mk stalin Image courtesy: Canva, x.com/mkstalin
News & Views

ട്രംപിന്റെ പിഴച്ചുങ്കത്തില്‍ തമിഴ്‌നാടിന് ആശങ്ക; ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും; സ്റ്റാലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

വ്യവസായ വായ്പകള്‍ക്ക് മൊറട്ടോറിയം, കുറഞ്ഞ പലിശയില്‍ കൂടുതല്‍ വായ്പാ സൗകര്യങ്ങള്‍, കയറ്റുമതിക്ക് ഇന്‍സെന്റീവ് എന്നിവ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം

Dhanam News Desk

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് ചുമത്തുന്ന പിഴചുങ്കം തമിഴ്‌നാട്ടില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇന്ത്യക്ക് ട്രംപ് 50 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിയെ സാരമായി ബാധിക്കുമെന്നും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും സ്റ്റാലിന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇത് പ്രതികൂലമായി ബാധിക്കുന്നത് തമിഴ്‌നാടിനെയാകും. ടെക്‌സ്റ്റൈല്‍, ലെതര്‍, ഓട്ടോ, യന്ത്രങ്ങള്‍ തുടങ്ങി നിര്‍മാണ മേഖലകളില്‍ തൊഴിലുകള്‍ പ്രതിസന്ധിയിലാകും. തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നികുതി ഘടനയില്‍ മാറ്റം വേണം

ഇന്ത്യയില്‍ പരുത്തി ഇറക്കുമതിക്കുള്ള നികുതി എടുത്തു കളയണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കൈകൊണ്ട് നിര്‍മിക്കുന്ന നൂലിന്റെ ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറക്കണം. വ്യവസായ വായ്പകള്‍ക്ക് മൊറട്ടോറിയം, കുറഞ്ഞ പലിശയില്‍ കൂടുതല്‍ വായ്പാ സൗകര്യങ്ങള്‍, കയറ്റുമതിക്ക് ഇന്‍സെന്റീവ് എന്നിവ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം. സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

അതേ സമയം, ഇന്ത്യക്കെതിരെയുള്ള ട്രംപിന്റെ നികുതി ഭീഷണി തമിഴ്‌നാടിനൊപ്പം നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളെയും ആശങ്കയിലാക്കുന്നുണ്ട് യുഎസുമായി ബിസിനസ് നടത്തുന്ന കമ്പനികള്‍ തിരിച്ചടി ഭയക്കുന്നുണ്ട്. ബംഗാളിലെ സൈക്കിള്‍ നിര്‍മാണ കമ്പനികള്‍, ഗുജറാത്തിലെ വജ്ര വ്യാപാര മേഖല എന്നിവിടങ്ങളില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അലാസ്‌കയില്‍ ഇന്ന് നടന്ന ട്രംപ്-പുടിന്‍ ചര്‍ച്ച ശുഭകരമാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. എന്നാല്‍ റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യക്ക് പുഴചുങ്കം ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്തിരിഞ്ഞിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT