News & Views

വന്ദേഭാരതില്‍ വിളമ്പിയ തൈരില്‍ നുരയ്ക്കുന്ന പുഴു; ഭക്ഷണ വിതരണക്കാരന് ₹50 ലക്ഷം പിഴ, ഐ.ആര്‍.സി.ടി.സിക്ക് ₹10 ലക്ഷം, ഇനി നല്ല ഭക്ഷണം കിട്ടുമോ?

വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷണ ഗുണമേന്മയില്‍ വീഴ്ച ഉണ്ടാകുന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്

Dhanam News Desk

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ IRCTCക്കും ഭക്ഷണം നല്‍കിയ വിതരണക്കാരനും വന്‍തുക പിഴ ചുമത്തി റെയില്‍വേ.

മാര്‍ച്ച് 15ന് പാറ്റ്‌ന-ടാറ്റാനഗര്‍ വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന് നല്‍കിയ തൈരിലാണ് നുരക്കുന്ന പുഴുക്കളെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് വിഷയത്തില്‍ റെയില്‍വേ മന്ത്രാലയം ഇടപെട്ടത്. ഐആര്‍സിടിസിക്ക് 10 ലക്ഷം രൂപ പിഴയിട്ടു. ഭക്ഷണ വിതരണക്കാരന് പിഴ 50 ലക്ഷം രൂപ. വിതരണക്കാരന്റെ കരാര്‍ റദ്ദാക്കുകയും ചെയ്തു.

സംഭവിച്ചത് എന്ത്?

യാത്രക്കാരന് നല്‍കിയ തൈരില്‍ ജീവനുള്ള പുഴുക്കള്‍ കണ്ടപ്പോള്‍ അദ്ദേഹം ട്രെയിന്‍ ജീവനക്കാരോട് പരാതി പ്പെട്ടു. എന്നാല്‍ ആദ്യം ജീവനക്കാരന്‍ അത് കുങ്കുമപ്പൂവാണെന്ന് വിശദീകരിച്ച് തെറ്റിദ്ധരിപ്പിക്കാനും വിഷയം ഒതുക്കാനുമാണ് ശ്രമിച്ചത്. ഈ ദൃശ്യങ്ങളുടെ വീഡിയോ എടുത്തിരുന്നു. യാത്രക്കാരന്‍ വിട്ടില്ല. തൈര് പാക്കറ്റ് കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. ഭക്ഷണം ശരിയായി പരിശോധിക്കാതെയാണ് വിതരണം ചെയ്തത്. ഈ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ വലിയ വീഴ്ചയെന്ന് വിമര്‍ശനം. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന ആശങ്ക. കര്‍ശന പരിശോധന സംവിധാനം വേണമെന്ന ആവശ്യവും ഉയര്‍ന്നു.

റെയില്‍വേയുടെ പ്രതികരണം

യാത്രക്കാരുടെ സുരക്ഷയും ഭക്ഷണത്തിന്റെ ഗുണമേന്മയും ഏറ്റവും പ്രധാനമാണെന്ന് റെയില്‍വേ അധികൃതര്‍ പിന്നീട് വിശദീകരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന പരിശോധന സംവിധാനങ്ങള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷണ ഗുണമേന്മയില്‍ വീഴ്ച ഉണ്ടാകുന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT