ആർ.ആർ.ഐ.ഐയെ അംഗീകൃത മാതൃകാ പരിശോധനാ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന റബർ ബോർ‍ഡ് ചെയർമാൻ എൻ. ഹരി Image Source: Special Arrangement/rubber board
News & Views

റബർ കർഷകർക്ക് നേട്ടമാകും; പുതിയ ഇനം തൈകളുമെത്തും; RRII-യെ നോഡല്‍ കേന്ദ്രമായി ഉയർത്തിയത് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു

പുതിയ ക്ലോൺ റബർ ഇനങ്ങളുടെ പരിശോധന, സംരക്ഷണം, ഗുണമേന്മ ഉറപ്പിക്കൽ എന്നിവയിൽ ഡി.യു.എസ് പരിശോധനാ കേന്ദ്രം കർഷകർക്ക് സഹായകരമാകും

Pintu Prakash

പുതുപ്പള്ളിയിലെ ആർ.ആർ.ഐ.ഐയെ രാജ്യത്തെ റബർ ക്ലോണുകളുടെ അംഗീകൃത ഡി.യു.എസ് പരിശോധനാ കേന്ദ്രമാക്കിയതോടെ റബർ കർഷകർക്ക് ദേശീയതലത്തിലുള്ള സംരക്ഷണ സംവിധാനവും വിശ്വസനീയമായ തൈകളുടെ ലഭ്യതയും ഉറപ്പാകും. സസ്യ ഇനങ്ങളുടെ തനിമയും കര്‍ഷകരുടെ ഉൽപ്പാദന അവകാശങ്ങളും സംരക്ഷിക്കുന്ന ഈ സംവിധാനം വ്യാജ റബർ തൈകളുടെ വിൽപ്പന കുറയ്ക്കുകയും പുതിയ ഉയർന്ന ഗുണമേന്മയുള്ള തൈകൾ വിപണിയിലെത്തിക്കാനും സഹായിക്കും.

കോട്ടയം പുതുപ്പള്ളിയിലെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (ആർ.ആർ.ഐ.ഐ) രാജ്യത്തെ റബര്‍ ക്ലോണുകളുടെ നോഡല്‍ ഡി.യു.എസ് പരിശോധനാ കേന്ദ്രമായി തിരഞ്ഞെടുത്തത് റബര്‍ മേഖലയിലെ വികസന നാഴികക്കല്ലാണെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി. റബര്‍ കര്‍ഷകര്‍ക്കും പുതിയ ക്ലോണ്‍ ഇനങ്ങളുടെ സംരക്ഷണത്തിനും ദേശീയതലത്തിലുള്ള സംവിധാനം ഇനി റബറിന്റെ നാട്ടില്‍ തന്നെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

റബറിന്റെ വൈവിധ്യവും തനിമയും സംരക്ഷിക്കുന്നതിനും തോട്ടങ്ങളില്‍ വികസിപ്പിക്കുന്ന പുതിയ റബര്‍ ഇനങ്ങള്‍ക്ക് നിയമപരമായ അംഗീകാരവും സംരക്ഷണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ അവസരമൊരുങ്ങുമെന്നും എൻ. ഹരി കൂട്ടിച്ചേർത്തു. ഇലപൊഴിച്ചിലും രോ​ഗബാധകളും പിടിക്കാത്തതരം ഉന്നത​ ​ഗുണമേന്മയുള്ള റബർ തൈകൾ അടുത്ത വർഷത്തോടെ ആർ.ആർ.ഐ.ഐ വികസിപ്പിച്ച് വിപണിയിൽ എത്തിക്കുമെന്നും കേന്ദ്രസർക്കാരിൽ നിന്നുള്ള എല്ലാവിധ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷകർക്ക് വൻ നേട്ടമാകും

