്യത കുറയുന്നതും നിരക്ക് ഉയരാന്‍ കാരണമാകുന്നു.

ചെറിയ ടാങ്കര്‍ വിഭാഗത്തിലും വാടക കുതിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ നിന്ന് ദക്ഷിണ യൂറോപ്പിലേക്കുള്ള റൂട്ടുകളില്‍ നിരക്ക് പ്രതിദിനം 2.75 ലക്ഷം മുതല്‍ മൂന്ന് ലക്ഷം ഡോളര്‍ വരെയായി ഉയര്‍ന്നു.

യുദ്ധകാലങ്ങളില്‍ നിരക്ക് വര്‍ധന സാധാരണം

ടാങ്കര്‍ വിപണിയില്‍ ഇത്തരം വലിയ ചാഞ്ചാട്ടങ്ങള്‍ ആദ്യമല്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച 2022 ഫെബ്രുവരിയില്‍ നിരക്ക് 3,130 ഡോളറിന് അടുത്തായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ ആഘാതം മൂലം അന്ന് ആഗോള ചരക്കുനീക്കം ദുര്‍ബലമായിരുന്നു. പിന്നീടാണ് ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും നിരക്കുകള്‍ ഉയര്‍ന്നതും.

പിന്നീട് റഷ്യന്‍ എണ്ണയ്ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിരക്കുകള്‍ വീണ്ടും താഴ്ന്നു. 2023 ഒക്ടോബറില്‍ ശരാശരി നിരക്ക് 45,200 ഡോളറായിരുന്നപ്പോള്‍ 2024 സെപ്റ്റംബറില്‍ ഇത് ഏകദേശം 37,000 ഡോളറായിരുന്നു.

2025 ഒക്ടോബറില്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമായ ഘട്ടത്തില്‍ നിരക്ക് വീണ്ടും 90,240 ഡോളറിലെത്തി. 2025 ഓഗസ്റ്റില്‍ ഇത് 44,400 ഡോളറായിരുന്നു.

ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനികളുടെ മൊത്തം കപ്പല്‍ ശേഷിയില്‍ വലിയൊരു വിഹിതം ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും കൊണ്ടുപോകുന്ന ടാങ്കറുകളാണ്. ചില കമ്പനികളില്‍ ഇത് മൊത്തം ശേഷിയുടെ ഏകദേശം 70 ശതമാനം വരെയാണ്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും ഹോര്‍മുസ് മേഖലയിലെ ഗതാഗത തടസവും തുടരുകയാണെങ്കില്‍ ടാങ്കര്‍ ലഭ്യത ഇപ്പോഴത്തെ പോലെ കുറഞ്ഞ നിലയില്‍ തുടരാം.

അതേസമയം, സംഘര്‍ഷത്തില്‍ അയവ് വരുകയോ പ്രധാന ഷിപ്പിംഗ് റൂട്ടുകള്‍ സാധാരണ നിലയിലാകുകയോ ചെയ്താല്‍ നിരക്കുകള്‍ വേഗത്തില്‍ താഴാനും സാധ്യതയുണ്ട്.

VLCC tanker rates on key Middle East-Asia routes have surged towards $800,000 a day as the Strait of Hormuz crisis disrupts shipping and tightens vessel availability

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT