പ്രതീകാത്മക ചിത്രം. Chatgpt  
News & Views

കേരളത്തിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഇനി വിനോദ-ടൂറിസം കേന്ദ്രങ്ങളാകും; സ്വകാര്യ നിക്ഷേപത്തിന് കെസിഎ പദ്ധതി

നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത് ലുലുവും രവിപിള്ള ഗ്രൂപ്പുമടക്കമുള്ള പ്രമുഖര്‍

Dhanam News Desk

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ക്ലബ് ഹൗസ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന് വന്‍ സ്വീകാര്യത. തിരുവനന്തപുരത്ത് നടന്ന ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് 2026ല്‍ രാജ്യത്തെ പ്രമുഖ നിക്ഷേപകര്‍, ഹോസ്പിറ്റാലിറ്റി-റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ പങ്കെടുത്തു.

ലുലുഗ്രൂപ്പ്, രവി പിള്ള ഗ്രൂപ്പ്, അസറ്റ് ഹോംസ്, ഫിനെസ് ഗ്രൂപ്പ്, സമിന്ത്ര ഗ്രൂപ്പ്, പ്രസാദ് ജഗ്താപ് റിയല്‍റ്റി പ്രൈവറ്റ് ലിമിറ്റഡ്, സ്‌പോര്‍ട്ട്ഹുഡ്, സി.ജെ റിയല്‍റ്റേഴ്‌സ്, ഡയലക്റ്റിക് ആര്‍ക്കിടെക്ചര്‍ കളക്ടീവ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ മീറ്റില്‍ പങ്കാളികളായി.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ഉടമസ്ഥതയിലുള്ള സ്റ്റേഡിയങ്ങളെയും ഭൂമിയെയും വര്‍ഷം മുഴുവന്‍ സജീവമായ വിനോദടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതാണ് ക്ലബ് ഹൗസ് പദ്ധതി.

കളിക്കൊപ്പം ആഡംബരവും

അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലബ് ഹൗസ്, സ്‌പോര്‍ട്‌സ് ലോഞ്ച്, പ്രമുഖ ബ്രാന്‍ഡുകളുടെ റെസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട്ടുകള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിങ് കോംപ്ലക്‌സ്, സ്‌പോര്‍ട്‌സ് മെര്‍ച്ചന്‍ഡൈസ് ഹബ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം, ഫാന്‍ പാര്‍ക്ക്, ക്രിക്കറ്റ് മ്യൂസിയം തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. മത്സരങ്ങളില്ലാത്ത ദിവസങ്ങളിലും സ്റ്റേഡിയങ്ങളെ വരുമാനം ലഭിക്കുന്ന വാണിജ്യവിനോദ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.

സ്വകാര്യ പങ്കാളിത്തത്തോടെ ആദ്യഘട്ടത്തില്‍ ഏകദേശം 1,500 കോടി നിക്ഷേപം ആകര്‍ഷിക്കാനാണ് കെസിഎ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം തൈക്കാട്ടുള്ള കെസിഎ ആസ്ഥാന ഭൂമിയിലും മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് ആദ്യഘട്ടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് കൊല്ലം എഴുകോണ്‍, തൊടുപുഴ, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

ക്രിക്കറ്റ് ക്ലബ് ഹൗസ് പദ്ധതിയുടെ നോളജ് ആന്‍ഡ് ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍ കെപിഎംജി ഗ്രൂപ്പാണ്. ഒക്ടോബര്‍ 12 വരെ നിക്ഷേപകര്‍ക്ക് താത്പര്യപത്രം സമര്‍പ്പിക്കാമെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT