News & Views

വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇസ്രോ നേടിത്തരുന്നത് കോടികള്‍

Dhanam News Desk

ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്നതോടൊപ്പം മികവാര്‍ന്ന സാങ്കേതിക സേവനത്തിലൂടെ രാജ്യത്തേക്ക് പണവും എത്തിക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രോ. കേന്ദ്ര ആണവോര്‍ജ്ജ ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് ഇത് സംബന്ധിച്ച കണക്കുകള്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് 26 രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,245 കോടി രൂപയാണ് ഇസ്രോ നേടിയത്. യുഎസ്, യുകെ, ജര്‍മ്മനി, കാനഡ, സിംഗപ്പൂര്‍, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, മലേഷ്യ, അള്‍ജീരിയ, ഫ്രാന്‍സ് എന്നീ 10 രാജ്യങ്ങളുമായി ഇതിനായി വാണിജ്യ ബന്ധമുള്ള പ്രധാന കരാറുകള്‍ ഒപ്പുവച്ചു.2017-18ല്‍ 232.56 കോടി രൂപയുടെ വിദേശ നാണ്യമാണ് നേടിയതെങ്കില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍  91.63 കോടി രൂപ വര്‍ദ്ധിച്ച് 324.19 കോടി രൂപയായി.

ആഗോള സാറ്റലൈറ്റ് വിക്ഷേപണ വിപണിയില്‍ ഇസ്റോയുടെ വിപണി വിഹിതം 2 ശതമാനത്തില്‍ കുറവാണെങ്കിലും, ചെറിയ സാറ്റലൈറ്റ് വിക്ഷേപണ വിപണിയില്‍ പിഎസ്എല്‍വി സ്വന്തം ഇടം സൃഷ്ടിച്ചുകഴിഞ്ഞു. 1999 മെയ് 26 മുതലാണ് ഇന്ത്യ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു തുടങ്ങിയത്. പിഎസ്എല്‍വി ഇതുവരെ 319 വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. ചെറിയ ഉപഗ്രഹങ്ങളുടെ വലിയ വിപണി മുന്നില്‍ കണ്ട്, മിനി പിഎസ്എല്‍വി ഇസ്രോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2020 ന്റെ ആദ്യ പാദത്തില്‍ ഇത് കന്നി പരീക്ഷണ പറക്കല്‍ നടക്കും.

ബിസ് റിസര്‍ച്ചിന്റെ പുതിയ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള ചെറുകിട ഉപഗ്രഹ വിപണി 2018 ല്‍ 513 മില്യണ്‍ ഡോളര്‍ വരുമാനം നേടി. 2030 ഓടെ ഇത് 2.9 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.അപ്പോഴേക്കും 17,000 ത്തിലധികം ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, യുഎസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ എലോണ്‍ മസ്‌ക് പ്രൊമോട്ടുചെയ്ത സ്പേസ് എക്സിനാണ് വിപണിയില്‍ ആധിപത്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT