canva,Facebook / Narendra Modi, Donald Trump
News & Views

ട്രംപോ, ഡിസ്‌കൗണ്ടോ? റഷ്യന്‍ എണ്ണ തല്‍ക്കാലം വേണ്ടെന്ന് ഇന്ത്യന്‍ പൊതുമേഖല എണ്ണ കമ്പനികള്‍, പതിവു തെറ്റിച്ച് റിലയന്‍സും

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയാണ് റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത്

Dhanam News Desk

റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ താത്കാലികമായി നിറുത്തിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ എണ്ണയുടെ ഡിസ്‌ക്കൗണ്ട് വലിയ തോതില്‍ കുറഞ്ഞതും ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിയുമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണയിറക്കുമതി രാജ്യമായ ഇന്ത്യയാണ് റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത്.

ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, മാംഗളൂര്‍ റിഫൈനറി പെട്രോക്കെമിക്കല്‍ ലിമിറ്റഡ് എന്നിവരാണ് കഴിഞ്ഞ ആഴ്ച മുതല്‍ റഷ്യന്‍ എണ്ണവാങ്ങല്‍ നിറുത്തിയത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കമ്പനികള്‍ പ്രതികരിച്ചിട്ടില്ല. സ്വകാര്യ എണ്ണക്കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ നേതൃത്വത്തിലുള്ള നയാരയുമാണ് റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍. എന്നാല്‍ പതിവു തെറ്റിച്ച റിലയന്‍സ് ജൂലൈയില്‍ അബുദാബിയില്‍ നിന്നും മര്‍ബന്‍ ക്രൂഡ് ഓയില്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇത് റിലയന്‍സിന്റെ അപ്രതീക്ഷിത നീക്കമെന്നാണ് വിലയിരുത്തല്‍.

ഡിസ്‌ക്കൗണ്ട് എണ്ണ

നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങിയിരുന്നത്. അടുത്ത കാലത്തായി ഇന്ത്യ മറ്റ് വിപണികളും തേടാന്‍ തുടങ്ങി. റഷ്യന്‍ ക്രൂഡ് ഓയിലിന്റെ കയറ്റുമതി തടയാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത് മുതലെടുത്ത ഇന്ത്യന്‍ കമ്പനികള്‍ കളം മാറ്റി. വലിയ ഡിസ്‌ക്കൗണ്ടില്‍ ക്രൂഡ് ഓയില്‍ ലഭ്യമായതോടെ കൂടുതല്‍ കമ്പനികളും റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ തുടങ്ങി. നിലവില്‍ ഇന്ത്യക്കാവശ്യമായ 35 ശതമാനം ക്രൂഡും നല്‍കുന്നത് റഷ്യയാണ്. എന്നാല്‍ റഷ്യ നല്‍കുന്ന ഡിസ്‌ക്കൗണ്ട് കുറഞ്ഞതാണ് കമ്പനികളുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് കരുതുന്നത്.

പിന്നില്‍ ട്രംപിന്റെ കണ്ണുരുട്ടല്‍?

ഇതിനിടയിലാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമെത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മേല്‍ 25 ശതമാനം തീരുവ പ്രഖ്യാപിച്ച കൂട്ടത്തില്‍ റഷ്യന്‍ എണ്ണയില്‍ പിഴ ഈടാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് പുറത്തിറക്കിയ ഉത്തരവില്‍ റഷ്യന്‍ എണ്ണയുടെ പേരില്‍ പിഴച്ചുങ്കത്തെക്കുറിച്ച് പരാമര്‍ശമില്ല. എന്നാല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ആശങ്കയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറയുന്നു. എണ്ണ വാങ്ങുന്നതിലൂടെ യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. മറ്റ് വിപണികള്‍ ഉണ്ടായിരുന്നിട്ടും റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Indian state-owned oil refiners have temporarily paused Russian crude purchases due to payment settlement issues, sources say. The disruption may impact India's energy imports and supply chains.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT