Trump poster The White House/Instagram
News & Views

ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക ആയുധ ചെലവ് അപാരം! വെടിതീര്‍ന്നത് 3,500 കോടി ഡോളര്‍, അടിയേറ്റ കഥ വേറെ

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക ആയിരക്കണക്കിന് വിലകൂടിയ മിസൈലുകള്‍ ഉപയോഗിച്ചു. മൊത്തം ചെലവ് ഇന്ത്യന്‍ കറന്‍സിയില്‍ മൂന്നര ലക്ഷം കോടിയോളം

Dhanam News Desk

ഇറാനെതിരായ അമേരിക്കയുടെ യുദ്ധം ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നതിനും അപ്പുറം. 13,000-ത്തിലധികം ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി പെന്റഗണ്‍ പറഞ്ഞിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥ ചിത്രം അതിലും വലുത്.

ഒരു ലക്ഷ്യത്തെ ഒരു തവണ മാത്രമല്ല ആക്രമിക്കുന്നത്. യുദ്ധവിമാനങ്ങളും ആര്‍ട്ടിലറിയും നാവികസേനയും ഒരേസ്ഥലം പല തവണ മിസൈലുകളും ബോംബുകളും ഉപയോഗിച്ച് പ്രഹരിക്കുന്നു. അതിനാല്‍ യഥാര്‍ത്ഥ കണക്കെടുപ്പ് ലക്ഷ്യങ്ങളുടെ എണ്ണത്തിലല്ല, ഉപയോഗിച്ച ആയുധങ്ങളുടെ വലിപ്പത്തിലാണ്.

ഈ യുദ്ധത്തില്‍ അമേരിക്കയുടെ ഏറ്റവും ആധുനികവും വിലകൂടിയതുമായ ആയുധങ്ങള്‍ വലിയ തോതില്‍ ഉപയോഗിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. 1,200-ത്തിലധികം പാട്രിയറ്റ് എയര്‍ ഡിഫന്‍സ് മിസൈലുകള്‍ ഇതിനകം ഉപയോഗിച്ചു. ഒരു പാട്രിയറ്റിന്റെ വില ഏകദേശം 40 ലക്ഷം ഡോളര്‍. വര്‍ഷത്തില്‍ ഏകദേശം 600 എണ്ണം മാത്രമാണ് അമേരിക്ക നിര്‍മിക്കുന്നത്. അതായത് രണ്ട് വര്‍ഷത്തെ ഉല്‍പ്പാദനത്തിന് തുല്യമായ മിസൈലുകള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉപയോഗിച്ചു കഴിഞ്ഞു.

ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെ ഉപയോഗവും അതേ രീതിയിലാണ്. 1,000-ത്തിലധികം ടോമഹോക്കുകള്‍ ഇതിനകം പ്രയോഗിച്ചു. ഇത് ഒരു വര്‍ഷത്തെ വാങ്ങലിന്റെ പത്ത് മടങ്ങാണ്. ഓരോ ടോമഹോക്കിനും ഏകദേശം 36 ലക്ഷം ഡോളര്‍ ചെലവുണ്ട്.

ജാസം-ഇആര്‍ (JASSM-ER) എന്ന ദീര്‍ഘദൂര മിസൈലുകളും വലിയ തോതില്‍ ഉപയോഗിച്ചു. ഏകദേശം 1,100 എണ്ണം പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1,500 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കില്‍ ശേഷിക്കുന്നത്. ഇതോടെ സ്റ്റോക്കിന്റെ പകുതി ഇതിനകം തീര്‍ന്നുവെന്നാണ് വിലയിരുത്തല്‍.

ഇതിനു പുറമെ ATACMS പോലുള്ള 1,000-ത്തിലധികം ഗ്രൗണ്ട് അധിഷ്ഠിത മിസൈലുകളും ഉപയോഗിച്ചു.

ദിവസം 100 കോടി ഡോളര്‍ ചെലവുള്ള യുദ്ധം

ഈ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതവും അത്ര തന്നെ വലുതാണ്. മൊത്തം ചെലവ് 2,800 കോടി മുതല്‍ 3,500 കോടി ഡോളര്‍ വരെ ആയിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. അതായത് ശരാശരി ദിവസം 100 കോടി ഡോളറിന്റെ ചെലവ്.

ആദ്യ ഘട്ടം തന്നെ ഏറ്റവും ചെലവേറിയതായിരുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം ഏകദേശം 560 കോടി ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ആധുനിക യുദ്ധങ്ങള്‍ തുടക്കത്തില്‍ തന്നെ വലിയ സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് ഇത്.

മിസൈലുകള്‍ക്ക് പുറമെ വിലകൂടിയ സൈനിക ഉപകരണങ്ങളും നഷ്ടമായി. ഒരു രക്ഷാപ്രവര്‍ത്തനത്തിനിടെ സാങ്കേതികവിദ്യ ശത്രുക്കളുടെ കൈവശമാകാതിരിക്കാന്‍ അമേരിക്ക തന്നെ ചില വിമാനങ്ങള്‍ നശിപ്പിച്ചു. രണ്ട് MC-130 വിമാനങ്ങളും മൂന്ന് MH-6 ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ ഏകദേശം 28 കോടി ഡോളര്‍ നഷ്ടമായി.

ഈ യുദ്ധം അമേരിക്കയുടെ ആഗോള സൈനിക ശേഷിയിലും സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തിനായി യൂറോപ്പിലും ഇന്‍ഡോ-പസഫിക് മേഖലയിലും നിന്നുള്ള ആയുധ ശേഖരം മാറ്റിയിട്ടുണ്ട്. ഇതോടെ ചൈന, റഷ്യ പോലുള്ള ശക്തികളെ നേരിടാനുള്ള തയ്യാറെടുപ്പില്‍ കുറവ് ഉണ്ടാകാമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ശേഖരം പുനര്‍നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. നിലവിലെ ഉല്‍പ്പാദന ശേഷി അതിന് മതിയാകില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം വില കൂടിയ ഹൈടെക് ആയുധങ്ങളില്‍ അമിത ആശ്രയം ഉണ്ടെന്നതും ഈ യുദ്ധം വ്യക്തമാക്കുന്നു. ഭാവിയില്‍ കുറഞ്ഞ ചെലവിലുള്ള ഡ്രോണുകള്‍ പോലുള്ള മാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

യുദ്ധച്ചെലവിനപ്പുറം ഒരു സന്ദേശം

ഈ കണക്കുകള്‍ ഒരു കാര്യമാണ് വ്യക്തമാക്കുന്നത്. ഇത് വെറും ഇറാന്‍ യുദ്ധത്തിന്റെ ചെലവല്ല, ആധുനിക യുദ്ധങ്ങള്‍ എത്ര വേഗത്തില്‍ വലിയ രാജ്യങ്ങളുടെ സൈനിക വിഭവങ്ങളെ പോലും ക്ഷയിപ്പിക്കുമെന്ന് കാണിക്കുന്ന ഉദാഹരണമാണ്. 13,000 ലക്ഷ്യങ്ങള്‍ എന്ന തലക്കെട്ടിന് പിന്നില്‍ ഓരോ ആക്രമണവും മില്യണ്‍ ഡോളര്‍ ചെലവുള്ളത് എന്ന യാഥാര്‍ത്ഥ്യമാണ് ഒളിഞ്ഞിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT