News & Views

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരപരിധിയില്ലാതെ സര്‍വീസ് നടത്താം; ബസ് വ്യവസായത്തിന് ആശ്വാസം

ഏകദേശം 241 സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അധികം വൈകാതെ പുതുക്കി നല്കുമെന്നാണ് സൂചന

Dhanam News Desk

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസം പകര്‍ന്ന് ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്കി തുടങ്ങി. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ 140 കിലോമീറ്ററില്‍ കൂടുതലുള്ള ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്കിയിരുന്നില്ല. സ്വകാര്യ ബസുടമകള്‍ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

140 കിലോമീറ്ററിനപ്പുറത്തേക്ക് സര്‍വീസ് നടത്താന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിയന്ത്രണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. വിധി വന്നതിനുശേഷവും നടപ്പിലാക്കത്തതിനെതിരേ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബസുടമകള്‍ തയാറെടുക്കുന്നതിനിടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

യാത്രക്കാര്‍ക്ക് ഗുണകരം

എറണാകുളം-കുമളി, കൊല്ലം-കുമളി, കോട്ടയം-കുമളി, കോഴിക്കോട്-എറണാകുളം തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാരിന്റെ മനംമാറ്റം ഗുണകരമാകും. പുതിയ സര്‍വീസുകള്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കാനും മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകളില്ലാത്ത ഈ റൂട്ടുകളില്‍ യാത്രക്ലേശം രൂക്ഷമായിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതോടെ കൂടുതല്‍ പേര്‍ അപേക്ഷ നല്കുമെന്നാണ് സൂചന.

ഏകദേശം 241 സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അധികം വൈകാതെ പുതുക്കി നല്കുമെന്നാണ് സൂചന. സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി.

കേരളത്തിലെ സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ത്തത് കോവിഡ് കാലത്തെ ഇടവേളയാണ്. കോവിഡിനുശേഷം സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായതും യാത്രക്കാര്‍ കുറഞ്ഞതും ബസ് വ്യവസായത്തെ ബാധിച്ചു.

ബസ് വ്യവസായം-തളര്‍ച്ചയുടെ കാരണങ്ങള്‍

  • ചെലവുകള്‍ കുത്തനെ വര്‍ധിച്ചത്

  • യാത്രക്കാരുടെ എണ്ണം കുറയുന്നു

  • സര്‍ക്കാര്‍ നിയന്ത്രണങ്ങളും നയപരമായ പ്രശ്‌നങ്ങളും

  • തൊഴിലാളികളുടെ കുറവ്‌

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT