Image courtesy: Canva
News & Views

എല്ലാവരും കുടുങ്ങി! യുദ്ധാന്തരീക്ഷത്തില്‍ പെട്ടുപോയ പതിനായിരങ്ങളെ ദുബൈ കൈകാര്യം ചെയ്ത വിധം ചര്‍ച്ചയാവുന്നു

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി യാത്രാ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയെങ്കിലും, യു.എ.ഇ കൈകൊണ്ട ഏകോപിത നടപടികള്‍ മൂലം കുടുങ്ങിയ യാത്രക്കാര്‍ക്ക് താരതമ്യേന സൗകര്യപ്രദമായ താമസവും സുരക്ഷിതമായ സംവിധാനവും ഉറപ്പാക്കാന്‍ കഴിഞ്ഞതായി വിലയിരുത്തപ്പെടുന്നു

Dhanam News Desk

അവിചാരിതമായി വന്നുപെട്ട ഒരു പ്രതിസന്ധി. യാത്രക്കാര്‍ ശരിക്കും വലഞ്ഞു. വിമാനങ്ങളില്ല. മടങ്ങും വരെ എവിടെ താമസിക്കും? ഇനി എന്തു ചെയ്യണം? അങ്ങനെ അങ്കലാപ്പിലായി പോയവര്‍ക്ക് ദുബൈ, അബൂദബി നഗരങ്ങള്‍ സഹായമെത്തിച്ച രീതി ശ്രദ്ധേയമായി.

ദുബൈ, അബുദാബി എന്നിവ ഉള്‍പ്പെടെയുള്ള യു.എ.ഇയിലെ പ്രധാന ട്രാന്‍സിറ്റ് ഹബ്ബുകളില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിയിരിക്കുകയാണ്. എന്നാല്‍ യാത്രക്കാരെ അസൗകര്യത്തിലാക്കാതെ സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കാന്‍ യു.എ.ഇ സര്‍ക്കാര്‍, വിമാനത്താവളങ്ങള്‍, വിമാനക്കമ്പനികള്‍, ഹോട്ടല്‍ മേഖല എന്നിവ ചേര്‍ന്ന് ഏകോപിത നടപടികള്‍ സ്വീകരിച്ചു.

യാത്രക്കാര്‍ക്ക് താമസവും ഭക്ഷണവും

യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (GCAA) അടിയന്തര പ്രവര്‍ത്തന പദ്ധതി സജ്ജമാക്കി. വിമാന പുനഃക്രമീകരണത്തെ തുടര്‍ന്ന് ബാധിതരായ ഏകദേശം 20,200 യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങളും വിമാനക്കമ്പനികളും ചേര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കി. താല്‍ക്കാലിക ഹോട്ടല്‍ താമസം, സൗജന്യ ഭക്ഷണവും റിഫ്രഷ്‌മെന്റുകളും, റീബുക്കിങ് സൗകര്യം, വിമാനത്താവളങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഈ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് GCAA വ്യക്തമാക്കി.

അതിഥികളെ പുറത്താക്കരുത്

ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം (DET) നഗരത്തിലെ എല്ലാ ഹോട്ടലുകള്‍ക്കും നിര്‍ദേശം നല്‍കി. യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തിയ അതിഥികളെ ചെക്ക്-ഔട്ട് തീയതി കഴിഞ്ഞാലും പുറത്താക്കരുത്. സാധ്യമായിടത്ത് അതേ ബുക്കിംഗ് നിബന്ധനകളില്‍ താമസം നീട്ടിക്കൊടുക്കണം. പണം ഉടന്‍ അടയ്ക്കാന്‍ കഴിയാത്ത അതിഥികളെയും നിര്‍ബന്ധിച്ച് ഒഴിപ്പിക്കരുത്. അത്തരത്തിലുള്ള കേസുകള്‍ DET-നെ അറിയിക്കണമെന്നും ഹോട്ടല്‍ മാനേജര്‍മാരോട് ആവശ്യപ്പെട്ടു.

താമസച്ചെലവ് സര്‍ക്കാര്‍ വഹിക്കും

അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം (DCT Abu Dhabi) സമാന നിര്‍ദേശം പുറത്തിറക്കി. യാത്ര തടസ്സപ്പെട്ട അതിഥികളുടെ താമസച്ചെലവ് വകുപ്പ് നേരിട്ട് വഹിക്കുമെന്നും, ഹോട്ടലുകള്‍ ഇന്‍വോയിസ് വകുപ്പ് സമര്‍പ്പിക്കാമെന്നും അറിയിച്ചു.

റീഫണ്ട്, സൗജന്യ റീഷെഡ്യൂളിംഗ്

Emirates, Etihad Airways, flydubai, Air Arabia തുടങ്ങിയ യു.എ.ഇ ആസ്ഥാനമായ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ റീബുക്കിംഗ്, മുഴുവന്‍ റീഫണ്ട് ഓപ്ഷന്‍ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കി.

സ്വകാര്യ മേഖലയുടെയും ഇടപെടല്‍

ചില പ്രൈവറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും ഹോളിഡേ ഹോം ഓപ്പറേറ്റര്‍മാരും കുടുംബങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും മുന്‍ഗണന നല്‍കി സൗജന്യ താമസ സൗകര്യം പ്രഖ്യാപിച്ചു. ദുബൈയില്‍ ചില അപാര്‍ട്ട്മെന്റ് ഓപ്പറേറ്റര്‍മാര്‍ ചുരുങ്ങിയ കാലത്തേക്ക് വാടക ഒഴിവാക്കി താമസ സൗകര്യം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

യാത്രക്കാര്‍ക്ക് നിര്‍ദേശം

അധികൃതര്‍ നല്‍കിയ പൊതുവായ നിര്‍ദേശങ്ങള്‍: വിമാനത്താവളത്തിലേക്ക് നേരിട്ട് പോകാതെ ആദ്യം ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടുക. ഔദ്യോഗിക സര്‍ക്കാര്‍ അപ്ഡേറ്റുകള്‍ മാത്രം വിശ്വസിക്കുക. ഹോട്ടല്‍ മാനേജ്‌മെന്റുമായി തുറന്ന ആശയവിനിമയം നടത്തുക.

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി യാത്രാ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയെങ്കിലും, യു.എ.ഇ കൈകൊണ്ട ഏകോപിത നടപടികള്‍ മൂലം കുടുങ്ങിയ യാത്രക്കാര്‍ക്ക് താരതമ്യേന സൗകര്യപ്രദമായ താമസവും സുരക്ഷിതമായ സംവിധാനവും ഉറപ്പാക്കാന്‍ കഴിഞ്ഞതായി വിലയിരുത്തപ്പെടുന്നു. മേഖലയില്‍ സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ ഈ അടിയന്തര പിന്തുണ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT