image credit : facebook.com/ KochiMetroRail 
News & Views

സര്‍വീസുകളുടെ എണ്ണം കൂട്ടി കൊച്ചി മെട്രോ: പുതിയ മാറ്റം ഇങ്ങനെ

യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് തീരുമാനം

Dhanam News Desk

കൊച്ചി മെട്രോ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ സര്‍വീസുകള്‍ കൂട്ടാന്‍ തീരുമാനം. ഒരു ദിവസം 12 സര്‍വീസുകള്‍ കൂട്ടാനാണ് തീരുമാനം. ജൂലൈ 15 മുതല്‍ ഈ തീരുമാനം നിലവില്‍ വരും. രാവിലെ എട്ട് മണി മുതല്‍ 10 വരെയും വൈകുന്നേരം നാല് മണി മുതല്‍ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ രണ്ട് ട്രെയിനുകള്‍ക്കിടയിലെ കാത്തിരുപ്പ് സമയം ഏഴ് മിനിട്ടായി കുറയും.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. പീക്ക് അവറുകളില്‍ മിക്ക ട്രെയിനുകളിലും തിരക്ക് വര്‍ധിച്ചതായി പല യാത്രക്കാരും പരാതിപ്പെട്ടിരുന്നു. രാവിലെയും വൈകുന്നേരവുമുള്ള തിരക്കും ട്രെയിനുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കുറയ്ക്കാന്‍ സഹായിക്കുന്നതാണ് കൊച്ചി മെട്രോയുടെ പുതിയ തീരുമാനം. തിരക്കുള്ള സമയങ്ങളില്‍ രണ്ട് ട്രെയിനുകള്‍ക്കിടയിലെ സമയം ഏഴ് മിനിറ്റ് 45 സെക്കന്റാണ്. ഇത് ഏഴ് മിനിട്ടായി കുറയ്ക്കുകയാണ് ലക്ഷ്യം.

യു.പി.എസ്.സി പരീക്ഷ, നാളെ അധിക സര്‍വീസ്

യു.പി.എസ്.സി പരീക്ഷയോടനുബന്ധിച്ച് നാളെ (ജൂലൈ 14) അധിക സര്‍വീസുകള്‍ നടത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്നും സര്‍വീസ് തുടങ്ങും.

രണ്ടാം ഘട്ടം പുരോഗമിക്കുന്നു

അതേസമയം, 1957.05 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന രണ്ടാം ഘട്ട കൊച്ചി മെട്രോയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 20 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിര്‍മാണ ഏജന്‍സി എന്ന ബഹുമതിക്കൊരുങ്ങുകയാണ് കൊച്ചി മെട്രോ. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT