പൊതു റോഡുകളിൽ കാണപ്പെടുന്ന ഓരോ കുഴിക്കും എഞ്ചിനീയർമാർ ഉത്തരവാദികളായിരിക്കുമെന്ന് മുന്നറിയിപ്പുമായി കേരള ഹൈക്കോടതി. സംസ്ഥാനത്തുടനീളമുള്ള റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍. മോശം റോഡ് അറ്റകുറ്റപ്പണികളും വ്യാപകമായ ഗതാഗത നിയമലംഘനങ്ങളും മൂലമുണ്ടാകുന്ന റോഡപകടങ്ങൾ കുത്തനെ വർദ്ധിക്കുന്നതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാണിച്ചു.
കൊച്ചി കോർപ്പറേഷനിലെയും പൊതുമരാമത്ത് വകുപ്പിലെയും എഞ്ചിനീയർമാർ വാദം കേൾക്കലിൽ സന്നിഹിതരായിരുന്നു. കൊച്ചി കോർപ്പറേഷൻ, പിഡബ്ല്യുഡി, ജിസിഡിഎ എഞ്ചിനീയർമാർ അവരുടെ അധികാരപരിധിയിലുള്ള റോഡുകളുടെ അവസ്ഥയും അറ്റകുറ്റപ്പണികളുടെ അവസ്ഥയും സംബന്ധിച്ച് വിശദമായ ഓഡിറ്റ് നടത്തണം. നിയമം കർശനമായി പാലിച്ചിട്ടും റോഡിലെ യാത്രക്കാര്‍ക്ക് പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ എഞ്ചിനീയർമാരെയോ വ്യക്തിപരമായി ഉത്തരവാദികളാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
തിരക്കേറിയ റോഡിലെ ഒരു കുഴി പോലും മാരകമായേക്കാം. കുഴികൾ കാരണം ആർക്കും ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യരുത്. കൊച്ചിക്ക് വേണ്ടി ഗതാഗത വകുപ്പ് നിർദ്ദേശിച്ച എല്ലാ സുരക്ഷാ നടപടികളും ആവശ്യമായ ഭേദഗതികളോടെ സംസ്ഥാനത്തുടനീളം നടപ്പിലാക്കണം. രണ്ടാഴ്ചയ്ക്കുള്ളിൽ കേസ് വീണ്ടും പരിഗണിക്കും. വാഗ്ദാനങ്ങളല്ല വ്യക്തമായ നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
എറണാകുളം ടൗൺ ഹാളിന് സമീപം സ്വകാര്യ ബസിൽ ഉണ്ടായ അപകടത്തിൽ ഒരു കോളേജ് വിദ്യാർത്ഥി മരിച്ചത് പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അശ്രദ്ധമായ ഡ്രൈവിംഗിനോട് അധികൃതർ ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്നും കോടതി പറഞ്ഞു.
Kerala High Court orders detailed audit of state roads, holding engineers accountable for pothole-related accidents.
Read DhanamOnline in English
Subscribe to Dhanam Magazine