സസ്യ ഇനങ്ങളുടെ തനിമ സംരക്ഷിക്കുന്നതിനൊപ്പം കര്‍ഷകരുടെയും പരിപാലകരുടെയും ഉല്‍പ്പാദന അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ഡി.യു.എസ് പരിശോധനാ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. പ്ലാന്റ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി കര്‍ഷകര്‍ വികസിപ്പിക്കുന്ന വിളകളുടെ പ്രത്യേകതയും തനിമയും സംരക്ഷിക്കുക എന്ന വിശാലമായ ലക്ഷ്യവും ഇതിനുണ്ട്. ദേശീയ സംവിധാനത്തിൽ സംസ്ഥാനത്തെ റബര്‍ കര്‍ഷകരും ഇനി കണ്ണികളാവുകയാണ്.

നിലവിൽ റബർ നഴ്സറി മേഖലയിൽ വ്യാജ റബർ തൈകളുടെ വിൽപ്പന അരങ്ങേറുന്നുണ്ട്. വാ​ഗ്ദാനം ചെയ്ത ഉത്പാദനക്ഷമതയില്ലെന്ന് കർഷകർക്ക് തിരിച്ചറിയുന്നതിനുപോലും തൈ വളർന്ന് ടാപ്പിം​ഗ് തുടങ്ങുന്നതുവരെയുള്ള 6-8 വർഷം വേണ്ടിവരും. ഇത്തരത്തിൽ വ്യാജ തൈകൾ വാങ്ങി കബളിപ്പിക്കപ്പെടുന്നതിലൂടെ കർഷകരുടെ ജീവിതത്തിലെ വലിയൊരു കാലയളവും നഷ്ടമാകും. എന്നാൽ ആര്‍.ആർ.ഐ.ഐയിലെ പരിശോധയിലൂടെ ​ഗുണനിലവാരം ഉറപ്പാക്കിയ ക്ലോൺ തൈകൾ വിപണിയിൽ ലഭ്യമാകുന്നതോടെ വ്യാജ റബ‌ർ തൈകളിൽ നിന്നും കർഷകരും രക്ഷപ്പെടുമെന്നും എൻ. ഹരി ചൂണ്ടിക്കാട്ടി.

ഔദ്യോ​ഗിക പ്രഖ്യാപനം നടന്നു

രാജ്യത്തെ റബര്‍ ക്ലോണുകളുടെ അംഗീകൃത മാതൃകാ പരിശോധനാ കേന്ദ്രമായി ആര്‍.ആർ.ഐ.ഐയെ തിരഞ്ഞെടുത്തതിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം പുതുപ്പള്ളിയിൽ തിങ്കളാഴ്ച (ഓ​ഗസ്റ്റ് 24) രാവിലെ നടന്ന ചടങ്ങിൽ റബർ ബോർഡ് ചെയർമാൻ എൻ. ഹരി നിർവഹിച്ചു. ​ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച ക്ലോണ്‍ റഫറന്‍സ് ചെടിത്തൈകള്‍ അങ്കണത്തിൽ നട്ടുകൊണ്ടായിരുന്നു ഔദ്യോ​ഗിക പ്രഖ്യാപനം.

സസ്യ ഇനങ്ങളുടെയും കര്‍ഷകരുടെയും അവകാശ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ആര്‍.ഐ.ഐയെ രാജ്യത്തെ റബര്‍ ക്ലോണുകളുടെ അംഗീകൃത ഡി.യു.എസ് പരിശോധനാ കേന്ദ്രമായി തിരഞ്ഞെടുത്തത്. ആര്‍.ആര്‍.ഐ.ഐ.യുടെ പരിശോധനാ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡല്‍ഹിയിലെ പ്ലാന്റ് അതോറിറ്റി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. സിജു ടി., ആര്‍.ആർ.ഐ.ഐ ഡയറക്ടര്‍ ഡോ. ദേബപ്രദ റോയ്, ആര്‍.ആർ.ഐ.ഐ ഡയറക്ടര്‍ (ട്രെയിനിങ്) പ്രിയ വര്‍മ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT