Indigo Airlines flight Photo credit: www.facebook.com/goindigo.in
News & Views

വിമാനം പറത്താന്‍ വന്നവനോട് 'പോയി ചെരുപ്പു കുത്താന്‍' പറഞ്ഞാല്‍? പരിശീലകര്‍ക്കെതിരെ പൈലറ്റിന്റെ പരാതി, ഇന്‍ഡിഗോയും പെട്ടു!

വിമാനം പറത്താന്‍ യോഗ്യനല്ലെന്നും ചെരുപ്പു കുത്താന്‍ പോകുന്നതാണ് നല്ലതെന്നുമുള്ള സീനിയര്‍ പൈലറ്റുമാരുടെ പരാമര്‍ശത്തില്‍ നടപടിക്ക് സാധ്യത

Dhanam News Desk

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ട്രെയിനി പൈലറ്റിന് നേരെ ജോലി സ്ഥലത്ത് വച്ചുണ്ടായ അധിക്ഷേപത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ വ്യോമയാന മേഖലയില്‍ നിന്ന് പുതിയ വിവാദം ഉയരുകയാണ്. യുവ പൈലറ്റിന് നേരെ ജാതീയമായ അധിക്ഷേപം നടന്നതായാണ് പരാതി ഉയര്‍ന്നത്. ഡല്‍ഹി ഗുരുഗ്രാം പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലും പരാതി എത്തിയിട്ടുണ്ട്. തൊഴില്‍രംഗത്തെ ജാതീയതയുടെ തെളിവായാണ് ഈ സംഭവം ചര്‍ച്ചയായി മാറുന്നത്. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ ഇന്‍ഡിഗോയിലെ പലിശീലകര്‍ക്കെതിരെ നടപടി വരുമെന്ന് സൂചനയുണ്ട്.

ശരണ്‍ കുമാറിന്റെ പരാതി ഇങ്ങനെ

ഡല്‍ഹി വിമാനത്താവളത്തിനടുത്ത ഗുരുഗ്രാമില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പരിശീലന കേന്ദ്രത്തില്‍ ട്രെയിനിയായ യുവ പൈലറ്റ് ശരണ്‍ കുമാര്‍ ആണ് സീനിയര്‍ പൈലറ്റുമാര്‍ക്കെതിരെ പരാതിയുമായി എത്തിയത്. മൂന്ന് പരിശീലകര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനം പറത്താന്‍ യോഗ്യനല്ലെന്നും ചെരുപ്പ് കുത്താന്‍ പോകുന്നതാണ് നല്ലെന്നും പറഞ്ഞ് കളിയാക്കിയ പരിശീലകര്‍ ജാതീയമായി നിരന്തരം അധിക്ഷേപിച്ചതായും ശരണ്‍കുമാര്‍ പരാതിപ്പെട്ടിരിക്കുന്നു. ജോലി സ്ഥലത്തെ പീഢനത്തെ കുറിച്ച് വീട്ടുകാരെ അറിയിച്ചതോടെ ശരണ്‍കുമാറന്റെ പിതാവ് അശോക് കുമാറാണ് പോലീസില്‍ പരാതി നല്‍കിയത്. മുതിര്‍ന്ന പൈലറ്റുമാര്‍ക്കെതിരെ പട്ടികജാതി പീഢന നിയന്ത്രണ വകുപ്പ് പ്രകാരമാണ് ഗുരുഗ്രാം പോലീസ് കേസെടുത്തത്. ജോലി സ്ഥലത്ത് കടുത്ത മാനസിക പീഡനമാണ് നടക്കുന്നതെന്നും അകാരണമായി ശമ്പളം കുറക്കുകയും മെഡിക്കല്‍ ലീവ് തടഞ്ഞുവെക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

അന്വേഷണവുമായി സഹകരിക്കും

ജീവനക്കാരനെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പോലീസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇത്തരത്തിലുള്ള വേര്‍തിരിവുകളെ ഇന്‍ഡിഗോ അംഗീകരിക്കുന്നില്ല. അതേസമയം, കമ്പനിയുടെ സല്‍പേര് നശിപ്പിക്കാന്‍ നടത്തുന്ന പരാതികളെ പൂര്‍ണമായി തള്ളിക്കളയുമെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. പരാതിയില്‍ കമ്പനിയില്‍ ആഭ്യന്തര അന്വേഷണം നടന്നു വരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT