News & Views

8,400 ചതുരശ്രയടി വലുപ്പം, നാല് ബെഡ് റൂം, 50 കോടി രൂപയുടെ ഇടപാട്; നാരായണമൂര്‍ത്തിയുടെ പുതിയ അപ്പാര്‍ട്ട്‌മെന്റിന്റെ വിശേഷം ഇങ്ങനെ

സ്‌ക്വയര്‍ഫീറ്റിന് 59,500 രൂപ ചെലവുവരുന്ന ഇടപാട് നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാങ്ങലുകളിലൊന്നാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Dhanam News Desk

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തി ബംഗളൂരു കിംഗ്ഫിഷര്‍ ടവറില്‍ പുതിയ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. 50 കോടി രൂപയ്ക്കാണ് ബില്യണയര്‍ ടവറെന്നും വിളിപ്പേരുള്ള ഇവിടെ നാരായണമൂര്‍ത്തി വസതി സ്വന്തമാക്കിയത്.

നാലു മുറികളുള്ള അപ്പാര്‍ട്ട്‌മെന്റ് 8,400 ചതുരശ്രയടിയാണ്. അഞ്ച് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സ്‌ക്വയര്‍ഫീറ്റിന് 59,500 രൂപ ചെലവുവരുന്ന ഇടപാട് നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാങ്ങലുകളിലൊന്നാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ബിസിനസുകാരനില്‍ നിന്നാണ് നാരായണമൂര്‍ത്തി ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്.

നാലു വര്‍ഷം മുമ്പ് നാരായണമൂര്‍ത്തിയുടെ ഭാര്യ സുധ കൃഷ്ണമൂര്‍ത്തി കിംഗ് ഫിഷര്‍ ടവറിന്റെ 23മത്തെ നിലയില്‍ 29 കോടി രൂപ മുടക്കി അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നു. ഇന്ന് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ മൂല്യം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ബിസിനസ് രംഗത്തെ നിരവധി പ്രമുഖര്‍ക്ക് കിംഗ്ഫിഷര്‍ ടവറില്‍ അപ്പാര്‍ട്ട്‌മെന്റുകളുണ്ട്.

കിംഗ് ഫിഷര്‍ ടവര്‍

ബംഗളൂരു നഗരത്തില്‍ 4.5 ഏക്കറിലാണ് യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള കിംഗ് ഫിഷര്‍ ടവര്‍ സ്ഥിതി ചെയ്യുന്നത്. 45 ശതമാനം നിക്ഷേപം പ്രെസ്റ്റീജ് ഗ്രൂപ്പിനാണ്. 34 നിലകളിലായി 81 അപ്പാര്‍ട്ട്‌മെന്റുകളാണ് ആകെയുള്ളത്. മദ്യരാജാവായിരുന്ന വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 2010ലാണ് ഈ ടവര്‍ പണിയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT