Image : Canva and RBI 
News & Views

104 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലെത്തിച്ച് കേന്ദ്രസര്‍ക്കാര്‍; പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്ത്?

ഇന്ത്യയിലെത്തിച്ച സ്വര്‍ണം മുംബൈയിലെയും നാഗ്പൂരിലെയും സുരക്ഷയേറിയ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്

Dhanam News Desk

വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കൂടുതല്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ച് കേന്ദ്രസര്‍ക്കാര്‍. യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 104 ടണ്‍ സ്വര്‍ണമാണ് രഹസ്യമായി ഇന്ത്യയിലെത്തിച്ചത്. ഇതോടെ കൈവശമുള്ള സ്വര്‍ണത്തിന്റെ 51 ശതമാനവും ഇന്ത്യയിലെത്തിക്കാനായി.

അപ്രവചനീയ ആഗോള നയവ്യതിയാനങ്ങളാണ് തീരുമാനം മാറ്റാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും കേന്ദ്രസര്‍ക്കാരിനെയും പ്രേരിപ്പിച്ചത്. യുക്രെയ്‌നെതിരായ യുദ്ധത്തിനുശേഷം റഷ്യയുടെ വിദേശരാജ്യങ്ങളിലെ ആസ്തികള്‍ വന്‍തോതില്‍ മരവിപ്പിച്ചിരുന്നു. ഇതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെ മനംമാറ്റത്തിന് പ്രേരിപ്പിച്ചത്.

സ്വന്തം കൈവശമില്ലാത്ത സമ്പത്ത് നിങ്ങളുടേതല്ല ചിന്താഗതി ശക്തമായതോടെയാണ് ഇന്ത്യയും വിദേശത്തുള്ള സ്വര്‍ണം തിരികെയെത്തിക്കാന്‍ നീക്കം തുടങ്ങിയത്. 104.23 ടണ്‍ സ്വര്‍ണമാണ് രഹസ്യമായി ഇന്ത്യയിലേക്ക് എത്തിച്ചത്.

മറ്റ് രാജ്യങ്ങളും ഇന്ത്യന്‍ വഴിയേ

സുരക്ഷിതത്വം മാത്രമല്ല സ്വര്‍ണം തിരികെയെത്തിക്കാനുള്ള കാരണം. വിദേശ രാജ്യങ്ങളില്‍ സ്വര്‍ണം സൂക്ഷിക്കാനുള്ള ചെലവ് കൂടുതലാണ്. ഈ വലിയ ബാധ്യത വച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ തന്നെ ഇവ സൂക്ഷിക്കുന്നതാണ് കൂടുതല്‍ ലാഭകരം.

ഇന്ത്യയിലെത്തിച്ച സ്വര്‍ണം മുംബൈയിലെയും നാഗ്പൂരിലെയും സുരക്ഷയേറിയ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 2024 മാര്‍ച്ചിലെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് 822.1 ടണ്‍ സ്വര്‍ണശേഖരമാണുള്ളത്. ഇതില്‍ 408 ടണ്ണാണ് ഇന്ത്യയിലുള്ളത്.

2023ന് ശേഷം ഇന്ത്യ 280 മെട്രിക് ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, തുടങ്ങിയ രാജ്യങ്ങളും അടുത്തകാലത്ത് വിദേശത്തുള്ള സ്വര്‍ണം തിരികെ എത്തിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT