Saudi Arabia Image courtesy: Canva
News & Views

നേരിട്ട് അപേക്ഷിക്കാം, ഇടനിലക്കാര്‍ വേണ്ട; സൗദിയില്‍ തീര്‍ത്ഥാടന വിസയില്‍ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഡിജിറ്റല്‍ സാക്ഷരത കുറഞ്ഞവര്‍ക്ക് ട്രാവല്‍ ഏജന്റിനെയോ ഓണ്‍ലൈന്‍ സെന്ററുകളെയോ ആശ്രയിക്കേണ്ടി വരും

Dhanam News Desk

സൗദി സര്‍ക്കാര്‍ വിസ നിയമത്തില്‍ കൊണ്ടു വന്ന മാറ്റം തീര്‍ത്ഥാടകര്‍ക്ക് യാത്ര എളുപ്പമുള്ളതാക്കും. സൗദിയിലെ പ്രധാന തീര്‍ത്ഥാടനമായ ഉംറക്കുള്ള വിസ വ്യക്തികള്‍ക്ക് നേരിട്ട് ഓണ്‍ലൈനില്‍ അപേക്ഷിക്കാം എന്നതാണ് പ്രധാന മാറ്റം. നേരത്തെ ട്രാവല്‍ ഏജന്റുമാര്‍ വഴി ഉംറ വിസയിലോ ടൂറിസ്റ്റ് വിസയിലോ ആണ് തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തിയിരുന്നത്. സൗദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച നുസുക് ഉംറ പ്ലാറ്റ്‌ഫോം വഴി ലോകത്തിലെവിടെ നിന്നും ഓണ്‍ലൈന്‍ വഴി തീര്‍ത്ഥാടന വിസക്ക് അപേക്ഷിക്കാന്‍ കഴിയും. വര്‍ഷത്തില്‍ ഒന്നിലേറെ തവണ തീര്‍ത്ഥാടനത്തിന് പോകുന്ന നിരവധി പേര്‍ക്ക് വിസ നടപടികള്‍ കൂടുതല്‍ എളുപ്പമുള്ളതായി മാറും.

മാറ്റങ്ങള്‍ ഇങ്ങനെ

umrah.nusuk.sa എന്ന പുതിയ വെബ്‌സൈറ്റ് വഴിയാണ് ഉംറക്കുള്ള ഇ-വിസ ലഭ്യമാക്കുന്നത്. 300 സൗദി റിയാല്‍ (7,000 രൂപ) ആണ് വിസ ഫീസ്. സിംഗിള്‍ എന്‍ട്രിയായും മള്‍ട്ടിപ്പിള്‍ എന്‍ട്രിയായും അപേക്ഷിക്കാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്. 90 ദിവസങ്ങളിലെ ഇടവേളകളിലായാണ് സന്ദര്‍ശനത്തിന് അനുമതി. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് ആറ് മാസത്തെ കാലാവധിയുണ്ടാകണം. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാവിനൊപ്പം യാത്ര ചെയ്യാനാണ് അനുമതി. അപേക്ഷകളുടെ നിജസ്ഥിതി യഥാസമയം അറിയുന്നതിന് ഓണ്‍ലൈനില്‍ സൗകര്യമുണ്ടാകും.

ഇടനിലക്കാര്‍ വേണ്ട

പുതിയ പ്ലാറ്റ്‌ഫോം വന്നതോടെ ട്രാവല്‍ ഏജന്റുമാര്‍ ഉള്‍പ്പടെയുള്ള ഇടനിലക്കാര്‍ക്ക് തിരിച്ചടിയാകും. വിസക്ക് അപേക്ഷിക്കാന്‍ ഇടനിലക്കാരുടെ ആവശ്യം വരില്ല. അതേസമയം ഡിജിറ്റല്‍ സാക്ഷരത കുറഞ്ഞവര്‍ക്ക് ട്രാവല്‍ ഏജന്റിനെയോ ഓണ്‍ലൈന്‍ സെന്ററുകളെയോ ആശ്രയിക്കേണ്ടി വരും. തീര്‍ത്ഥാടകര്‍ക്ക് പാക്കേജ് വിസ ആവശ്യമാണെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴി തന്നെ അപേക്ഷിക്കണം. വിസക്കൊപ്പം താമസസൗകര്യം, യാത്രാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പാക്കേജ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT