വേനൽകാലത്താണ് ചക്ക സംസ്ഥാനത്ത് സമൃദ്ധമായി വളരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ചക്ക താരതമ്യേന കുറഞ്ഞ വിലയ്ക്ക് കിട്ടുമെങ്കിലും നഗര, പട്ടണ പ്രദേശങ്ങളില്‍ കിലോയ്ക്ക് 60-70 രൂപയ്ക്കാണ് ചക്ക വില്‍ക്കപ്പെടുന്നത്. സംസ്ഥാനത്ത് ചക്ക ബിസിനസിന്റെ കേന്ദ്രമായി മാറുകയാണ് കൊല്ലം, പ്രത്യേകിച്ച് ജില്ലയുടെ കിഴക്കൻ ഭാഗം. പഴങ്ങളുടെ സമൃദ്ധിയും താങ്ങാനാവുന്ന വിലയും കാരണം തമിഴ്‌നാട്ടിൽ നിന്നുള്ള ചക്ക വ്യാപാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ഇവിടം.
പുനലൂർ പോലുള്ള പ്രദേശങ്ങളിലാണ് ചക്ക ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. തമിഴ്‌നാട്ടിൽ ചക്കയ്ക്ക് ഉയർന്ന ഡിമാൻഡാണ് ഉളളത്. കിലോയ്ക്ക് ഏകദേശം 30 രൂപയ്ക്കാണ് ചക്ക ഇവിടെ നിന്ന് വ്യാപാരികള്‍ വാങ്ങിക്കൊണ്ടു പോകുന്നത്. തമിഴ്‌നാട്ടിൽ ഒരു 'ചുളയ്ക്ക്' (ചക്ക പഴത്തിന്റെ ഒരു കഷണം) 10-15 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. നിരവധി ഭക്ഷ്യ സംസ്‌കരണ കമ്പനികളും ഇവിടെ നിന്ന് ചക്ക സംഭരിക്കാൻ എത്തുന്നു. തമിഴ്നാട്ടില്‍ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായി ഇവ കേരളത്തിലേക്ക് മടങ്ങുകയും കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്.
തമിഴ്‌നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, അംബാസമുദ്രം, രാജപാളയം എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് ഇവിടെ നിന്ന് ചക്ക പ്രധാനമായും കൊണ്ടുപോകുന്നത്. ദീർഘ കാലം ചക്ക സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ചക്ക കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ കർഷകർ നിര്‍ബന്ധിതരാകുന്നത്. പ്രത്യേക സംഭരണ സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കണമെന്നത് കര്‍ഷകരുടെ വളരെക്കാലമായുളള ആവശ്യമാണ്.
തമിഴ്‌നാട് വ്യാപാരികൾക്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് പഴങ്ങൾ വാങ്ങാൻ കഴിയുന്നത് സംഭരണ സൗകര്യങ്ങളുടെ അഭാവം മൂലമാണെന്നും നാട്ടുകാര്‍ പറയുന്നു. ചിപ്‌സ്, ക്രീമുകൾ, പൊടികൾ തുടങ്ങിയ നിരവധി മൂല്യവർധിത ചക്ക ഉൽപ്പന്നങ്ങൾ കൃഷി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ ഇവയ്ക്ക് സ്വീകാര്യത ലഭിക്കാൻ ബുദ്ധിമുട്ടുളള അവസ്ഥയാണ്. ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ മത്സരിക്കേണ്ട സാഹചര്യവും നിലവിലുണ്ട്.
സർക്കാർ പ്രദർശനങ്ങളിൽ ചക്ക ഉൽപ്പന്നങ്ങൾ കാണാൻ കഴിയും, പക്ഷേ അവ വാണിജ്യപരമായി വിജയിച്ചിട്ടില്ല. മെച്ചപ്പെട്ട വിപണന തന്ത്രങ്ങളും വലിയ നിക്ഷേപങ്ങളും ഈ രംഗത്ത് ഉണ്ടാകാത്തതാണ് തിരിച്ചടിയാകുന്നത്. ഉയര്‍ന്ന വില ലഭിക്കുന്നതിനും കൃഷി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ അത്യാവശ്യമാണെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
Kerala jackfruit farmers face heavy losses as the crop flows cheaply to Tamil Nadu due to lack of storage and value-addition.
Read DhanamOnline in English
Subscribe to Dhanam Magazine