ഇന്ത്യയ്ക്ക് ഏറ്റവുമധികം തലവേദനയുള്ള കാര്യങ്ങളിലൊന്നാണ് എണ്ണ ഇറക്കുമതി. ആവശ്യകതയുടെ 80 ശതമാനത്തിലേറെയും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത് തന്നെ കാരണം. രാജ്യാന്തര തലത്തില്‍ എണ്ണവിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളില്‍ വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എണ്ണ വാങ്ങലില്‍ തന്ത്രപരമായ സമീപനമാണ് ഇന്ത്യ കൈക്കൊള്ളുന്നത്. എവിടെ നിന്ന് കുറഞ്ഞ തുകയ്ക്ക് എണ്ണ കിട്ടുന്നുവോ, അവിടെ നിന്ന് വാങ്ങുമെന്നതാണ് ഇന്ത്യന്‍ നയം. യുക്രെയ്‌നുമായി റഷ്യ യുദ്ധം തുടങ്ങിയപ്പോള്‍ അതൊരു അവസരമാക്കി മാറ്റാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
മറ്റ് രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെയും യു.എസിന്റെയും ഉപരോധത്തിന് മുന്നില്‍ നിശബ്ദരായപ്പോള്‍ ഇന്ത്യ റഷ്യന്‍ എണ്ണ ഡിസ്‌കൗണ്ടില്‍ വാങ്ങുകയും ചെയ്തു. ഇപ്പോഴിതാ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് പുതിയ ദേശങ്ങളിലേക്ക് ഇന്ത്യ മാറുകയാണ്.
മുമ്പ് കാര്യമായ എണ്ണ ഇടപാട് നടത്താതിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായാണ് ഇന്ത്യയുടെ പുതിയ കൂട്ടുകെട്ട്. ഫെബ്രുവരിയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ മൂന്ന് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജനുവരിയില്‍ റഷ്യയില്‍ നിന്ന് പ്രതിദിനം 1.54 മില്യണ്‍ ബാരലായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. അതേസമയം, ആഫ്രിക്കയില്‍ നിന്നുള്ള ഇറക്കുമതിയും വലിയ തോതില്‍ വര്‍ധിച്ചു. 1,43,000 ലക്ഷം ബാരലില്‍ നിന്ന് 3,30,000 ബാരലായിട്ടാണ് ഉയര്‍ന്നത്.
ലാറ്റിനമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 60 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 4,53,600 ബാരലാണ് അവിടെ നിന്നുള്ള വരവ്. 2021 ഡിസംബറിന് ശേഷം ലാറ്റിനമേരിക്കയില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന എണ്ണ ഇറക്കുമതിയാണിത്. അതേസമയം, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വലിയ തോതില്‍ ഇടിയുകയും ചെയ്തു. വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ വിഹിതം കുറയുകയും ഒപെക് പ്ലസ് രാജ്യങ്ങളില്‍ നിന്നുള്ള വരവ് കൂടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില 70 ഡോളറില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം 70ല്‍ താഴെ പോയെങ്കിലും പിന്നീട് ചെറിയ തോതില്‍ കയറി. ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിച്ചതും ഇറാഖിലെ കുര്‍ദിസ്ഥാന്‍, ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് കൂടിയതും വില കുറയുന്നതിന് കാരണമായി. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡും കുറഞ്ഞു നില്‍ക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine