News & Views

കേരളീയ എഐ സ്റ്റാര്‍ട്ടപ്പ് കമ്പനി ഗ്രീന്‍ഫിയില്‍ ₹18 കോടി സീഡ് ഫണ്ട് നിക്ഷേപം

സിംഗപ്പൂര്‍, ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ നിരവധി ഫിനാന്‍സ് കമ്പനികള്‍ക്കായി ഗ്രീന്‍ഫി സേവനങ്ങള്‍ നല്കുന്നുണ്ട്

Dhanam News Desk

പത്തനാപുരം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഗ്രീന്‍ഫിയില്‍ ബെംഗളൂരു ആസ്ഥാനമായ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്പനിയായ ട്രാന്‍സിഷന്‍ വിസി രണ്ട് മില്യണ്‍ ഡോളര്‍ (ഏകദേശം 18 കോടി രൂപ) സീഡ് ഫണ്ടായി നിക്ഷേപിച്ചു. സിംഗപ്പൂര്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സീനിയര്‍ ബാങ്കിംഗ് പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെയാണ് നിക്ഷേപം. എഐ അധിഷ്ഠിത ഇഎസ്ജി (എന്‍വയോണ്‍മെന്റല്‍ സോഷ്യല്‍ ഗവണന്‍സ്) റിസ്‌ക് മാനേജ്മെന്റ് പ്ലാറ്റ്ഫോം സേവനരംഗത്താണ് ഗ്രീന്‍ഫിയുടെ പ്രവര്‍ത്തനം.

കമ്പനിയുടെ ആഗോള വികസനം, കൂടുതല്‍ എഐ സേവനങ്ങളുടെ വികസനം, മികച്ച വളര്‍ച്ച കാണിക്കുന്ന യുഎസ്, യൂറോപ്പ്, ദക്ഷിണ പൂര്‍വേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വ്യാപനം എന്നിവയ്ക്കായാണ് നിക്ഷേപം ഉപയോഗപ്പെടുത്തുകയെന്ന് ഗ്രീന്‍ഫി സ്ഥാപകന്‍ വരുണ്‍ ചന്ദ്രന്‍ പറഞ്ഞു.

സങ്കീര്‍ണമായ ഇഎസ്ജി ജാഗ്രത, എമിഷന്‍സ് റിപ്പോര്‍ട്ടിംഗ്, ഇടപാട് തലങ്ങളിലെ സുസ്ഥിര പ്രവര്‍ത്തന ട്രാക്കിംഗ് എന്നിവ ഓട്ടോമേറ്റ് ചെയ്യുന്നതിന് ആധുനിക എഐ ഏജന്റുകളുടേയും ലാര്‍ജ് ലാംഗ്വേജ് മോഡലുകളേയും ഉപയോഗപ്പെടുത്തുന്ന സംയോജിത പ്ലാറ്റ്ഫോം സേവന രംഗത്താണ് ഗ്രീന്‍ഫിയുടെ പ്രവര്‍ത്തനം. മനുഷ്യശേഷി ഉപയോഗിച്ചു ചെയ്താല്‍ ആഴ്ചകളെടുക്കുന്നതും പിശകുകള്‍ സംഭവിക്കാവുന്നതുമായ ജോലികള്‍ വന്‍തോതിലും കൃത്യമായും സുത്യാര്യമായും മിനിറ്റുകള്‍ക്കുള്ളിലും ഇതുപയോഗിച്ച് പൂര്‍ത്തിയാക്കാം.

സിംഗപ്പൂര്‍, ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ നിരവധി ഫിനാന്‍സ് കമ്പനികള്‍ക്കായി ഗ്രീന്‍ഫി സേവനങ്ങള്‍ നല്കുന്നുണ്ട്. ഇഎസ്ജി ഡേറ്റാസെറ്റുകളില്‍ നിന്ന് പ്രവര്‍ത്തനോന്മുഖമായ ഉള്‍ക്കാഴ്ച ലഭ്യമാക്കുക, വെരിഫൈ ചെയ്യാവുന്ന ഓഡിറ്റ് വിവരങ്ങള്‍ സൃഷ്ടിക്കുക, വര്‍ക്ക്ഫ്ളോ മെച്ചപ്പെടുത്തുക, സമ്പൂര്‍ണ കംപ്ലയന്‍സ് ലഭ്യമാക്കുക തുടങ്ങിയവ ഉറപ്പുവരുത്തുന്ന എഐ ഏജന്റുകളാണ് തങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതെന്ന് വരുണ്‍ ചന്ദ്രന്‍ പറഞ്ഞു.

ആഗോള ഇഎസ്ജി സോഫ്റ്റ് വെയര്‍ വിപണി അഞ്ച് ബില്യണ്‍ ഡോളറിനു മുകളിലെത്തിയിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷം ബിസനസില്‍ വന്‍കുതിപ്പാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷത്തിനകം ടേണോവര്‍ 100 കോടി കടത്താനും ലക്ഷ്യമിടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT