Image courtesy: Canva
News & Views

കേരള പൊലീസിന്റെ മുന്നറിയിപ്പ്: ''ആദ്യമൊക്കെ ഒരു സുഖം കാണും, പെട്ടാല്‍ പെട്ടതാണ്''

ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ നയത്തില്‍ അനുവാദം നേടിയെടുക്കുന്നു

Dhanam News Desk

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രമാതീതമായി പെരുകയാണ്. ഇതിന്റെയൊപ്പം പൊതു സമൂഹത്തിനും നിയമപാലകര്‍ക്കും തലവേദനയായിരിക്കുകയാണ് മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാവുന്ന തട്ടിപ്പ് ലോണ്‍ ആപ്പുകള്‍. എളുപ്പത്തില്‍ നാമമാത്രമായ രേഖകള്‍ ഉപയോഗിച്ച് വായ്പ നേടാന്‍ സാധിക്കും എന്നതാണ് ഇവ പെട്ടെന്ന് ആളുകള്‍ക്കിടയില്‍ പ്രചരിക്കാന്‍ കാരണമായത്. സമൂഹത്തിലെ അടിസ്ഥാന വര്‍ഗക്കാരും ദിവസവേതനക്കാരുമാണ് ഇത്തരം സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത്. പണത്തിന് വളരെ അത്യാവശ്യമുളള സന്ദര്‍ഭങ്ങളില്‍ മധ്യവര്‍ഗക്കാരും ഇവയുടെ സേവനം തേടുന്നു.

അടുത്ത കാലത്തായി വ്യാപകമായി ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചതിലൂടെ ബോധവല്‍ക്കരണവുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. ലോണ്‍ ആപ്പുകള്‍ പോലുളള സംവിധാനങ്ങളിലൂടെ വായ്പ എടുക്കുമ്പോള്‍, തിരിച്ചടവ് മുടങ്ങിയാല്‍ കടുത്ത മാനസിക, സാമൂഹിക ബുദ്ധിമുട്ടുകളാണ് ഇവര്‍ സൃഷ്ടിക്കാറ്. ഇത്തരത്തില്‍ വായ്പ എടുത്ത ചിലര്‍ ജീവിതം തന്നെ അവസാനിപ്പിക്കുന്ന സന്ദര്‍ഭങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ലോണ്‍ ആപ്പുകള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികള്‍ അക്കമിട്ട് നിരത്തിയിരിക്കുകയാണ് കേരളാ പോലീസ്.

സ്വകാര്യത പണയം വെക്കുന്നു

വാട്ട്സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, എസ്.എം.എസ് തുടങ്ങിയ മാധ്യമങ്ങളില്‍ വഴി മൊബൈലില്‍ അയയ്ക്കുന്ന സന്ദേശങ്ങളില്‍ ആകൃഷ്ടരായി ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകളില്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ പറയുന്നത്. എളുപ്പത്തിൽ ലോൺ ലഭിക്കും തുടങ്ങിയ അത്യാകര്‍ഷകമായ സന്ദേശങ്ങളോടു കൂടിയാണ് ഇവര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യനുളള ലിങ്കുകള്‍ അയയ്ക്കുന്നത്.

ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ടെന്ന കാര്യമാണ് അധികൃതര്‍ ഓര്‍മപ്പെടുത്തുന്നത്. ഫോണിലെ കോൺടാക്ട് വിവരങ്ങളും, ഫോട്ടോ ഗ്യാലറിയും മറ്റു സ്വകാര്യ വിവരങ്ങളും ഇവര്‍ നയത്തില്‍ തട്ടിയെടുക്കുന്നു. പിന്നീട് ഉപയോക്താക്കളെ തേജോവധം ചെയ്യാന്‍ ഇവ ഉപയോഗിക്കുകയും ചെയ്യുന്നു.

സ്വകാര്യത പണയം വെച്ചാണ് നിങ്ങൾ അവരിൽ നിന്ന് വായ്പയെടുക്കുന്നതെന്നും സൈബര്‍ പോലീസ് വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകളില്‍ പെട്ടുപോകുകയോ, ഇവരെക്കുറിച്ച് അറിയുകയോ ചെയ്താല്‍ 1930 എന്ന ഫോൺ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

മറ്റു വഴികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഒരു 50,000 രൂപ ഇത്തരം സേവനത്തിലൂടെ എടുത്തു പോയെന്നും ഇപ്പോള്‍ കടുത്ത പീഢനങ്ങള്‍ ഇവരില്‍ നിന്ന് നേരിടേണ്ടി വരുന്നെന്നുമാണ് ഒരു സമൂഹ മാധ്യമ ഉപയോക്താവ് അഭിപ്രായമായി പങ്കുവെച്ചത്.

Kerala Police warns against rising online loan app scams and urges public caution.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT